
കൊല്‍ക്കത്ത: ഐപിഎല്‍ സീസണില്‍ തുടര്‍ച്ചയായി രണ്ടാം തോല്‍വി വഴങ്ങി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 65 റണ്‍സിനാണ് കൊല്‍ക്കത്തയുടെ തോല്‍വി. 227 റണ്‍സ് പിന്തുടര്‍ന്ന കെകെആറിന്റെ മറുപടി 16 ഓവറില്‍ 161 റണ്‍സിന് അവസാനിക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അന്‍ക്രിഷ് രഘുവംശി മാത്രമാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി പൊരുതിയത്.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് കിവീസ് ഓപ്പണര്‍ ഫിന്‍ ആലന്‍ ഏഴ് പന്തുകളില്‍ നിന്ന് 28 റണ്‍സ് നേടി മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ താരം പെട്ടെന്ന് പുറത്തായത് തിരിച്ചടിയായി. ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 8(10), കാമറൂണ്‍ ഗ്രീന്‍ 2(2) എന്നിവരും പെട്ടെന്ന് പുറത്തായി. രഘുവംശി 29 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതമാണ് 52 റണ്‍സ് നേടിയത്. 35(25) റണ്‍സെടുത്ത റിങ്കു സിംഗ് മാത്രമാണ് പിന്നീട് കൊല്‍ക്കത്ത നിരയില്‍ തിളങ്ങിയത്.
അനുകൂല്‍ റോയ് 0(2), രമണ്‍ദീപ് സിംഗ് 10(9), സുനില്‍ നരെയ്ന്‍ 12(4), കാര്‍ത്തിക് ത്യാഗി 5(5), വൈഭവ് അറോറ 1*(2), വരുണ്‍ ചക്രവര്‍ത്തി 0(1) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ഹൈദരാബാദിനായി ജയദേവ് ഉനദ്കട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ എഹ്‌സാന്‍ മലിംഗ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതവും ഹര്‍ഷ് ദൂബെ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ എന്നിവര്‍ നല്‍കിയ മികച്ച തുടക്കമാണ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്ലാസന്‍ ആണ് ടോപ് സ്‌കോറര്‍. 34 പന്തുകളില്‍ നിന്ന് 82 റണ്‍സാണ് ട്രാവിസ് ഹെഡ് 46(21) അഭിഷേക് 48(21) സഖ്യം നേടിയത്. ഹെഡിനെ പുറത്താക്കി കാര്‍ത്തിക് ത്യാഗിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ബ്ലെസിംഗ് മുസറബാനിയുടെ പന്തില്‍ അഭിഷേകും പുറത്തായി.
ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ 14(9), അനികേത് വര്‍മ്മ 1(4) എന്നിവര്‍ കൂടി പുറത്തായതോടെ 118ന് നാല് എന്ന നിലയിലേക്ക് ഹൈദരാബാദ് വീണു. അഞ്ചാം വിക്കറ്റില്‍ ഹെന്റിച്ച് ക്ലാസന്‍ 52(35), നിതീഷ് കുമാര്‍ റെഡ്ഡി 39(24) സഖ്യം 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സലീല്‍ അറോറ റണ്ണൊന്നും നേടാതെയും ശിവാംഗ് കുമാര്‍ 4(2) റണ്‍സുമെടുത്ത് പുറത്തായപ്പോള്‍ ഹര്‍ഷ് ദൂബെ ഒമ്പത് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |