കൊച്ചി: കൂത്തുപറമ്പ് രക്തസാക്ഷിദിനത്തോടനുബന്ധിച്ചുള്ള ചൂണ്ടയിടൽ മത്സരവിവാദത്തിൽ മറുപടിയുമായി ഡി.വൈ.എഫ്.ഐ. ചൂണ്ടയിടുന്നത് കീഴാളന്റെ തൊഴിലാണെന്നും അതിനെ പരിഹസിക്കുന്ന പി.സി. വിഷ്ണുനാഥ്, അനിൽ അക്കര അടക്കമുള്ള കോൺഗ്രസ് നേതാക്കളുടേത് സവർണബോധമാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം പറഞ്ഞു.
മത്സ്യം പിടിക്കുന്നവരോടും വിൽക്കുന്നവരോട് ഭ്രഷ്ട് കാണിക്കുന്നതിന് കാരണം ജാതിബോധമാണ്. ഡി.വൈ.എഫ്.ഐ മണ്ണിന്റെ മണം സൂക്ഷിക്കുന്ന മനുഷ്യരുമായി കൂടുതൽ ബന്ധം സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന പ്രസ്ഥാനമാണ്. മീൻപിടിത്തം വിനോദമല്ല, പലരും അരിവാങ്ങാൻ വേണ്ടിയാണ് അത് ചെയ്യുന്നത്.
കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിന് മാത്രമല്ല, മറ്റ് പരിപാടികളിലും ഇത്തരം വ്യത്യസ്തമായ പരിപാടികൾ ഡി.വൈ.എഫ്.ഐ യൂണിറ്റുകൾ സംഘടിപ്പിക്കാറുണ്ട്. അതിനൊന്നും കേന്ദ്രീകൃത സ്വഭാവം ഉണ്ടാവില്ല. അവരവരുടെ പ്രദേശത്തിന്റെ പ്രത്യേകതകളുള്ള പരിപാടികളാകും പലരും സംഘടിപ്പിക്കുക. രക്തസാക്ഷിദിനത്തോടനുബന്ധിച്ച് നടന്ന പല മത്സരങ്ങളിൽ നിന്നും പരിപാടികളിൽ നിന്നും ചൂണ്ടയിടൽ മാത്രം അടർത്തിമാറ്റിയെടുത്ത് പരിഹസിക്കുന്നതിനു പിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്നും റഹിം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |