ഒരു ചിരികണ്ടാൽ കണി കണ്ടാൽ അതുമതി...
ഒരു വിളി കേട്ടാൽ മൊഴികേട്ടാൽ അതുമതി...
അതെ, മഞ്ജരിയുടെ ആ ചിരിയും ആ ശബ്ദവും കേട്ടാൽ മലയാളികൾക്ക് അതുമതി...
വേറിട്ട ശബ്ദമായി മലയാളികളുടെ കാതിൽ മഞ്ജരി മുഴങ്ങാൻ തുടങ്ങിയിട്ട് ഒന്നരപ്പതിറ്റാണ്ട്. വ്യക്തിജീവിതം പലവേള മാറിമറിഞ്ഞപ്പോഴും കരുത്തു നൽകിയത് സംഗീതം മാത്രം. ഏകാന്തമായി ഇങ്ങനെ ജീവിക്കാനാണോ ആഗ്രഹമെന്ന ചോദ്യത്തിന് മഞ്ജരി ചിരിച്ചുകൊണ്ട് ഉത്തരം നൽകി . കരിയറിനെ സപ്പോർട്ട് ചെയ്യുന്നതും മഞ്ജരിയെ മനസിലാകുന്നതമായ ഒരാളെ കണ്ടുമുട്ടിയാൽ തീർച്ചയായും ആലോചിക്കുമെന്ന് മറുപടി. പുതിയ മഞ്ജരിയാകാൻ താൻ പിന്നിട്ട ദൂരങ്ങളും ജീവിതത്തിലെ ഏറ്റവും പുതിയ വിശേഷങ്ങളും മഞ്ജരി തുറന്നു പറഞ്ഞു.
യെസ്...ഞാൻ സിംഗിൾ
ഒരുപാട് വർഷങ്ങളായി ഞാൻ സിംഗിളായി ജീവിക്കുകയാണ്. ഞാൻ ഇപ്പോൾ വളരെയധികം ഹാപ്പിയാണ്. അമ്മയുമൊത്ത് തിരുവനന്തപുരത്ത് ഫ്ളാറ്റിൽ താമസിക്കുന്നു.എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നു.ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്നരാളാണ് ഞാൻ. ഞാനിപ്പോൾ പുതിയ ജീവിതം ജീവിക്കുന്നതിന്റെ തിരക്കിലാണ്. നെഗറ്റിവിറ്റികളെ തലയിൽ എടുത്തുവയ്ക്കാൻ വയ്യ. ആകെയുള്ള ഒറ്റ ജീവിതം അടിപൊളിയായി ജീവിക്കട്ടെ.
മേക്കോവർ അഭിനയ ചുവടുവയ്പ്പാണോ ?
ഇതാണ് എല്ലാവരുടെയും പ്രശ്നം. മാറ്റങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരാണ് ഉള്ളത് ? എനിക്കുണ്ടായ മാറ്റം ഞാൻ ആരെയെങ്കിലും കാണിക്കാനോ , അഭിനയിക്കാനോ , മോഡലിംഗിനോ അല്ല. അതെന്റെ സന്തോഷത്തിനാണ് ഞാൻ ചെയ്തത്. എന്നെ അടുത്തറിയുന്നവർക്ക് അറിയാം ഞാനെങ്ങനെയുള്ള ആളാണെന്ന്. മസ്കറ്റിലായിരുന്നു ഞാൻ പഠിച്ചതെല്ലാം. എന്റെ അപ്പോഴെത്തെയും ഇപ്പോഴെത്തെയും ആകെയുള്ള കൂട്ടുകാർ അച്ഛൻ ബാബു രാജേന്ദ്രനും അമ്മ ഡോ. ലതയുമാണ്. മസ്കറ്റിൽ ബിസിനസാണ് അച്ഛന്. അമ്മ പുറത്തു പോലും പോവാറില്ല . അതുകൊണ്ട് തന്നെ സ്റ്റെലിഷ് കാര്യങ്ങൾ എനിക്ക് പറഞ്ഞു തരാൻ പോലും ആരുമില്ല. എനിക്കാണേൽ അതിലൊന്നും താത്പര്യം ഇല്ലായിരുന്നു. സ്കൂളിൽ പോകുന്നു പഠിക്കുന്നു തിരിച്ചുവരുന്നു . അതായിരുന്നു ജീവിതം. പിന്നിട് ഡിഗ്രി പഠനത്തിനായി നാട്ടിൽ വന്നപ്പോൾ (തിരുവനന്തപുരം വിമൻസ് കോളേജ്) അതിലും കഷ്ടമായിരുന്നു. സൽവാർ കോളേജിൽ നിർബന്ധമായിരുന്നു. അപ്പോഴും സ്റ്റെലിനെ കുറിച്ച് ധാരണയില്ലാത്ത കുട്ടിയായിരുന്നു. ഉപരിപഠനത്തിനായി മുംബൈയിൽ പോയത് എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരുപാട് കാര്യങ്ങളിലെ ചിന്താഗതിയിലെല്ലാം വലിയ മാറ്റം സംഭവിച്ചു.
എന്നാലും നല്ല വേഷം കിട്ടിയാൽ അഭിനയിക്കുമോ ?
നല്ല ടീമിന്റെ കൂടെയൊരു സിനിമ വരുകയാണെങ്കിൽ ആലോചിക്കും . മേക്കോവറിന് ശേഷം ഫ്രണ്ട്സെല്ലാം ചോദിക്കുന്നുണ്ട്
' സിനിമയിൽ അഭിനയിച്ചുകൂടെയെന്ന്" അമ്മയും അച്ഛനും ഓകെ പറഞ്ഞാൽ ഞാൻ ഡബിൾ ഓകെയാണ്. സമയം ഉണ്ടല്ലോ നമുക്ക് നോക്കാം.
ഭാഗ്യഗായികയാണെന്ന് തോന്നിയിട്ടുണ്ടോ ?
ഭാഗ്യഗായികയല്ല, മഹാ ഭാഗ്യഗായികയാണ് . ചെറിയ പ്രായത്തിലെ ഒരുപാട് സീനിയറായ സംഗീത സംവിധായകരുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. എനിക്ക് സിനിമയിൽ കിട്ടിയ സമയമെല്ലാം നിയോഗമായാണ് ഞാൻ ഉപയോഗിച്ചത്. ദേവരാജൻ മാഷുടെ സംഗീതത്തിൽ പോലും എനിക്ക് പാടാൻ കഴിഞ്ഞു. ദേവരാജൻ മാഷ് അവസാനമായി ചെയ്ത ഒരു ഭക്തിഗാനത്തിനാണ് എനിക്ക് പാടാൻ ഭാഗ്യം ലഭിച്ചത്. അർജ്ജുനൻ മാഷ്,എം.ജി.രാധാകൃഷ്ണൻ സാർ,രവീന്ദ്രൻ മാഷ് ,എസ്.പി. വെങ്കിടേഷ് സാർ ,എസ്. ബാലകൃഷ്ണൻ സാർ ഇത്രയും ലെജന്റായവരുടെ സംഗീതത്തിൽ പാടാൻ കഴിഞ്ഞിട്ടുണ്ടെന്നത് തന്നെ മഹാ ഭാഗ്യമാണ്. ഞാൻ ഒരുപാട് നല്ല സംഗീത സംവിധായകരുടെ മികച്ച വർക്കുകളിൽ ഭാഗമായിട്ടുണ്ട്. ഒരുപാട് ആരാധിക്കുന്നവരുടെ കൂടെ പ്രവർത്തിക്കുക തന്നെയാണ് ഏറ്റവും സന്തോഷം നൽകിയ കാര്യം.
ഷോപ്പിംഗ് , സിനിമ
ഡിപ്രഷൻ വരുമ്പോൾ ഞാൻ കോമഡി സിനിമകൾ കാണും. എന്നിട്ട് ഇരുന്ന് ചിരിക്കും.ഹ്യൂമർ പറയാൻ ഇഷ്ടപ്പെടുന്ന ആളുമാ ണ്. ശരിക്കും ഞാൻ കിലുക്കാംപെട്ടിപോലെ സംസാരിക്കുന്ന ആളാണ് , പക്ഷേ പലരും പറയും മഞ്ജരി അധികം സംസാരിക്കില്ലെന്ന്.ഡിപ്രെഷൻ വരുമ്പോൾ ഞാൻ ഷോപ്പിംഗിന് പോവാറുണ്ട്, സിനിമ കാണാറുണ്ട്.ഷോപ്പിംഗ് താത്കാലിക ആശ്വാസമാണ്. വിഷമം വരുമ്പോൾ ഞാൻ കാണുന്ന ചില സിനിമകളാണ് കിളിച്ചുണ്ടൻ മാമ്പഴവും ,സി.ഐ.ഡി മൂസയും,ചൈന ടൗണും പാണ്ടിപ്പടയുമെല്ലാം . ഡ്രൈവ് ചെയ്യാനും കാറുകളോടും വല്ലാത്തൊരു പ്രേമമാണ്. ഇപ്പോൾ കൈയിൽ ഇരിക്കുന്ന കാർ സ്കോഡയാണ്. വാങ്ങാൻ ആഗ്രഹമുള്ള കാർ ലാൻഡ് റോവറാണ്. കൊവിഡ് പോവാതെ അതൊന്നും നടക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |