
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ അഞ്ച് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിൽ 30 ശതമാനത്തിൽ താഴെ മാർക്ക് നേടിയ കുട്ടികൾക്കായി നടത്തുന്ന പ്രത്യേക പഠന പിന്തുണ ക്ളാസിന് തുടക്കം. അതേസമയം,സമയക്രമത്തിൽ അവസാന നിമിഷം വരുത്തിയ മാറ്റം അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ വലച്ചു. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ക്ലാസുകൾ നിശ്ചയിച്ചിരുന്നത്. കടുത്ത ചൂട് കണക്കിലെടുത്ത് ക്ലാസുകൾ രാവിലെ 7.30 മുതൽ 10.30 വരെയാക്കി 19 ന് വൈകിട്ടോടെ ഉത്തരവ് ഇറക്കിയിരുന്നു.
എന്നാൽ, എല്ലാവരെയും കൃത്യമായി അറിയിക്കുന്നതിൽ പാളിച്ച സംഭവിച്ചു. സമയമാറ്റം അറിയാതെ ഒട്ടേറെ വിദ്യാർത്ഥികൾ ഒൻപത് മണി കഴിഞ്ഞാണ് എത്തിയത്.
7.30-ന് ക്ലാസിൽ എത്തണമെങ്കിൽ ദൂരസ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളും അദ്ധ്യാപകരും പുലർച്ചെ ആറ് മണിയോടെയെങ്കിലും പുറപ്പെടണം. പ്രായോഗിക ബുദ്ധിമുട്ട് പരിഗണിക്കാതെ നടപ്പിലാക്കിയ സമയമാറ്റം അംഗീകരിക്കാനാവില്ലെന്ന് അദ്ധ്യാപക സംഘടനകൾ വ്യക്തമാക്കി.
കുട്ടികളെ നേരിട്ട് വരുത്താതെ ഓൺലൈൻ വഴി ക്ലാസുകൾ ക്രമീകരിക്കണമെന്നാണ് അദ്ധ്യാപക സംഘടനകളുടെ പ്രധാന ആവശ്യം. മാർക്ക് കുറഞ്ഞവർക്കായി പ്രത്യേക ക്ലാസ് നടത്തുന്നത് കുട്ടികളിൽ മാനസിക വിഷമമുണ്ടാക്കാൻ ഇടയാക്കുമെന്നും ഓൺലൈൻ രീതി പിന്തുടർന്നാൽ ഇത് ഒഴിവാക്കാമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. അപ്രായോഗികമായ സമയക്രമം മാറ്റണമെന്ന് എൻ.ടി.യു സംസ്ഥാന സെക്രട്ടറി എ. അരുൺ കുമാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |