കൊച്ചി: ബിനീഷ് ബാസ്റ്റിൻ അപമാനിക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്ത് നടൻ പ്രതാപൻ കെ.എസ്. പാലക്കാട് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പാളിനെതിരെയും കോളേജ് യൂണിയൻ ഭരിക്കുന്ന എസ്.എഫ്.ഐയോടും കോളേജ് വിദ്യാർത്ഥികളോടുമാണ് പ്രതാപൻ തന്റെ വിമർശനം തൊടുക്കുന്നത്. അതിനൊപ്പം 'പൊറിഞ്ചു മറിയം ജോസ്' സിനിമയുടെ നൂറാം ദിനാഘോഷ വേളയിൽ നടൻ ജോജു ജോർജ്ജ് ബിനീഷിനെ ഒപ്പം ചേർത്ത് നിർത്തിയ സംഭവത്തെ കുറിച്ചും പ്രതാപൻ ഓർത്തെടുക്കുന്നു. ചില ആളുകൾ കൂടെ നിൽക്കുന്നവർക്ക് വലംകൈ കൊടുക്കുന്നതും അങ്ങനെയാണെന്നും പ്രതാപൻ പറയുന്നു. എന്നാൽ ഇതുപോലൊരു പ്രിൻസിപ്പാൾ ഉള്ള കോളേജിൽ എത്ര വിദ്യാർത്ഥികൾക്ക് 'ഡോക്ടർ എന്ന പദം പേരിനു മുൻപിലായി വയ്ക്കാൻ സാധിക്കു'മെന്നാണ് പ്രതാപന്റെ ആദ്യത്തെ ചോദ്യം. അടുത്തതായി 'ഡോകട്ർ അനിയന്മാരും അനിയത്തിമാരും' എന്തിനാണ് പഠിക്കുന്നതെന്നും, വാളയാർ സംഭവം തൊട്ടടുത്ത് തന്നെയല്ലേ നടന്നതെന്നും പ്രതാപൻ ഓർമിപ്പിക്കുന്നു. അവസാനമായി സോഷ്യലിസത്തിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന എസ്.എഫ്.ഐക്കാരെയും പ്രതാപൻ തന്റെ പോസ്റ്റിലൂടെ വിമർശിക്കുന്നു. ഇന്നലെ നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ അപമാനിച്ച സംഭവം വിവാദമായിരുന്നു.
പ്രതാപൻ കെ.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
'പൊറിഞ്ചു മറിയം ജോസ്,, നൂറാം ദിവസത്തിലേക്ക് എത്തി നിൽക്കുകയാണ് ,കുറച്ച് മാസങ്ങൾക്ക് മുൻപാണ് ഈ പടത്തിന്റെ ട്രെയിലർ ലോഞ്ച് കൊച്ചിയിൽ ലുലു മാളിൽ വച്ചാണ് നടന്നത്, വലിയ സദസ്, വലിയ ആളുകൾ, ക്ഷണിച്ചപ്പോൾ വളരെ സന്തോഷത്തോടെ ഞാനും പോയി, അവിടെ വച്ചാണ് ബിനീഷിനെ ആദ്യമായ് നേരിൽക്കാണുന്നത്, ചടങ്ങ് തുടങ്ങിക്കഴിഞ്ഞാണ് ബിനീഷ് അവിടേക്ക് വന്നത് അപ്പോൾ വേദിയിൽ ജോഷി സാർ ഉൾപ്പടെയുള്ള വലിയ ആളുകൾ ആയിരുന്നു,, ബിനീഷ് സദസ്സിൽ ഒരു മിഡിൽ ലൈനിനലാണ് വന്നിരുന്നത്, തൊട്ടരികത്തിരുന്നവരോട് ബിനീഷിന് മാത്രം കഴിയുന്ന രീതിയിൽ നിഷ്കളങ്കമായി സന്തോഷവാനായി സംസാരിച്ച് കൊണ്ടിരുന്നു,, വേദിയിൽ അത്രയും തിരക്കുകൾക്കിടയിൽ നിന്നിരുന്ന നായകൻ "ജോജു " സദസിലെ ബിനീഷി നോട് ഉറക്കെ വിളിച്ചു പറഞ്ഞു " ടാ ബിനീഷേ കേറി വാടാ " ബിനീഷ് ആ വലിയ വേദിയിലേക്ക് കയറി നിഷ്കളങ്കമായി സംസാരിച്ചു...
ചില ആളുകൾ വലിയവരാകുന്നതും കൂടെ നിൽക്കുന്നവർക്ക് വലം കൈ കൊടുക്കുന്നതും അങ്ങിനെയാണ്,, മനുഷ്യത്വം, സ്നേഹം, പ്രണയം, നിലപാട്, ഇതൊക്കെ ഉറവ പോലെയാണ്, വിഷം കലരാത്ത മുലപ്പാൽ പോലെ അത് പകരാൻ കഴിയണം, അല്ലെങ്കിൽ,,,, ഒരാളും നമ്മളെ നശിപ്പിക്കാനോ പ്രതികാരം ചെയ്യാനോ വരില്ല, പകരം നമ്മളെ അത് തിന്ന് തീർക്കും ഒരു അടയാളവും അവശേഷിപ്പിക്കാതെ....അല്ലയോ പ്രിൻസിപ്പാളെ നീയൊക്കെ പഠിപ്പിച്ചാൽ എത്ര കുട്ടികൾക്ക് ഡോക്ടർ എന്ന മഹത്തായ പദം പേരിന് മുൻപിൽ വക്കാൻ പറ്റും,, ( ആശുപത്രിയിൽ ജോലി ചെയ്യുന്ന ആളല്ല കേട്ടോ ) എന്റെ ഡോക്ടർ അനിയൻമാരെ അനിയത്തിമാരെ നിങ്ങളൊക്കെ,, എന്തിനാ പഠിക്കുന്നത്? തൊട്ടടുത്തല്ലെ വാളായർ? കുഞ്ഞി കുഞ്ഞി സാധനങ്ങൾ ചെക്ക് പോസ്റ്റ് കടത്തിജീവിച്ചൂടെ?
അവസാന ചോദ്യം യൂണിയൻ ഭരിക്കുന്ന SFIക്കാരോട് ആണ്,, നിങ്ങളൊക്കെ ഇടക്ക് ഇടക്ക് പറയുന്ന ഒരു വാക്കുണ്ടല്ലോ, സോഷ്യലിസം, അത് എന്ത് കുന്ത്രാണ്ടമാണെന്ന്, തൊട്ടടുത്തുള്ള വായനശാലയിലോ യൂണിയൻ ആപ്പീസിലൊ ചെന്ന് ചോദിക്ക്,, എന്നിട്ട് അവർ പറഞ്ഞ് തരുന്ന ഉത്തരം മനസിലായില്ല എങ്കിൽ ഇമ്പോസിഷൻ എഴുതി പഠിക്ക്, വിധിയുണ്ടെങ്കിൽ ഏതെങ്കിലുമൊരു പ്രായത്ത് / കാലത്ത് മനസിലാകും....വേറെ ഒന്നും ഒന്നും ഇതിൽ പറയാനില്ല..'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |