
ടെൽഅവീവ്: ഇറാൻ-ഇസ്രേയേൽ സംഘർഷത്തെ തുടർന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാൺമാനില്ലെന്ന സംശയം ഉയർന്നിരുന്നു. അതിനു പിന്നാലെ കഴിഞ്ഞ ദിവസം നെതന്യാഹു സംസാരിക്കുന്നതിന്റെ ഒരു വീഡിയോയും പുറത്തു വന്നിരുന്നു. വീഡിയോയിൽ വലതുകൈയിൽ ആറ് വിരലുകൾ ദൃശ്യമായത് അദ്ദേഹത്തെ കാൺമാനില്ലെന്ന അഭ്യൂഹങ്ങൾ ശക്തമായി. ഇത് എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ ആണെന്നും നെതന്യാഹുവിന് എന്തോ സംഭവിച്ചെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
ഇറാൻ-ഇസ്രായേൽ യുദ്ധം 15-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ വെള്ളിയാഴ്ചയാണ് നെതന്യാഹുവിന്റെ ഔദ്യോഗിക എക്സിലൂടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഈ വീഡിയോയിൽ അദ്ദേഹം സംസാരിക്കുമ്പോൾ വലതുകൈയിൽ ആറ് വിരലുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ദശലക്ഷക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്.
'ഇത് എഐയുടെ ഗ്ലിച്ച് ആണ്, അദ്ദേഹത്തിന്റെ വിരലുകളിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ' എന്നിങ്ങനെയുള്ള കമന്റുകളുമായി വീഡിയോ വ്യാപകമായി പ്രചരിച്ചു. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷക കാൻഡേസ് ഓവൻസ് എവിടെയാണ് നെതന്യാഹു എന്ന് ചോദിച്ചുകൊണ്ട് രംഗത്തെത്തി. എന്തിനാണ് അദ്ദേഹത്തിന്റെ ഓഫീസ് വ്യാജ വീഡിയോകൾ പങ്കുവയ്ക്കുന്നതെന്നും അവർ ചോദിക്കുന്നു. അതേസമയം, വിഷയത്തിൽ എക്സിന്റെ എഐ ചാറ്റ് ബോട്ടായ ഗ്രോക്ക് വസ്തുതകൾ പരിശോധിക്കുകയും പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് അറിയിക്കുകയും ചെയ്തു.

നെതന്യാഹുവിന് അഞ്ച് വിരലുകൾ തന്നെയാണുള്ളത്. വീഡിയോയിൽ അദ്ദേഹം കൈ ഉയർത്തി കാണിക്കുമ്പോഴുണ്ടാകുന്ന പ്രത്യേക ആംഗിളും അവിടുത്തെ വെളിച്ചത്തെ തുടർന്നുണ്ടായ ഒപ്‌ടിക്കൽ ഇല്യൂഷൻ മാത്രമാണിതെന്നും ഗ്രോക്ക് ചാറ്റ് ബോട്ട് വ്യക്തമാക്കി.
നെതന്യാഹു മരിച്ചെന്ന രീതിയിൽ ഇറാനിയൻ മാദ്ധ്യമങ്ങളും മറ്റും പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ടൈംസ് ഓഫ് ഇസ്രായേൽ അടക്കമുള്ള മാദ്ധ്യമങ്ങൾ മരണവാർത്ത തള്ളിയിട്ടുണ്ടെന്നും ഗ്രോക്ക് അറിയിച്ചു. അഭ്യൂഹങ്ങൾ ശക്തമാകാൻ മറ്റ് ചില കാരണങ്ങൾ കൂടി സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ നെതന്യാഹുവിന്റെ മകൻ യെയ്ർ നെതന്യാഹു മാർച്ച് ഒമ്പത് തൊട്ട് ഇതുവരെ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല.
യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഒരു പത്രസമ്മേളനത്തിനിടെ പെട്ടെന്ന് ഇറങ്ങിപ്പോയതും ചർച്ചകൾക്ക് ആക്കം കൂട്ടി. ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു വിവാദം പുകയുന്നത്. ബീറ്റ് ഷെമേഷിലെ തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ നടന്നുപോകുന്നതാണ് നെതന്യാഹുവിനെ അവസാനമായി പൊതുവേദിയിൽ കണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |