
കൊച്ചി: ജീവനക്കാർക്ക് സർക്കാർ വാട്സ്‌ആപ്പിൽ അയച്ച സന്ദേശങ്ങൾ സംസ്ഥാനത്തെ സദ്ഭരണത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി. 'സ്‌പാർക്ക്" പോർട്ടലിൽ നിന്ന് ജീവനക്കാരുടെ വ്യക്തിവിവരം മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്നും രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്നുമുള്ള വിവാദത്തിൽ ഇതോടെ സർക്കാരിന് ആശ്വാസമായി. ജീവനക്കാരുടെ ഫോൺ നമ്പറിൽ വാട്സ്ആപ്പ് സന്ദേശമയച്ചതിനെതിരെ സമർപ്പിച്ച ഹർജികൾ കോടതി തള്ളിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
എന്നാൽ വാട്സ്ആപ്പ് സന്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരിലായത് അനുചിതമാണ്. 'കേരള സർക്കാർ" എന്ന സെൻഡർ ഐ.ഡിയിലാണ് അയയ്‌ക്കേണ്ടിയിരുന്നത്. ഐ.ടി മിഷൻ മുഖേന സന്ദേശങ്ങൾ അയച്ചതിൽ സ്വകാര്യതയുടെ ലംഘനമില്ല. വ്യക്തിവിവരങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടെന്ന ആരോപണത്തിന് വസ്തുതകളില്ല. ക്ഷാമബത്ത ഗഡുക്കൾ, ഭവന നിർമ്മാണ അഡ്വാൻസ് എന്നിവ അനുവദിച്ചെന്നും ജീവനക്കാരുടെ ക്ഷേമത്തിന് സർക്കാർ ഒപ്പമുണ്ടെന്നുമുള്ള അറിയിപ്പായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
അദ്ധ്യാപകനായ പി. റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ കെ.എം. അനിൽകുമാർ തുടങ്ങിയവരുടെ ഹർജികളാണ് സിംഗിൾബെഞ്ച് തള്ളിയത്. വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകുമെന്ന് ഹർജിക്കാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |