
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങൾ അയവില്ലാതെ തുടരുന്നതിനിടെ എൽപിജി സിലിണ്ടറിന്റെ വില ഒറ്റയടിക്ക് കൂട്ടി പൊതുമേഖല എണ്ണവിതരണ കമ്പനികൾ. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് വർദ്ധിപ്പിച്ചത്. ഇത്ര വലിയ തുക ഒറ്റത്തവണ കൂടുന്നത് ഇതാദ്യമായാണ്. ഇതോടെ സിലിണ്ടർ വില 3000 രൂപ കടന്നു. കേരളം, ബംഗാൾ, അസാം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ഇടിത്തീ പോലെ എൽപിജി സിലിണ്ടർ വില കൂടിയത്.
വില വർദ്ധന നിലവിൽ വന്നതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ പുതിയ വില 3,071.50 രൂപയാണ്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ദേശീയ തലസ്ഥാനത്ത് 14.2 കിലോഗ്രാം സിലിണ്ടറിന് 913 രൂപയാണ്. തിരുവനന്തപുരത്ത് 19 കിലോഗ്രാം സിലിണ്ടറിന് 3106 രൂപയും കൊച്ചിയിൽ 3085 രൂപയുമാണ്. ഇത്രയും വലിയ വില വർദ്ധന വന്നതോടെ ഹോട്ടലുകൾക്ക് ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിക്കേണ്ടിവരും. ഇത് പൊതുജനങ്ങൾക്ക് താങ്ങാനാവില്ല. ഹോട്ടൽ ഭക്ഷണത്തിലേക്ക് ആളുകളെ അകറ്റാനും കാരണമാകും.
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ഏപ്രിലിലാണ് ആഭ്യന്തര, വാണിജ്യ സിലിണ്ടറുകളുടെ വില അവസാനമായി പരിഷ്‌കരിച്ചത്. മേയ് മാസം മുതൽ വില വർദ്ധനവ് വലിയ രീതിയിൽ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ മാസം 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില 60 രൂപ വർദ്ധിപ്പിച്ചു. മാർച്ച് 7 ന് 114.5 രൂപയുടെ വർദ്ധനവിന് ശേഷം ഏപ്രിലിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 196 രൂപ വർദ്ധിച്ചു.
ആഗോള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഗതാഗതത്തിന് ഉപയോഗിക്കുന്ന ഹോർമുസ് കടലിടുക്ക് അടച്ചതാണ് വിലയിൽ കുത്തനെ വർദ്ധനവിന് കാരണം. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കാരണം രാജ്യത്തുടനീളം എൽപിജി സിലിണ്ടറുകൾ ലഭിക്കാൻ ആളുകൾ നെട്ടോട്ടമോടുന്നതിനാൽ വലി പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |