
കണ്ണൂർ: കോളേജ് കെട്ടിടത്തിൽ നിന്നും മെഡിക്കൽ വിദ്യാർത്ഥി ചാടി മരിച്ച സംഭവത്തിൽ രണ്ട് അദ്ധ്യാപകർക്ക് സസ്‌പെൻഷൻ. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയും തിരുവനന്തപുരം ചാലക്കാട് സ്വദേശിയുമായ ആർ.എൽ.നിഥിൻ രാജാണ് (23) മരിച്ചത്. സംഭവത്തിൽ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്.
നിതിൻ നിറത്തിന്റെയും ജാതിയുടെയും സാമ്പത്തിക സ്ഥിതിയുടെയും പേരിൽ അദ്ധ്യാപകരിൽ നിന്ന് നിരന്തരം അധിക്ഷേപം നേരിട്ടിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. നിതിനെ മാനസികമായി തളർത്തി. എച്ച്‌ഒഡിക്കെതിരെ പരാതി നൽകിയതിൽ വൈരാഗ്യമുണ്ടായിരുന്നു. തന്നോടും ഡോ. എം കെ റാം മോശമായി പെരുമാറിയിട്ടുള്ളതായി നിതിന്റെ പിതാവ് ആരോപിച്ചു. എന്നാൽ ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് കോളേജ് പ്രിൻസിപ്പൽ പറഞ്ഞത്.
ഇന്നലെ ഉച്ചയ്ക്ക് 1.45 നായിരുന്നു സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയുടെ റിസപ്ഷൻ വിഭാഗത്തിന്റെയും കോളജ് ലൈബ്രറി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെയും മദ്ധ്യഭാഗത്തായി ചെങ്കൽ പാകിയ സ്ഥലത്ത് നിഥിൻ രാജ് വീണ് കിടക്കുന്നത് ആശുപത്രിയിലെത്തിയ ഒരു കുട്ടിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നുവെന്ന് കോളജ് അധികൃതർ പറഞ്ഞു. ഉടൻ ആശുപത്രിയിലെ അറ്റൻഡർ വിഭാഗം ജീവനക്കാർ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2025 ബാച്ച് വിദ്യാർത്ഥിയായ നിഥിൻ രാജ് കഴിഞ്ഞ നവംബർ മാസത്തിലാണ് കോളേജിൽ പ്രവേശനം നേടിയത്. തിരുവനന്തപുരം ചാലക്കാട് സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ രാജന്റെയും ലതയുടെയും മകനാണ്. രണ്ട് സഹോദരിമാരുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |