SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.10 PM IST

ആംബുലൻസിലെ പീഡനം: പെൺകുട്ടിയുടെ മാനസികനില തകരാറിൽ

Increase Font Size Decrease Font Size Print Page
lady

പത്തനംതിട്ട: ആംബുലൻസിൽ പീഡനത്തിനിരയായ കൊവിഡ് രോഗിയായ പെൺകുട്ടിയിൽ നിന്ന് അന്വേഷണ സംഘത്തിന് മൊഴിയെടുക്കാനായില്ല. പെൺകുട്ടി മാനസികമായി തകർന്ന നിലയിലാണെന്ന് പൊലീസ് പറഞ്ഞു. കൗൺസലിംഗിന് സൈക്യാട്രിക് ഡോക്ടറെ നിയോഗിച്ചു. പെൺകുട്ടി സാധാരണ നിലയിലേക്ക് എത്താൻ നാല് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ശാരീരിക നില തൃപ്തികരമാണ്. പ്രതി കായംകുളം കീരിക്കാട് സ്വദേശി നൗഫൽ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതായി വൈദ്യ പരിശോധന റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

അടൂർ ഡിവൈ.എസ്.പി ആർ.ബിനു, പന്തളം സി.എെ എസ്.ശ്രീകുമാർ എന്നിവരടങ്ങുന്ന പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊവിഡ് രോഗികളും നിരീക്ഷണത്തിൽ കഴിയുന്നവരുമായ സ്ത്രീകളെ ഇതിനുമുൻപ് പ്രതി ഉപദ്രവിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ അടൂർ മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് ഇന്നലെ അപേക്ഷ നൽകി.

പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ്, രണ്ട് സഹോദരിമാർ, അപ്പൂപ്പൻ എന്നിവർ നേരത്തെ കൊവിഡ് ചികിത്സയിലാണ്. ഇവരെയെല്ലാം ആശുപത്രിയിലെത്തിച്ചത് പ്രതി നൗഫലാണ്. ഇയാളെ അങ്ങനെ പരിചയമുണ്ടായിരുന്നതായി പെൺകുട്ടി തെളിവെടുപ്പിനിടെ പൊലീസിനോട് പറഞ്ഞു.

പീഡന സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകൾ ഇന്നലെയും ജില്ലയിൽ പ്രതിഷേധ പ്രകടനങ്ങളും ധർണകളും നടത്തി.

പ്രതിയുടെ ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ്

കൊട്ടാരക്കര സബ്‌ ജയിലിന്റെ കൊവിഡ് കെയർ സെന്ററായ കൊല്ലം നായേഴ്സ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ് പ്രതി നൗഫൽ. പത്തനംതിട്ടയിൽ നടത്തിയ ഇയാളുടെ ആന്റിജൻ ടെസ്റ്റിൽ കൊവിഡ് നെഗറ്റീവാണ്. സ്രവ സാമ്പിളുകളുടെ പരിശോധന ഇന്ന് ലഭിച്ചേക്കും.

TAGS: RAPE IN AMBULANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY