
ചാലക്കുടി: കഠിനമായ വേനൽച്ചൂടിൽ ആശ്വാസമായി നാടെങ്ങും പ്രിയൂർ മാമ്പഴക്കച്ചവടം സജീവം. വിപണിയിൽ കിലോയ്ക്ക് 50 രൂപ മുതൽ 80 രൂപ വരെയാണ് നിലവിലെ നിരക്ക്. ചാലക്കുടിയുടെ മുക്കിലും മൂലയിലും മാമ്പഴക്കച്ചവടം പൊടിപൊടിക്കുകയാണ്. വേനൽ നീണ്ടുനിന്നത് ഇത്തവണ പ്രിയൂർ കർഷകർക്കും കച്ചവടക്കാർക്കും ആശ്വാസമായി. വെള്ളിക്കുളം റോഡിൽ ബ്രൈറ്റ് സ്റ്റാർ ക്ലബ്ബിന് സമീപമുള്ള വഴിയോര കച്ചവടത്തിൽ കിലോയ്ക്ക് 50 രൂപയ്ക്ക് മാമ്പഴം ലഭ്യമാണ്.
സാധാരണഗതിയിൽ കനത്ത വേനൽമഴ ലഭിച്ചാൽ മാങ്ങയ്ക്കുള്ളിൽ പുഴുക്കൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ മഴ എത്തും മുൻപേ കച്ചവടം പൂർത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണ് കച്ചവടക്കാർ. വരും ദിവസങ്ങളിൽ വില ഇനിയും കുറഞ്ഞേക്കുമെന്ന് വ്യാപാരികൾ പറയുന്നു. ഫ്രൂട്ട്സ് സ്റ്റാളുകളിൽ ധാരാളം മാമ്പഴമെത്തുന്നുണ്ടെങ്കിലും, രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ചതാണെന്ന പ്രചാരണം നാടൻ ഇനങ്ങളോട് പ്രിയം കൂടാൻ കാരണമായിട്ടുണ്ട്. മൂവാണ്ടൻ, കോമാങ്ങ തുടങ്ങിയ ഇനങ്ങൾ വിപണിയിലുണ്ടെങ്കിലും ആവശ്യക്കാർ കൂടുതൽ പ്രിയൂരിനാണ്.
പുഴുക്കൾക്ക് 'ഉപ്പ് പൊടിക്കൈ'
മാമ്പഴത്തിനകത്തെ പുഴുക്കളുടെ ശല്യം ഒഴിവാക്കാൻ ചില എളുപ്പവഴികളുണ്ടെന്ന് കർഷകർ പറയുന്നു. പറിച്ചെടുക്കുന്ന പച്ചമാങ്ങകൾ അഞ്ചു മിനിറ്റോളം ഇളം ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുക. വെള്ളത്തിൽ അല്പം കല്ലുപ്പ് കൂടി ചേർത്താൽ കീടനാശിനികളുടെ അംശവും നീക്കം ചെയ്യാം. ചൂടുവെള്ളത്തിൽ നിന്ന് മാറ്റിയ ശേഷം നന്നായി തുടച്ചു സൂക്ഷിച്ചാൽ കേട് കൂടാതെ ഉപയോഗിക്കാം.
നാടൻ മാമ്പഴത്തിന് ഇനിയും ചെറിയ തോതിൽ വിലകുറയാൻ സാദ്ധ്യതയുണ്ട്. സുഹൃത്ത് വിബീഷ് മൊത്ത കച്ചവടത്തിൽ എടുത്ത മാങ്ങകളാണ് വിൽപ്പന നടത്തുന്നത്.
പാറപറമ്പിൽ അനിൽ.
വെള്ളാഞ്ചിറ സ്വദേശി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |