
കൊച്ചി:ഷൂട്ടിംഗ് ലൊക്കേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ അഭിഭാഷകൻ മുഹമ്മദ് സിയാദ് കേസിന്റെ വക്കാലത്ത് ഒഴിഞ്ഞു.രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ (ഐ.സി.സി) അംഗമായിരുന്നു.അതേ സിനിമയുടെ ലൊക്കേഷനിലുണ്ടായ പീഡനക്കേസിൽ പ്രതിയായ രഞ്ജിത്തിന് വേണ്ടി ഹാജരാകുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് പിൻമാറ്റം.പിൻവാങ്ങുന്നതായി രഞ്ജിത്തിന്റെ കുടുംബത്തെ അറിയിച്ചതായി അഭിഭാഷകൻ പറഞ്ഞു.ഷൂട്ടിംഗ് നടക്കുമ്പോൾ പീഡനപരാതിയുമായി നടി ഐ.സി.സിയെ സമീപിച്ചിരുന്നില്ല.രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കെ പുതിയ അഭിഭാഷകനായിരിക്കും അദ്ദേഹത്തിന് വേണ്ടി ഹാജരാവുക.
പരിഹാര സമിതിയെ ശക്തർ
നിശബ്ദരാക്കി: ഡബ്ല്യു.സി.സി
ഹൈക്കോടതി ഇടപെടലിനും സിനിമാനയങ്ങൾക്കും ഒന്നും മാറ്റാനായിട്ടില്ലെന്ന വേദനിപ്പിക്കുന്ന തിരിച്ചറിവാണ് സംവിധായകൻ രഞ്ജിത്തിനെതിരായ പരാതിയെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ (ഡബ്ല്യു.സി.സി).ഐ.സി.സി ശക്തരുടെ കൈയിലെ ഉപകരണമായി മാറിയെന്നും കൂട്ടായ്മ ആരോപിച്ചു.സെറ്റിൽ ഗൗരവപ്പെട്ട സംഭവം നടന്നപ്പോൾ സമിതി അതിജീവിതയെ ബന്ധപ്പെട്ടില്ല.സിനിമയുടെ അധികാര ബന്ധങ്ങൾ സമിതിയെ നിശബ്ദമാക്കിയെന്ന് തിരിച്ചറിയുന്നു.ആരെയും കാത്തുനിൽക്കാതെ പൊലീസിനെ സമീപിച്ച നടിയുടെ ധൈര്യത്തിന് സലാം.ഹേമ കമ്മിറ്റി മുന്നോട്ടുവച്ച പരാതി പരിഹാര ട്രൈബൂണൽ സ്ഥാപിക്കൽ വീണ്ടും പരിശോധനക്ക് വിധേയമാക്കണം.ആത്മാഭിമാനത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്ന തൊഴിലിടങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നും ഡബ്ല്യു.സി.സി പ്രതികരിച്ചു.
കാരവൻ പൊലീസ് കസ്റ്റഡിയിൽ
നടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ സംവിധായൻ രഞ്ജിത്തിനെതിരായ കുരുക്ക് മുറുക്കി അന്വേഷണ സംഘം. ഷൂട്ടിംഗ് ലൊക്കേഷനിൽ പീഡനശ്രമം നടന്നതായി പറയപ്പെടുന്ന കാരവൻ ഫോർട്ട് കൊച്ചിയിൽ കണ്ടെത്തി.കാരവനിൽ സി.സി ടിവി ക്യാമറകൾ ഘടിപ്പിച്ചിട്ടില്ല.രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള പൊലീസിന്റെ അപേക്ഷ നാളെ കോടതി പരിഗണിക്കും.ശേഖരിച്ച തെളിവുകളുടെ പിൻബലത്തിൽ വിശദ ചോദ്യം ചെയ്യലിനാണ് പൊലീസ് തയ്യാറെടുക്കുന്നത്.നടൻ ബോബി കുര്യൻ,രഞ്ജിത്ത് സിനിമയുടെ സഹസംവിധായക ശാലിനി എന്നിവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കും.കേസെടുത്ത വിവരമറിഞ്ഞ് രഞ്ജിത്ത് മുങ്ങാൻ ശ്രമം നടത്തിയെന്ന വിവരത്തെ തുടർന്നാണിത്.
എസ്.എ.ടിക്ക് വിവരം കൈമാറി
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാരംഗത്തെ ലൈംഗികാതിക്രമങ്ങൾ അന്വേഷിക്കാൻ രൂപീകൃതമായ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.എ.ടി) രഞ്ജിത്തിന് എതിരെയുള്ള പുതിയ ലൈംഗികാതിക്രമ കേസിന്റെ വിവരങ്ങൾ അന്വേഷണ സംഘം കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |