
കോതമംഗലം: രാഹുൽ ഗാന്ധിക്ക് പ്രാദേശിക നേതാവിന്റെയോ പ്രവർത്തകന്റെയോ പോലും കാര്യവിവരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. കണ്ടാലും കൊണ്ടാലും പഠിക്കില്ല. ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ഡീലുണ്ടെന്ന രാഹുലിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.
ഒരു കാര്യവും നേരെചൊവ്വെ മനസിലാക്കാൻ രാഹുൽ ഗാന്ധി തയ്യാറല്ല. രാഹുൽ ഗാന്ധിയും കോൺഗ്രസും ബി.ജെ.പിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നത്. ഡൽഹിയിൽ ആം ആദ്മി സർക്കാരിലെ മന്ത്രിയെ അറസ്റ്റു ചെയ്തപ്പോൾ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റു ചെയ്യാത്തത് എന്താണെന്നാണ് രാഹുലും കോൺഗ്രസും ചോദിച്ചത്. പിന്നീട് കെജ്‌രിവാളിനെയും അറസ്റ്റു ചെയ്തു. കോടതി കെജ്‌രിവാളിനെ കുറ്റമുക്തനാക്കിയപ്പോൾ അടിയേറ്റത് ബി.ജെ.പിക്കു മാത്രമല്ല, രാഹുൽ ഗാന്ധിയുടെ മുഖത്തുമാണ്.
ഡീൽ നടത്തുന്നത് കോൺഗ്രസിന്റെ ശീലവും പാരമ്പര്യവുമാണ്. പട്ടാമ്പിയിൽ മത്സരിച്ച ഇ.എം.എസിനെതിരെയും പാലക്കാട്ട് എ.കെ.ജിക്കെതിരെയും ബി.ജെ.പിയുടെ പഴയ രൂപമായ ജനസംഘത്തിന്റെ ആർ.എസ്.എസ് നേതാക്കളെ പിന്തുണച്ച ചരിത്രമാണ് കോൺഗ്രസിനുള്ളത്. കോലീബി സഖ്യം ബേപ്പൂരിലും കണ്ടതാണ്. സമീപകാലത്ത് തൃശൂരിൽ ബി.ജെ.പിയെ ജയിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. നേമത്ത് ഒ. രാജഗോപാലിനെ വിജയിപ്പിച്ചു. ബി.ജെ.പി ബന്ധം മറച്ചുവയ്ക്കാൻ മുൻകൂർജാമ്യത്തിനാണ് സി.പി.എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത്.
പുതിയ ക്യാമ്പിന്റെ ഭാഗമായാണ് ജി. സുധാകരൻ ഇപ്പോൾ സംസാരിക്കുന്നത്. അതിന് മറുപടി പറയാൻ തത്കാലം ഉദ്ദേശിക്കുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ അയച്ച കത്തിൽ ബി.ജെ.പിയുടെ സീൽ പതിച്ചത് പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തതിൽ സർക്കാരിന് പങ്കില്ല. കമ്മിഷന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |