കണ്ണൂർ: പൗരത്വ പട്ടികയിൽ നിന്ന് പുറത്തായി ആശങ്കയിലായവർ അസമിൽ നിന്ന് നേരെ കേരളത്തിലേക്ക് വണ്ടികയറുന്നുവെന്ന് വിവരം. രാജ്യത്ത് പൗരത്വ ഭേദഗതി ബില്ലും രജിസ്റ്ററും സംബന്ധിച്ചുള്ള ചർച്ചകൾ മുറുകിയിരിക്കെയാണ് സുരക്ഷിത സംസ്ഥാനം എന്നുകണ്ട് പലരും ഇതര സംസ്ഥാനക്കാർക്കൊപ്പം ജോലിയ്ക്കായും മറ്റും കേരളത്തിലേക്ക് വരുന്നതത്രേ. വടക്കൻ ജില്ലകളിലടക്കം രഹസ്യാന്വേഷണ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
അസമിൽ രണ്ടു ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് പൗരത്വപട്ടികയിൽ കണ്ടെത്തിയിരുന്നു. ഇതിൽ കൂടുതലും ബംഗ്ളാദേശിൽ നിന്നും എത്തിയവരാണ്. അസമിൽ സ്വന്തമായും വാടകയ്ക്കും താമസിക്കുന്ന ഇവരെ മാറ്റി പാർപ്പിക്കാനായി ക്യാമ്പുകൾ ഒരുങ്ങുകയാണ്. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ നിന്നും 134 കിലോമീറ്റർ മാറിയാണ് പുതിയ ക്യാമ്പുകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ഭയങ്ങളാണ് ഇവരെ പലായനത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് പറയുന്നത്.
കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ നിരവധിയുള്ളതിനാൽ ഇവർക്കിടയിലേക്കാണ് പൗരത്വപട്ടികയിൽ കയറാനാവാത്തവരുടെയും കടന്നുവരവ്. അതേസമയം, കേരളം പൗരത്വ ഭേദഗതി ബില്ലിനും പൗരത്വ രജിസ്റ്ററിനും എതിരെ സ്വീകരിക്കുന്ന നിലപാടുകളിൽ പ്രതീക്ഷയർപ്പിച്ചാണിതെന്നും പറയപ്പെടുന്നു. മലബാറിൽ കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഇത്തരക്കാർ എത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്കിയിരിക്കുന്ന വിവരം. ഇതര സംസ്ഥാനക്കാരുടെ കേന്ദ്രമായ എറണാകുളത്തെ പെരുമ്പാവൂർ അടക്കമുള്ള പ്രദേശങ്ങളിലും ആസമിലെ കുടിയേറ്റക്കാർ ഉൾപ്പെടെ എത്തിയിട്ടുണ്ടത്രേ. ഇവരെ ഇവിടേക്ക് എത്തിക്കാൻ ചില ഏജന്റുമാരും പ്രവർത്തിക്കുന്നതായി വിവരമുണ്ട്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലുണ്ടായ പ്രതിഷേധവും പ്രതിരോധവും രാജ്യത്ത് ശ്രദ്ധിക്കപ്പെട്ടതാണ്. കേരളത്തിൽ ഈ നിയമത്തിന് അത്ര പ്രാധാന്യവുമില്ലെന്നുള്ളതും ഇവിടേക്ക് വരാൻ പ്രേരിപ്പിക്കുന്നുണ്ട്. കുടിയേറ്റക്കാരെ പാർപ്പിക്കാൻ കേരളത്തിൽ ഒരു തടങ്കൽ പാളയവും പണിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നല്കിയിട്ടുണ്ട്. അസമിൽ തങ്ങൾക്കുനേരെ അതിക്രമങ്ങൾ ഉണ്ടാകുമോ എന്ന ഭയവും പലരുടെയും പലായനത്തിന് പിന്നിലുണ്ട്.
കർണാടകയിലെ കുടക് മേഖലയിലെ തോട്ടം തൊഴിലാളികൾക്കിടയിൽ ചിലർ ബംഗ്ളാദേശ് പൗരന്മാരാണെന്ന പരാതിയിൽ കഴിഞ്ഞദിവസം ആയിരക്കണക്കിന് പേരുടെ പൗരത്വ രേഖകൾ പൊലീസ് പരിശോധിച്ചിരുന്നു. മതിയായ രേഖകളില്ലാത്തവരെ തിരിച്ചയയ്ക്കാൻ തൊഴിൽ ഉടമകൾക്ക് നിർദ്ദേശം നൽകിയത് വിവാദമാവുകയും ചെയ്തു. എന്നാൽ, കുറ്രകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് പൊലീസ് അറിയിച്ചത്. കർണാടകയിലും തടങ്കൽ പാളയങ്ങൾ ഒരുങ്ങുന്നുണ്ട്. ഇതോടെ മറ്റൊരു സംസ്ഥാനത്തും തങ്ങൾ സുരക്ഷിതരല്ലെന്നാണ് അഭയാർത്ഥികളായി എത്തുന്നവരുടെ ആശങ്ക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |