
തിരുവനന്തപുരം; കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്‌ലെയും ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാനും തമ്മിലുള്ള വിവാഹത്തിന്റെ രേഖകൾ തേടി മദ്ധ്യപ്രദേശ് എസ്.സി - എസ്.ടി കമ്മിഷൻ തിരുവനന്തപുരത്തെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്തി എന്ന പിതാവിന്റെ പരാതിയിൽ തെളിവെടുപ്പിനായാണ് കമ്മിഷൻ തലസ്ഥാനത്തെത്തിയത്. വിവാഹം നടന്ന അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ കമ്മിഷൻ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി. വിവാഹം രജിസ്റ്റർ ചെയ്യാൻ രേഖയായി നൽകിയ ആധാർ കാർഡിന്റെ പകർപ്പുകൾ, വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ അപേക്ഷ, ക്ഷേത്രം നൽകിയ വിവാഹ സർട്ടിഫിക്കറ്റ് എന്നിവ കമ്മിഷൻ പരിശോധിച്ചു.
മാർച്ച്11ന് ആയിരുന്നു ഇൻഡോർ സ്വദേശിയായ മൊണാലിസ ഭോസ്‌ലെയും കാമുകൻ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രി വി.ശിവൻകുട്ടി, എ.എ. റഹീം എം.പി തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു. വ്യത്യസ്ത മതവിഭാഗമായതിനാൽ വിവാഹത്തിന് വീട്ടുകാർ തടസംനിന്നതോടെയാണ് ഇരുവരും തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടത്. സിനിമയുടെ ഷൂട്ടിംഗിനായി കേരളത്തിലായിരുന്നതിനാൽ പൊലീസ് മൊണാലിസയുടെ പിതാവിനെ വിളിച്ചുവരുത്തി. എന്നാൽ വിവാഹത്തിന് സമ്മതമല്ലെന്നാണ് പിതാവ് അറിയിച്ചത്. തുടർന്ന് പ്രായപൂർത്തിയായെന്ന തെളിവുക& കാണിച്ചതോടെയാണ് പൊലീസ് വിവാഹത്തിന് സഹായം ചെയ്തത്.
എന്നാൽ ഇതിന് പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തെന്ന് കാണിച്ച് പിതാവ് മദ്ധ്യപ്രദേശ് എസ്.സി എസ്,ടി കമ്മിഷനെ സമീപിക്കുകയായിരുന്നു. പെൺകുട്ടിക്ക് പതിനാറ് വയസായില്ലെന്ന് കാണിക്കുന്ന മദ്ധ്യപ്രദേശ് സർക്കാരിന്റെ ജനന സർട്ടിഫിക്കറ്റും പുറത്തുവന്നിരുന്നു. മദ്ധ്യപ്രദേശ് സർക്കാരിന്റെ രേഖകൾ പ്രകാരം ജനനത്തീയതി 2009 ഡിസംബർ 30 വൈകിട്ട് 5.30 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് മൊണാലിസയ്ക്ക് 16 വയസും രണ്ട് മാസവും 12 ദിവസവുമാണ് പ്രായം. പരാതിയിൽ വ്യക്തത തേടിയാണ് കമ്മിഷൻ തിരുവനന്തപുരത്തെത്തിയത്. രേഖകൾ പരിശോധിച്ച ശേഷമായിരിക്കും കമ്മിഷൻ അന്തിമ തീരുമാനമെടുക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |