
ന്യൂഡൽഹി:നിർബന്ധിത ആർത്തവ അവധി നൽകുന്നത് തൊഴിലിൽ മേഖലകളിൽ സ്‌ത്രീകൾക്ക് തിരിച്ചടിയാകാൻ കാരണമാകുമെന്ന് സുപ്രീംകോടതി. ആർത്തവ അവധി നിർബന്ധമാക്കിയാൽ കമ്പനികൾ സ്‌ത്രീകളെ ജോലിക്കെടുക്കാൻ വിമുഖത കാണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയുടെ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
ഇത്തരമൊരു നിയമം നിലവിൽ വന്നാൽ സ്‌ത്രീകൾ പുരുഷന്മാരെക്കാൾ പിന്നിലാണെന്ന തെറ്റിധാരണ സമൂഹത്തിൽ പടരുമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ആർത്തവം എന്നതൊരു മോശം കാര്യമാണെന്ന ചിന്താഗതി തൊഴിലുടമകൾക്കിടയിൽ വളരാൻ ഇത് കാരണമാകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തൊഴിലുടമകളുടെ മനോഭാവം നിങ്ങൾക്കറിയില്ല. ഇത്തരമൊരു നിയമം വന്നാൽ അവർ സ്ത്രീകളെ ജോലിക്കെടുക്കുന്നത് അവസാനിപ്പിക്കുമെന്ന് ഹർജിക്കാരന് കോടതി മുന്നറിയിപ്പ് നൽകി. ബോധവത്‌ക്കരണം നടത്തുന്നതും നിയമത്തിലൂടെ നിർബന്ധിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും കോടതി വ്യക്തമാക്കി.
2013ൽ കേരളത്തിലെ സർവകലാശാലകളിലെ വിദ്യാർത്ഥികൾക്ക് ആർത്തവ അവധി അനുവദിച്ച കാര്യം മുതിർന്ന അഭിഭാഷകൻ എംആർ ഷംനാദ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പല സ്വകാര്യ കമ്പനികളും ഇത്തരത്തിൽ അവധി അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇവയെല്ലാം സ്വമേധയാ നടപ്പിലാക്കുന്ന കാര്യങ്ങളാണെന്നും നിയമം വഴി അടിച്ചേൽപ്പിക്കുമ്പോൾ സ്‌ത്രീകളുടെ കരിയർ തന്നെ ഇല്ലാതായേക്കാമെന്നുമായിരുന്നു കോടതിയുടെ മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |