
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും ചൂട് മനുഷ്യശരീരത്തിൽ അസഹ്യമായ തോതിൽ അനുഭവപ്പെടുന്നത് 'ഹീറ്റ് ഡോം' പ്രതിഭാസം കാരണമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ. അന്തരീക്ഷത്തിലെ ഉയർന്ന മർദ്ദമുള്ള ഒരു പ്രദേശം കുടപോലെ ചൂടുള്ള വായുവിനെ പ്രത്യേക സ്ഥലത്ത് തളച്ചിടുന്ന പ്രതിഭാസമാണിത്.
സാധാരണ ചൂടുവായു മുകളിലേക്ക് ഉയർന്നുപോയി തണുക്കുകയാണ് പതിവ്. എന്നാൽ, ഹീറ്റ് ഡോം ഉള്ളപ്പോൾ മുകളിൽ നിന്നുള്ള ഉയർന്ന മർദ്ദം ഈ വായുവിനെ താഴേക്ക് അമർത്തുന്നു. ഇങ്ങനെ താഴേക്ക് അമർത്തപ്പെടുന്ന വായു കൂടുതൽ ചൂടാകും. മേഘങ്ങൾ ഉണ്ടാകുന്നത് തടയും. ഇത് കഠിനമായ വെയിൽ നേരിട്ട് ഭൂമിയിൽ പതിക്കാൻ കാരണമാകുമെന്ന് ശാസ്ത്രഗവേഷകനായ ഡോ. രാജഗോപാൽ കമ്മത്ത് പറഞ്ഞു.
അന്തരീക്ഷ താപനില 38 ഡിഗ്രി ആണെങ്കിലും ഈ പ്രതിഭാസം കാരണം 40 ഡിഗ്രി എന്നതരത്തിലാകും നമ്മുടെ ശരീരത്തിൽ ചൂട് അനുഭവപ്പെടുക. കഠിനമായ ചൂടിന് അന്തരീക്ഷത്തിലെ മർദ്ദവ്യതിയാനവും കടൽക്കാറ്റ് കരയിലേക്ക് എത്തുന്നതിലുണ്ടാകുന്ന തടസവും കാരണമാകുന്നു. തീരദേശ മേഖലകളിലാണ് ഇത് കൂടുതൽ.
12 ജില്ലകളിൽ
യെല്ലോ അലർട്ട്
ചൂട് കൂടാനിടയുള്ളതിനാൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് (39 ഡിഗ്രിവരെ), കൊല്ലം, കോട്ടയം, തൃശൂർ ( 38 ഡിഗ്രിവരെ), പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂർ (37 ഡിഗ്രിവരെ), തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസർകോട് ( 36 ഡിഗ്രിവരെ) ജില്ലകളിലാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |