
തിരുവനന്തപുരം: ഒന്നര വർഷമായി സസ്‌പെൻഷനിലുള്ള കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനെ വീണ്ടും സസ്‌പെൻഡ് ചെയ്ത് സർക്കാരിന്റെ ഉത്തരവ്. സർക്കാരിന്റെ അനുമതിയില്ലാതെ മാദ്ധ്യമങ്ങളോട് സംസാരിച്ചതും സർക്കാരിനെ വിമർശിച്ചതുമാണ് പ്രകോപനമായത്. ഇതു എട്ടാമത്തെ അച്ചടക്ക നടപടിയാണ്. ശനിയാഴ്ച രാത്രിയിലാണ് ഉത്തരവ് ഇറങ്ങിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നു വരാനിരിക്കെയാണ് നടപടി. മാത്രമല്ല, നിലവിലെ സസ്‌പെൻഷൻ പുനഃപരിശോധിക്കാൻ റിവ്യൂ കമ്മിറ്റി ചേരാൻ തീരുമാനിച്ചിരിക്കുകയാണ്. സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നും സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് കുറ്റപത്രം നൽകി. ഫേസ്ബുക്കിൽ നടൻ സലിംകുമാറിന്റെ കഥാപാത്രത്തിന്റെ ഫോട്ടോയും 'എന്തുകാര്യത്തിന് ' എന്ന അടിക്കുറിപ്പും പങ്കുവെച്ചാണ് പ്രശാന്ത് പുതിയ സസ്‌പെൻഷനോട് പ്രതികരിച്ചത്. ഏപ്രിൽ 29ന് ഇതേ കുറ്റം ചുമത്തിയാണ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിനെയും സസ്പെൻഡ് ചെയ്തത്.
ഡോ.എ.ജയതിലക് അഡിഷണൽ ചീഫ് സെക്രട്ടറിയായിരിക്കേ, അദ്ദേഹത്തിനെതിരെ സാമൂഹ്യമാദ്ധ്യമത്തിലൂടെ വിമർശനം ഉന്നയിച്ചതിനാണ് എൻ.പ്രശാന്തിനെ 2024 നവംബർ 11ന് സസ്‌പെൻഡ് ചെയ്തത്. മതം അടിസ്ഥാനമാക്കി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന കുറ്റത്തിന് വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെയും ഇതോടൊപ്പം സസ്‌പെൻഡ് ചെയ്തിരുന്നു. ഗോപാലകൃഷ്ണന്റെ സസ്‌പെൻഷൻ പിന്നീട് പിൻവലിച്ചെങ്കിലും പ്രശാന്തിന്റെ സസ്‌പെൻഷൻ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി നീട്ടിക്കൊണ്ടുപോവുകയായിരുന്നു. വകുപ്പുതല അന്വേഷണം തുടരുന്നതിനാൽ സസ്‌പെൻഷൻ നീട്ടണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട പ്രകാരം 2025 നവംബർ 12ന് 6 മാസത്തേക്ക് കേന്ദ്ര സർക്കാർ സസ്‌പെൻഷൻ നീട്ടി.
ആ പ്രസംഗം ബിജു പ്രഭാകറിന്റെ
പുസ്തക പ്രകാശനവേദിയിൽ
റിട്ട. ഐ.എ.എസ് ഓഫീസർ ബിജു പ്രഭാകറിന്റെ പുസ്തക പ്രകാശന വേദിയിൽ, ഉദ്യോഗസ്ഥർക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് പ്രശാന്ത് പ്രസംഗിച്ചിരുന്നു. കമ്മിഷൻ അടിസ്ഥാനത്തിലാണ് കേരളത്തിലെ അഴിമതിയെന്നും ആരോപിച്ചു.
ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ തനിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയുടെ ഉള്ളുകള്ളികൾ തുറന്നടിച്ചു.
ബി.അശോക് സസ്പെൻഷനിലാകുന്നതിന് ഒരാഴ്ച മുമ്പ് അദ്ദേഹവുമായി എൻ.പ്രശാന്ത് നടത്തിയ അഭിമുഖവും അശോകിന്റെ സസ്‌പെൻഷന് എതിരെ ഫേസ്ബുക്കിൽ പങ്കുവെച്ച പരാമർശവും പുതിയ അച്ചടക്ക നടപടിക്ക് കാരണമായി.
'സർക്കാർ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുകയാണ്. പുതിയ സർക്കാർ പരിഗണിക്കേണ്ട വിഷയം കാലാവധി കഴിയുന്ന സർക്കാർ പരിഗണിക്കുന്നതിന്റെ സാംഗത്യമെന്താണ്. ഔചിത്യമില്ലാതെ ഉത്തരവുകൾ പുറപ്പെടുവിക്കുന്നു. കാലാവധി കഴിയുന്ന ഒരു സർക്കാരിന് തലേദിവസം ഒരു ടെണ്ടറിന് അനുമതി നൽകാൻ പറ്റുമോ?. അതുപോലെയാണ് ഈ ഉത്തരവും.
-ഡോ. ബി.അശോക്
ഐ.എ.എസ് അസോ. പ്രസിഡന്റ്
സസ്‌പെൻഷൻ നിയമപരമായി നിലനിൽക്കില്ല. സസ്‌പെൻഷൻ നോട്ടീസ് ലഭിച്ചിട്ടില്ല. സസ്പെൻഷനിൽ ഹിയറിംഗ് നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഒന്നരവർഷമായി ഇതു പരിഗണിച്ചിട്ടില്ല. പക്ഷേ എനിക്കെതിരെ നടപടികൾ വരുന്നുണ്ട്. സർക്കാരിൽ ലോബിയുണ്ട്.
- എൻ. പ്രശാന്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |