
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും ഭൂരിഭാഗം മന്ത്രിമാരും പിന്നിലായതോടെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ. 'വീട്ടിൽപ്പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽപ്പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ. പോ മോനേ വിജയാ എന്നല്ല, ഇറങ്ങിപ്പോ വിജയാ', എന്നാണ് രാഹുൽ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
കോന്നി തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട്, 'അത് വീട്ടിൽ പോയി ചോദിച്ചാൽ മതി' എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്. 'സിഎമ്മേ ഒരു ചോദ്യം' എന്ന് പറഞ്ഞ ആളോടാണ് മുഖ്യമന്ത്രി ഇത്തരത്തിൽ പ്രതികരിച്ചത്.
ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 97 സീറ്റുകളിൽ യുഡിഎഫും 40 സീറ്റുകളിൽ എൽഡിഎഫും മൂന്ന് സീറ്റുകളിൽ എൻഡിഎയും ലീഡ് ചെയ്യുന്നു. ധർമടത്ത് അഞ്ചാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്‌ദുൾ റഷീദാണ് മുന്നിൽ. യുഡിഎഫ് തരംഗത്തിൽ കണ്ണൂരിലെ കോട്ടകൾ ഇളകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ വോട്ട് എണ്ണിയപ്പോഴും പിണറായി പിന്നിലായിരുന്നു. തളിപ്പറമ്പിൽ പികെ ശ്യാമളയും പിന്നിലാണ്.
മുഖ്യമന്ത്രിയെ കൂടാതെ 13 മന്ത്രിമാരും പിന്നിലാണ്. ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, എറ്റുമാനൂരിൽ വിഎൻ വാസവൻ, ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദു, പത്തനാപുരത്ത് ഗണേശ്കുമാർ, കളമശേരിയിൽ പി രാജീവ്, മാനന്തവാടിയിൽ ഒ ആർ കേളു, നേമത്ത് ശിവൻകുട്ടി, ആറന്മുളയിൽ വീണാ ജോർജ്, താനൂരിൽ അബ്ദുൾ റഹ്മാൻ,ചേർത്തലയിൽ പി പ്രസാദ് എന്നിവരും പിന്നിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |