
മൾട്ടി സ്‌പെഷ്യാലിറ്റിയിൽ
പരിശോധന തുടരുന്നു
തിരുവനന്തപുരം : അമിതമായി ചൂടായതാണ് പോർട്ടബിൾ വെൻറിലേറ്റർ പൊട്ടിത്തെറിക്കാൻ കാരണമെന്നും അതാണ്
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം
തീപിടിത്തത്തിന് ഇടയാക്കിയതെന്നും കണ്ടെത്തി . ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം ബോധ്യമായത്. റിപ്പോർട്ട് ആശുപത്രി അധികൃതകർക്ക് കൈമാറി. മൾട്ടിസ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാം നിലയിലുള്ള സർജിക്കൽ ഐ.സി.യുവിലെ പോർട്ടബിൾ വെന്റിലേറ്ററിലാണ് അമിതമായി ബാറ്ററി ചൂടായി പൊട്ടിത്തെറിയിലേക്ക് നയിച്ചത്.
വാർഷിക അറ്റകുറ്റപണി നടത്താൻ കരാറുള്ള മെഷീനാണെങ്കിലും കത്തി നശിച്ചതിനാൽ പുതിയത് വാങ്ങണമെന്നും റിപ്പോർട്ടിലുണ്ട്. പോർട്ടബിൾ വെന്റിലേറ്ററുകൾ പല സ്വിച്ച് ബോർഡുകളിൽ മാറി മാറി ഉപയോഗിക്കാറുണ്ട്. പല സ്വിച്ച് ബോർഡിൽ നിന്നും
പ്ലഗ് ഇളകി വരാറുണ്ടെന്ന് ജീവനക്കാർ പറയുന്നു. ഇക്കാര്യം പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞ ദിവസത്തെ തീപിടിത്തത്തിൽ പ്ലഗ് കത്തി നശിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്.
പൂർണമായി നശിച്ച സർജിക്കൽ ഐ.സി.യുവും ഭാഗികമായി തകർന്ന സമീപത്തെ ന്യൂറോ ഐ.സിയുവും പുതുക്കി പണിയാൻ പി.ഡബ്ല്യു.ഡിയ്ക്ക് ആശുപത്രി അധികൃതർ കത്ത് നൽകി. പി.ഡബ്ല്യു.ഡി കെട്ടിടം, ഇലക്ട്രിക്കൽ വിഭാഗങ്ങൾ ചേർന്നാണ് പണി നടത്തേണ്ടത്. അഞ്ച് നിലകളിലായി ഐ.സി.യുകൾ മാത്രമുള്ള മൾട്ടി സ്പെഷ്യാലിറ്റിയിൽ രണ്ടാം നിലയിലുള്ള എം.ഡി ഐ.സി.യു, റെസ്‌പറേറ്ററി ഐ.സി.യു എന്നിവ ഒഴികെ മറ്റെല്ലാം കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. എല്ലാ നിലകളിലെയും ഐ.സിയുകളിൽ ഇലക്ട്രിക്കൽ വിഭാഗത്തിന്റെ വിശദമായ പരിശോധന തുടരുകയാണ്. അപകട സാദ്ധ്യതയില്ലെന്ന് പൂർണമായും ഉറപ്പാക്കിയ ശേഷമേ മറ്റു നിലകളും പ്രവർത്തന സജ്ജമാകൂ.
വാർഡ് ഏഴ്,എം.ഐ.സി.യു എന്നിവിടങ്ങളിലാണ് മാറ്റിയ രോഗികളെ പാർപ്പിച്ചിരിക്കുന്നത്. ആരുടെയും ആരോഗ്യനിലയിൽ പ്രശ്നമില്ലെന്ന് അധികൃതർ അറിയിച്ചു.
മൾട്ടിസ്പെഷ്യാലിറ്റി സജ്ജമാകാൻ വൈകും
തീപിടിത്ത സാദ്ധ്യയില്ലെന്ന് ഉറപ്പാക്കിയാലും മൾട്ടിസ്‌പെഷ്യാലിറ്റി ബ്ലോക്കിലെ മറ്റ് നിലകളും പ്രവർത്തസജ്ജമാകാൻ വൈകും. പല നിലകളിലെയും ഐ.സി.യുവിലേക്ക് രക്ഷാപ്രവർത്തനത്തിനായി മറ്റിടങ്ങളിലെ ജീവനക്കാരും കൂട്ടുരിപ്പുകാരും കയറി. ഇതുകാരണം അണുമുക്തമാകാതെ സാധാരണ നിലയിൽ പ്രവർത്തിക്കാനാകില്ല. അണുമുക്തമാക്കിയ ശേഷം ബയോമെഡിക്കൽ വിഭാഗം പരിശോധിച്ച് ഉറപ്പാക്കിയാൽ മാത്രമേ തുറക്കാനാകൂ.
3 ജീവനക്കാർകൂടി
ചികിത്സ തേടി
തീപിടിത്തത്തിൽ പുകശ്വസിച്ച മൂന്ന് ജീവനക്കാർ കൂടി ചികിത്സ തേടി. ശ്വാസതടസമുൾപ്പെടയുള്ള പ്രശ്നങ്ങളാണ് ഇവർക്കുള്ളത്. കറുത്ത പുകയാണ് ശ്വസിച്ചത്. സംഭവ ദിവസം ഒരു ഡോക്ടർ ഉൾപ്പെടെ ആറുപേർ ചികിത്സതേടിയിരുന്നു. ചികിത്സയിലുള്ളവർ ഒൻപതായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |