കൊവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി നടന്‍ സുരാജ് വെഞ്ഞാറമൂട് ക്വാറന്റീനില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട വെഞ്ഞാറമൂട് പൊലീസ് ഇന്‍സ്പെക്ടറിനൊപ്പം വേദി പങ്കിട്ടതിനെ തുടർന്നാണ് സുരാജിനോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചത്. ഇക്കാര്യം സുരാജ് തന്നെ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരള സര്‍ക്കാരിന്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂടിലുളള എന്‍റെ പുരയിടം കൃഷി ചെയ്യുന്നതിനായി ഞാന്‍ വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കിനു വിട്ടു നല്‍കുകയും പദ്ധതിയുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ 23 ന് വാമനപുരം എംഎല്‍എ ശ്രീ. ഡി കെ മുരളി നിര്‍വഹിക്കുകയും ഞാന്‍ ആ ചടങ്ങില്‍ അതിഥിയായി പങ്കെടുക്കുകയും ചെയ്തു. ആ ചടങ്ങില്‍ വെഞ്ഞാറമൂട് പൊലീസ് ഇന്‍സ്പെക്ടറും പങ്കെടുത്തിരുന്നു.
എന്നാല്‍ അദ്ദേഹം തലേദിവസം അറസ്റ്റ് ചെയ്യുകയും സമ്പർക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്ത ഒരു പ്രതിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്.അതിനാല്‍ പൊലീസ് ഇന്‍സ്പെക്ടറും മറ്റു പൊലീസുകാരും ഇപ്പോള്‍ ഹോം ക്വാറ ൻ്റീനില്‍ ആണ്. ആ ഉദ്ഘാടനച്ചടങ്ങില്‍ ഞാനും മറ്റുളളവരും സാമൂഹിക അകലം പാലിച്ചിരുന്നു.മാസ്കും ധരിച്ചിരുന്നു.എങ്കിലും സുരക്ഷാര്‍ത്ഥം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
പൊലീസ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്ത് വരുന്നത് വരെ ജാഗ്രത അത്യാവശ്യമായതിനാല്‍ ഞാന്‍ ഹോം ക്വാറൻ്റീനില്‍ തുടരുന്നതാണ്…കോവിഡ് പ്രതിരോധ ത്തില്‍ കേരളം ലോകത്തിനു മാതൃക ആയത് മാനസിക മായ അടുപ്പം സൂക്ഷിച്ചു കൊണ്ട് തന്നെ പുലര്‍ത്തിയ സാമൂഹിക അകലം കൊണ്ട് ആണ്.. അത് ഞാനും ഉത്തരവാദിത്വത്തോടെ അനുസരിക്കുന്നു..ആരോഗ്യ പ്രവര്‍ത്തകര്‍ കാട്ടുന്ന ജാഗ്രതയും കരുതലും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.എത്രയും പെട്ടെന്ന് നേരില്‍ കാണാമെന്ന വിശ്വാസത്തോടെ
നിങ്ങളുടെ
സുരാജ് വെഞ്ഞാറമൂട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |