
തിരുവനന്തപുരം:വിദ്യാർത്ഥികളോട് മോശമായ പെരുമാറ്റം ഒഴിവാക്കാനും ശാരീരിക-മാനസിക ക്രൂരതകൾ ഇല്ലാതാക്കാനും ലക്ഷ്യമിട്ട് മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ അദ്ധ്യാപകർക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ ആരോഗ്യ സർവകലാശാല. പ്ലസ്ടു കഴിഞ്ഞ് സ്കൂളുകളിൽ നിന്ന് നേരിട്ടെത്തുന്ന കുട്ടികളോട് സൗഹാർദ്ദത്തോടെയും മനോവിഷമം ഉണ്ടാകാത്ത രീതിയിലും പെരുമാറാനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ മാർഗ്ഗനിർദ്ദേശം സർവകലാശാല പുറപ്പെടുവിക്കും. കുട്ടികളോട് കരുതലോടെയുള്ള പെരുമാറ്റം ഉറപ്പാക്കുമെന്ന് ആരോഗ്യ സർവകലാശാല വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ 'കേരളകൗമുദി'യോട് പറഞ്ഞു.
കുട്ടികളോട് ജാതി,നിറം,മതം,രക്ഷിതാക്കളുടെ ജോലി, സാമ്പത്തികസ്ഥിതി എന്നിങ്ങനെ പരിഗണിച്ച് ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ധ്യാപകരെ സർവകലാശാല പഠിപ്പിക്കും. ലംഘിക്കുന്നവർക്കെതിരെ പുറത്താക്കൽ അടക്കം ശക്തമായ നടപടികളുമെടുക്കും. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽകോളേജിൽ അദ്ധ്യാപകരുടെ മോശമായ പെരുമാറ്റം കാരണം നിതിൻരാജ് ജീവനൊടുക്കിയ സംഭവത്തെതുടർന്നാണ് സർവകലാശാല നടപടികൾ ശക്തമാക്കുന്നത്.
വിദ്യാർത്ഥികളോട് ഒരുതരത്തിലുമുള്ള വിവേചനം പാടില്ലെന്നും എല്ലാവരെയും തുല്യരായി പരിഗണിക്കണമെന്നുമടക്കം അദ്ധ്യാപകരെ പരിശീലിപ്പിക്കാൻ ക്ലാസുകൾ നൽകും. അനാവശ്യമായി കുട്ടികളെ വിളിച്ചുവരുത്തി വിരട്ടുകയോ വിചാരണ നടത്തുകയോ അപമാനിക്കുകയോ ചെയ്യരുത്. വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്താനും നിലയ്ക്കു നിറുത്താനും ഇന്റേണൽ മാർക്കിനെ ഉപയോഗിക്കരുത്. ഇന്റേണൽ മാർക്കിന് കൃത്യമായ മാനദണ്ഡമുണ്ടാവണം. വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കും.
പരാതിപരിഹാരവും
കൗൺസലിംഗും
1)സ്വാശ്രയകോളേജുകളിലടക്കം വിദ്യാർത്ഥി പരാതിപരിഹാര സമിതി ശക്തിപ്പെടുത്തും. പ്രിൻസിപ്പാളായിരിക്കും അദ്ധ്യക്ഷൻ. ഒരു വനിതയടക്കം 2അദ്ധ്യാപകർ, വിദ്യാർത്ഥി-പി.ടി.എ പ്രതിനിധികൾ എന്നിവർ അംഗങ്ങളാവും.
2)സമിതിയംഗങ്ങളുടെ പേരുംനമ്പരും സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് രഹസ്യമായി വിവരമറിയിക്കാനും സംവിധാനമൊരുക്കും. ആവശ്യമായ ഘട്ടങ്ങളിലെല്ലാം യോഗംചേരാം.
3)ജാതിപരമോ ലിംഗപരമോ സാമൂഹ്യപരമോ മതപരമോആയ വേർതിരിവുകളുണ്ടാക്കൽ, അദ്ധ്യാപകർ-സഹവിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവരിൽനിന്നുള്ള മാനസിക-ശാരീരികപീഡനങ്ങൾ, ഇരവത്കരണം എന്നിവയെല്ലാം അറിയിക്കാം.
4)വിദ്യാർത്ഥികൾക്ക് മാനസികവിഷമങ്ങളും പ്രശ്നങ്ങളും തുറന്നുപറയാനും പരിഹരിക്കപ്പെടാനും കൗൺസലിംഗ് സംവിധാനമൊരുക്കും. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ 'ജീവനി' കൗൺസലിംഗ് മാതൃകയിലായിരിക്കും ഇത്.
സത്യവാങ്മൂലം നൽകണം
വിദ്യാർത്ഥികളോട് വിവേചനവും മോശംപെരുമാറ്റവുമുണ്ടാവില്ലെന്ന് നിയമനസമയത്ത് അദ്ധ്യാപകർ സത്യവാങ്മൂലം നൽകണം. ലംഘിച്ചാൽ പിരിച്ചുവിടലടക്കം സർവകലാശാല നടപടികളെടുക്കും.
''വിദ്യാർത്ഥികളോടുള്ള ഒരുതരത്തിലുള്ള ക്രൂരതയും അനുവദിക്കില്ല. കൗമാരക്കാരെ സൂക്ഷ്മമായി കരുതേണ്ടത് അദ്ധ്യാപകരുടെ ചുമതലയാണ്''
-ഡോ.മോഹനൻ കുന്നുമ്മൽ,
വി.സി, ആരോഗ്യസർവകലാശാല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |