
തിരുവനന്തപുരം: പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് സ്കൂൾ സൊസൈറ്റികൾ സർക്കാരിന് നൽകാനുള്ള 54,75,644 രൂപയുടെ കുടിശിക എഴുതിത്തള്ളാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. 2010-11 മുതൽ 2017-18 വരെയുള്ള അദ്ധ്യയന വർഷങ്ങളിൽ ഒൻപത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ വിതരണം ചെയ്തതിൽ നൽകാനുള്ള കുടിശികയാണിത്.
പുസ്തകങ്ങൾ വിറ്റഴിച്ച രേഖകൾ ഹാജരാക്കുകയോ പുസ്തകങ്ങൾ തിരിച്ചു നൽകുകയോ ചെയ്ത സൊസൈറ്റികളുടെ ബാദ്ധ്യതയാണ് എഴുതിത്തള്ളിയത്. 1-8 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് 2024 ഏപ്രിലിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങളുടെയും ധനകാര്യ വകുപ്പിന്റെ നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് കുടിശിക ഇപ്പോൾ എഴുതിത്തള്ളുന്നത്.
കാലോചിതമായി മാറ്റം വരുത്തിയതോ വിറ്റഴിക്കാൻ സാധിക്കാത്തതോ ആയ പുസ്തകങ്ങളുടെ അധിക സ്റ്റോക്കുകൾ സൊസൈറ്റിയിൽ കെട്ടിക്കിടന്നിരുന്നു. ഇവയുടെ വിവരം വിദ്യാഭ്യാസ ഓഫീസർമാരെ അറിയിക്കുകയും പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് നൽകിയിട്ടുണ്ടെങ്കിൽ രേഖകൾ സമർപ്പിക്കുകയോ ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
സംസ്ഥാനത്ത് പാഠപുസ്തക വിതരണത്തിനായി 3,299- 3,311 സ്കൂൾ സൊസൈറ്റികളാണ് പ്രവർത്തിക്കുന്നത്. ഓരോ സൊസൈറ്റിയുടെ കീഴിലും ശരാശരി അഞ്ച് സ്കൂളുകൾ പ്രവർത്തിക്കുന്നു.
വീഴ്ചവരുത്തിയവർക്ക്
എതിരെ നടപടി
പാഠപുസ്തകങ്ങളുടെ അധിക സ്റ്റോക്ക് വിവരം വിദ്യാഭ്യാസ ഓഫീസർമാരെ നിശ്ചിത സമയത്തിനകം അറിയിക്കാതിരിക്കുകയോ രേഖകൾ കൈമാറുകയോ ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകി. പുസ്തകം വിറ്റഴിച്ചെങ്കിലും അവയുടെ തുക നൽകാത്ത സൊസൈറ്റികളും ഉദ്യോഗസ്ഥരുമുണ്ട്. വിവരങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |