കരുത്താർന്ന സിനിമകൾ ചെയ്തതുകൊണ്ടു തന്നെ ലെനയ്ക്ക് ബോൾഡ് നായികയുടെ ഇമേജാണ്. ഒറ്റയ്ക്ക് ജീവിക്കുന്ന ഒരുപാട് യാത്ര ചെയ്യുന്ന ആളെന്ന നിലയിലുമാണ് പലരും അങ്ങനെ വിശേഷിപ്പിക്കുന്നതെന്നാണ് ലെന പറയുന്നത്.
''സ്പിരിറ്റിലെ പൊലീസ് ഓഫീസറുടെ വേഷം ചെയ്തതിന് ശേഷമാണ് പലരും എന്നെ ബോൾഡെന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയത്. ഒറ്റയ്ക്ക് ജീവിക്കുന്ന, ഒറ്റയ്ക്ക് ഒരുപാട് യാത്ര ചെയ്യുന്ന ആളെന്ന നിലയ്ക്കും എന്നെക്കുറിച്ച് ബോൾഡെന്ന് പറയാറുണ്ട്. പക്ഷേ ഞാൻ ബോൾഡാണോയെന്ന് ചോദിച്ചാൽ എനിക്കറിയില്ല. വളരെ സാധാരണ ജീവിതം നയിക്കുന്ന ഒരാളാണ് ഞാൻ."" ലെന മനസു തുറക്കുന്നു.
ലെനയുടെ ആദ്യ സിനിമകൾ കണ്ടാൽ അഭിനയം ഗൗരവമായെടുത്ത ആളായിരുന്നില്ലെന്ന് തോന്നും ?
ശരിയാണ്. ഒട്ടും പരിശ്രമിക്കാതെ സിനിമയിലെത്തിയ ആളാണ് ഞാൻ. തൃശൂർ ഹരിശ്രീ വിദ്യാനികേതനിൽ പതിനൊന്നാം ക്ളാസിൽ പഠിക്കുമ്പോഴാണ് ജയരാജ് സാറിന്റെ സ്നേഹത്തിൽ അഭിനയിക്കുന്നത്. ജയറാമേട്ടന്റെ അനിയത്തിയായിട്ട്. പിന്നീട് എം.ടി. വാസുദേവൻ നായർ സാറിന്റെ ഒരു ചെറുപുഞ്ചിരി, ജയരാജ് സാറിന്റെ തന്നെ ശാന്തം, ലാൽ ജോസ് സാറിന്റെ രണ്ടാംഭാവം, സത്യൻ അന്തിക്കാട് സാറിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങൾ. ഏറ്റവും നല്ല സംവിധായകരുടെ സിനിമകളിൽ അഭിനയിക്കുമ്പോഴും എനിക്ക് അതിന്റെ വില ഒട്ടുമറിയില്ലായിരുന്നു. ഞാനൊരു നല്ല സ്റ്റുഡന്റായിരുന്നത് കൊണ്ട് ശ്രദ്ധ മുഴുവൻ പഠനത്തിലായിരുന്നു. അഭിനയം എനിക്കൊരു സൈഡ് ബിസിനസ് പോലെയും. ബി.എസ്സി സൈക്കോളജിയിൽ എനിക്ക് റാങ്കുണ്ടായിരുന്നു. 'രണ്ടാംഭാവം" കഴിഞ്ഞപ്പോൾ സിനിമയിൽ ആത്മാർത്ഥത കാണിക്കാൻ കഴിയുന്നില്ലെന്ന് ബോദ്ധ്യമായി. അങ്ങനെ ഞാൻ സിനിമ വിട്ടു. മുംബയിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സിനിമ വിട്ടത് തെറ്റായി പോയെന്ന് മനസിലാകുന്നത്. ഞാൻ ശരിക്കും ഒരു ആർട്ടിസ്റ്റാണ്, സെൻസിറ്റീവാണ്. സൈക്കോളജി സത്യത്തിൽ എന്നെപ്പോലൊരാൾക്ക് പറ്റിയതല്ലെന്നൊക്കെ തോന്നുന്നത് ആ സമയത്താണ്.
സൈക്കോളജി പഠിച്ചത് ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് ഗുണമായോ?
ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് മാത്രമല്ല ഒരു വ്യക്തി എന്ന നിലയ്ക്കും സൈക്കോളജി പഠിച്ചത് ഗുണമായിട്ടേ തോന്നിയിട്ടുള്ളൂ.കോളേജിൽ പഠിക്കാവുന്ന ഏറ്റവും നല്ല വിഷയമാണ് സൈക്കോളജി.
സിനിമയിലേക്ക് തിരിച്ചു വന്നത് ?
സിനിമ ഒരു വലിയ സംഭവമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ സിനിമയിലേക്ക് തിരിച്ചുവരാനുള്ള ശ്രമം തുടങ്ങി. സീരിയലുകൾ വഴിയാണ് സിനിമയിലേക്ക് തിരിച്ചുവന്നത്. 'ഓമനത്തിങ്കൾപ്പക്ഷി" എന്ന സീരിയൽ ഭയങ്കര ഹിറ്റായി. ബിഗ് ബിയിലൂടെയായിരുന്നു രണ്ടാം വരവ്. ഓമനത്തിങ്കൾപ്പക്ഷിയിലെ കാരക്ടർ കണ്ടിട്ടാണ് ബിഗ് ബിയിലേക്ക് വിളിക്കുന്നത്. ആ സിനിമ ശരിക്കും എന്റെ ജീവിതം മാറ്റിമറിച്ചു. അഭിനയത്തോടുള്ള പ്രേമം തുടങ്ങിയത് അവിടെ നിന്നാണെന്ന് പറയാം. മലയാള സിനിമയിലെത്തിയിട്ട് ഇപ്പോൾ 22വർഷമായി. തുടക്കകാലത്ത് അഭിനയമെന്താണെന്ന് അറിയില്ലായിരുന്നു. ഞാൻ ബിഹേവ് ചെയ്യുക മാത്രമായിരുന്നു. പക്ഷേ ആ സമയത്ത് സിനിമ അത്രയും വളർന്നിട്ടുണ്ടായിരുന്നില്ല. നന്നായി അഭിനയിക്കണമെന്നാണ് അന്ന് നമ്മളോട് പറഞ്ഞിരുന്നത്. ഇപ്പോൾ ബിഹേവ് ചെയ്താൽ മതിയെന്ന അവസ്ഥ വന്നപ്പോൾ ഒരാക്ടർ എന്ന നിലയ്ക്ക് ഞാൻ എന്നെത്തന്നെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
ലെനയിൽ എവിടെയോ ഒരു 'മാൻലി നെസ് " ആരോപിക്കുന്നവരുണ്ട് ?
അത് ഞാൻ ഇൻഡിപ്പെൻഡന്റായി ജീവിക്കുന്നത് കൊണ്ടോ അപ്പിയറൻസ് കൊണ്ടോ ആയിരിക്കും. മുടി വെട്ടിയതുകൊണ്ട് ചിലർക്കങ്ങനെ തോന്നിയിരിക്കാം. ഒരുപക്ഷേ ആത്മരക്ഷയ്ക്കായി ഞാൻ ബോധപൂർവം സൃഷ്ടിക്കുന്ന ഒരു ഇമേജും ആയിരിക്കും അത്. അവരോട് മുട്ടണ്ടായെന്ന് ആളുകൾക്ക് തോന്നിക്കോട്ടെ. പക്ഷേ സത്യത്തിൽ എനിക്ക് അങ്ങനെ ഒരു നിലപാടില്ല. എന്നിലുള്ള ആത്മവിശ്വാസം അത്രയും വളർന്നത് കൊണ്ടായിരിക്കാം.
സിനിമയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന ആരോപണത്തെക്കുറിച്ച്?
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ഓരോരുത്തരുടെ വ്യക്തിപരമായ അനുഭവങ്ങളെ ആശ്രയിച്ചിരിക്കും. എന്നോട് എല്ലാവരും ഒരു കുടുംബാംഗത്തോടെന്നപോലെയാണ് പെരുമാറുന്നത്. എല്ലാവരും എന്റെ സുഹൃത്തുക്കളാണ്..
വിധിയിലും ഭാവിയിലും വിശ്വസിക്കുന്നുണ്ടോ?
'ഈ നിമിഷത്തിൽ" മാത്രമാണ് എനിക്ക് വിശ്വാസം. ആ തിരിച്ചറിവിൽ നിന്നാണ് അഹങ്കാരം ഇല്ലാതായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |