
തിരുവനന്തപുരം:സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു.എല്ലാ സർക്കാർ,എയിഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും 2026-27 അദ്ധ്യയനവർഷം മുതൽ രണ്ടുവീതം പുതുതലമുറ കോഴ്സുകൾ ആരംഭിക്കാൻ അനുമതി നൽകി ഉത്തരവായി.
ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്,എ.ഐ,ഡാറ്റ സയൻസ്,സൈക്കോളജി,ലോജിസ്റ്റിക്സ് തുടങ്ങിയ നൂതന വിഷയങ്ങളിലാണ് കൂടുതൽ കോഴ്സുകൾ അനുവദിച്ചിരിക്കുന്നത്.സർവകലാശാലാ അനുമതിക്ക് വിധേയമായും ആദ്യ അഞ്ചുവർഷം അധിക തസ്തികകൾ സൃഷ്ടിക്കില്ലെന്ന വ്യവസ്ഥയിലുമാണ് ഭരണാനുമതി.ലിസ്റ്റിൽ ഉൾപ്പെട്ട കോളേജുകളിൽ ഒരു കോഴ്സ് മാത്രമുള്ളവർക്ക് ഒരെണ്ണം കൂടി അധികമായി ആരംഭിക്കാം.പട്ടികയിൽ ഇല്ലാത്ത കോളേജുകൾക്കും നിബന്ധനകൾ പാലിച്ച് രണ്ട് കോഴ്സുകൾ വീതം തുടങ്ങാം.തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളെ സജ്ജരാക്കാൻ ലക്ഷ്യമിട്ടാണ് നടപടി.
പുതിയ കോഴ്സുകൾ അനുവദിച്ച കോളേജുകൾ
തിരുവനന്തപുരം ഗവ. വിമൻസ് കോളേജ്
അമ്പലപ്പുഴ ഗവ.കോളേജ്
ബ്രണ്ണൻ കോളേജ് തലശ്ശേരി
മാർ ഇവാനിയോസ് കോളേജ്
ഫാത്തിമ മാതാ നാഷണൽ കോളേജ് കൊല്ലം
എസ്.ബി കോളേജ് ചങ്ങനാശ്ശേരി
എം.ഇ.എസ് പൊന്നാനി
നെഹ്റു കോളേജ് കാഞ്ഞങ്ങാട്
7 പുതിയ തസ്തികകൾ
സൃഷ്ടിക്കും
തിരുവനന്തപുരം: വയനാട് സെന്റ് റെസല്ലോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് എച്ച്.എസ്.എസിൽ 2026-27 അദ്ധ്യയന വർഷം മുതൽ ഏഴ് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എച്ച്.എസ്.എസ്.ടി ഫിസിക്സ്, കെമിസ്ട്രി, ഗണിതം, കമ്പ്യൂട്ടർ സയൻസ്, ജൂനിയർ മലയാളം, ജൂനിയർ ഇംഗ്ലീഷ്, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ സ്ഥിരംനിയമനം നടത്താൻ മാനേജർക്ക് അനുമതി നൽകി.കേൾവി-സംസാര പരിമിതിയുള്ള കുട്ടികൾക്കായുള്ള ജില്ലയിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണിത്. 2014 മുതൽ കമ്പ്യൂട്ടർ സയൻസ് ബാച്ച് ഉണ്ടായിരുന്നെങ്കിലും അദ്ധ്യാപകർ ദിവസ വേതനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭൂരിഭാഗവും എസ്.സി-എസ്.ടി വിഭാഗത്തിലുള്ള ഇവിടത്തെ വിദ്യാർത്ഥികൾക്ക് പുതിയ തീരുമാനം ആശ്വാസമാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.2010-ന് ശേഷം ആദ്യമായി പരിഷ്കരിച്ച കേരള എഡ്യൂക്കേഷൻ റൂൾസിന്റെ (കെ.ഇ.ആർ) പുതിയ പതിപ്പ് ഉടൻ പ്രസിദ്ധീകരിക്കും. 2026 ഫെബ്രുവരി വരെയുള്ള ഭേദഗതികൾ ഉൾപ്പെടുത്തിയ കരട് പതിപ്പിന് അംഗീകാരം ലഭിച്ചു. ഇംഗ്ലീഷിനൊപ്പം മലയാളം പതിപ്പും ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.
പതിനായിരം കർഷകർക്ക് കൂടി പെൻഷൻ
തിരുവനന്തപുരം:സംസ്ഥാനത്തെ 10,115 പേർക്ക് കൂടി 2000രൂപയുടെ പ്രതിമാസ കർഷക പെൻഷൻ നൽകാൻ സർക്കാർ തീരുമാനിച്ചു.ഇതിന് 24.27കോടിരൂപ അധികം ചെലവാകും.നിലവിൽ 6,201കർഷകർക്കാണ് പെൻഷൻ നൽകുന്നത്.ഇനിയുള്ള 2,225പേരുടെ അപേക്ഷ പരിശോധിച്ച് തീർപ്പാക്കാൻ കൃഷി ഡയറക്ടർക്ക് നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |