തിരുവനന്തപുരം: പുരോഗമന നിലപാടുകളിലൂടെയും വ്യത്യസ്‌ത സമരമാർഗങ്ങളിലൂടെയും കേരളത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് രഹ്ന ഫാത്തിമ. അശ്ലീല യൂട്യൂബർ വിജയ് പി നായരുടെ വീഡിയോയും തുടർന്നുണ്ടായ സംഭവ വികാസങ്ങളും കേരളീയ പൊതുമണ്ഡലത്തിൽ സജീവ ചർച്ചയായിരിക്കെ ശബരിമല യുവതി പ്രവേശന വിവാദത്തിന് രണ്ട് വർഷം പിന്നിടുന്നു എന്നത് മറ്റൊരു യാദൃശ്‌ചികത. രഹ്ന ഫാത്തിമ കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു..
തെറി സ്‌ത്രീകൾക്കും വിളിക്കാം
വിജയ് പി നായർ ഉൾപ്പടെയുളളവരുടെ സംഭാഷണം കേട്ടാൽ ഓട്ടോമാറ്റിക്കലി പലരും പ്രതികരിച്ച് പോകും. എന്നാൽ ആ പ്രതികരണങ്ങളെ പോലും മോബ് വയലൻസായി ചിത്രീകരിക്കുകയാണ് ഇവിടെ. സ്ത്രീൾക്കെതിരെ മോബ് വയലൻസ് നടക്കുമ്പോൾ മൗനം പാലിക്കുകയാണ് സമൂഹം ചെയ്യുന്നത്. സ്ത്രീകൾ നീതി ലഭിക്കാതെ വരുമ്പോൾ നിയമം കൈയ്യിലെടുക്കുന്നത് അവരുടെ നിലനിൽപ്പിന്റെ ഭാഗമാണ്. പുരുഷാധിപത്യ ബോധത്തിന്റെ പുറത്തുളള ചട്ടക്കൂടിൽ സ്‌ത്രീകൾ എങ്ങനെയായിരിക്കണമെന്ന ധാരണ പലർക്കുമുണ്ട്. തെറി പുരുഷന്മാർക്ക് മാത്രമേ വിളിക്കാവൂ എന്നൊരു അലിഖിത നിയമം ഈ നാട്ടിലുണ്ട്. പുരുഷന് തല്ലുകയും കൊല്ലുകയുമൊക്കെ ചെയ്യാം. സ്ത്രീകൾ എങ്ങനെ പെരുമാറണമെന്ന് സമൂഹം ഡിസൈൻ ചെയ്‌തിട്ടുണ്ട്. അതിനപ്പുറത്തേക്ക് പോകാൻ പാടില്ലെന്നാണ്.
ടാർഗറ്റ് ചെയ്യാൻ സർക്കാരും
വീഡിയോകളും ഫോട്ടോകളും അപ്‌ലോഡ് ചെയ്യുന്ന സമയത്ത് ഒരുപാട് തെറിവിളികൾ ഞാൻ കേട്ടിട്ടുണ്ട്. ഫേക്ക് ഐ.ഡികളിൽ നിന്നാണ് കൂടുതൽ തെറിവിളി കേട്ടിട്ടുളളത്. ഞാനും തിരിച്ച് തെറിവിളിച്ചിട്ടുണ്ട്. തെറികളായി ഉപയോഗിക്കുന്ന പല വാക്കുകളും സ്ത്രീ വിരുദ്ധത നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ എനിക്ക് തെറിവിളിക്കാൻ പരിമിതികളുണ്ടായിരുന്നു. തെറി വിളിക്കുന്ന വിഷയത്തിൽ ഒരു ഡിബേറ്റിന് തയ്യാറാണെന്ന് പറഞ്ഞാൽ പോലും അവർക്ക് മാന്യമായി സംസാരിക്കാൻ അറിയില്ല. സോഷ്യൽ മീഡിയയിൽ ആക്‌ടീവാകുന്ന സ്‌ത്രീ പോക്കാണെന്ന ഒരു ധാരണ സമൂഹത്തിനുണ്ട്. ഞാൻ ഒരുപാട് പേർക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. എന്നാൽ ഇവരിലേക്ക് എത്താനുളള ശ്രമം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. സൈബർ നിയമത്തിന് പരിധികളുണ്ടെന്നാണ് അവർ പറയുന്നത്. ഈ പറയുന്നവർ ഞാനൊരു വീഡിയോ ഇട്ടപ്പോൾ എനിക്കെതിരെ കേസ് ചുമത്താൻ പരമാവധി പ്രവർത്തിച്ചു. ഒരു വ്യക്തിയെ ടാർഗറ്റ് ചെയ്യാൻ സർക്കാരും അവർക്കൊപ്പം നിന്നു. നിവൃത്തിയില്ലാതെ സ്ത്രീകൾ നിയമം കൈയ്യിലെടുക്കുകയാണ്. അവളെ സംബന്ധിച്ച് അത് നീതിയാണ്. സമയമെടുത്ത് കിട്ടുന്ന നീതി അനീതിയാണ്.
നീതി കിട്ടുന്നില്ല
2016ൽ ഫാൻ ഫൈറ്റേഴ്‌സാണ് എനിക്കെതിരെ ആദ്യമായി സൈബർ ആക്രമണം നടന്നത്. രണ്ട് മാസമാണ് എന്നെ നിരന്തരം തെറിവിളിച്ച് കൊണ്ടിരുന്നത്. ആ ഗ്രൂപ്പിലുളള ആർക്കും ഒരു ശിക്ഷയും ലഭിച്ചില്ല. ശിക്ഷ ലഭിക്കാതെ വരുമ്പോൾ ഈ ചെയ്യുന്നതൊക്കെ അവർ ആസ്വദിക്കുകയാണ്. ജോലി കഴിഞ്ഞുളള സമയം സ്ത്രീകൾക്ക് നേരെ കുതിരകയറാനാണ് പുരുഷന്മാർ ഉപയോഗിക്കുന്നത്. അതിൽ കൂടുതലും പ്രവാസികളാണ്. ശബരിമല വിവാദവും എന്റെ വീടുമായി ബന്ധപ്പെട്ട വിഷയവും ചിത്രംവരയുമായി ബന്ധപ്പെട്ട കേസും ബീഫ് വിവാദവും എല്ലാത്തിലും എന്നെ ആക്രമിക്കാൻ എത്തിയത് ഈ പഴയ ഗ്രൂപ്പാണ്. വീണ്ടും അവസരം കിട്ടുമ്പോഴൊക്കെ അവരെന്നെ തല്ലാൻ വരുന്നുണ്ട്. ഇനി അവരെ ശിക്ഷിച്ചാലും എങ്ങനെയാണ് അത് നീതിയാവുക?
സൈബർ ഡോമെന്ന സ്റ്റാച്യു
എന്റെ നഗ്നശീരത്തിൽ ചിത്രം വരച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ മകന് യാതൊരു പേടിയുമില്ല. പൊലീസും നിയമവും നമ്മളെ സംരക്ഷിക്കാനുളളതാണ് അതിനെ ഭയപ്പെടേണ്ടതില്ലായെന്ന് അവനെ പറഞ്ഞു പഠിപ്പിച്ചാണ് വളർത്തിയത്. പൊലീസ് ചോദ്യം ചെയ്‌തപ്പോൾ പോലും അവൻ ഭയപ്പെട്ടില്ല. എന്താ അവൻ ചെയ്‌തതെന്ന് അവന് വ്യക്തമായി അറിയാം. 'ഞാൻ അവരോട് സംസാരിച്ചതാണല്ലോ ഇനിയും വന്ന് സംസാരിക്കണമോ, ഞാൻ ചിത്രം വരച്ചതിൽ എനിക്കും അമ്മയ്‌ക്കും പ്രശ്‌നമില്ല പിന്നെ ആർക്കാണ് പ്രശ്‌നം?' എന്നാണ് എന്നെ ജയിലിലേക്ക് കൊണ്ടുപോകുന്ന സമയത്ത് അവൻ ചോദിച്ചത്. ആ കുട്ടിയുടെ ബോധം പോലും ബാക്കിയുളളവർക്കില്ല. ആ വീഡിയോ കണ്ട സകല മനുഷ്യർക്കും അതിൽ പോക്‌സോ രജിസ്റ്റർ ചെയ്യേണ്ട യാതൊരു കാര്യവുമില്ലെന്ന്. അങ്ങനെയൊക്കെ കേസെടുക്കാൻ നമ്മുടെ സൈബർ ഡോമിന് പറ്റും. പക്ഷേ പബ്ലിക്കായി വിജയ് പി നായർ പല സ്ത്രീകളേയും തെറിപറഞ്ഞിട്ടും ഒരു ആക്ഷൻ എടുക്കാനും സൈബർ ഡോം തയ്യാറായില്ല. പല ഉന്നതന്മേരേയും ബന്ധപ്പെട്ട് കേസ് ഫയൽ ചെയ്‌തിട്ടും അത് അവഗണിക്കാനാണ് സെബർ സെല്ലുകാർ പറഞ്ഞത്.
ഞാൻ എത്തരക്കാരി?
ഞാൻ ചെയ്‌തതിൽ തെറ്റുണ്ടെന്ന് വിശ്വസിക്കുന്നില്ല. മറ്റുളളവരെ മുമ്പിൽ തല കുനിച്ച് നിൽക്കാൻ എന്നെ കിട്ടില്ല. ഞാൻ അത്തരക്കാരിയല്ലേയെന്നാണ് പലരുടേയും സംശയം. എത്തരക്കാരി? അവർ ഉദേശിക്കുന്ന ആ ലെവലിൽ നിൽക്കാത്തത് കൊണ്ടാണ് ഞാൻ അത്തരക്കാരി ആകുന്നത്. നിങ്ങൾ പറയുന്ന ലെവലിൽ നിൽക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. നിയമം സ്ത്രീകൾക്കും പുരുഷനും ഒരു പോലെയാണെന്ന് പറയുമ്പോഴും സ്ത്രീകൾക്ക് നീതി കിട്ടുന്നില്ല. ജയിലിൽ പോയപ്പോൾ ഞാൻ കുറ്റക്കാരിയായി എന്നാണ് ജനങ്ങളുടെ മനോഭാവം.
ആ ഫ്രെയിമിനുളളിൽ നിൽക്കില്ല
മാറ്റം എപ്പോഴുമുണ്ടാകുന്നത് സമയമെടുത്തിട്ടാണ്. ശബരിമലയിലും അത് തന്നെ സംഭവിക്കും. പേടിച്ച് ഒതുങ്ങി ആരോടും പറയാതെ ഉളളിൽ വിഷമിച്ചിരിക്കാതെ റിയാക്‌ട് ചെയ്യാൻ സ്‌ത്രീകൾ പഠിക്കണം. എഴുത്തിലൂടെയും സംസാരത്തിലൂടെയും പ്രതികരിച്ച് തുടങ്ങണം. പുരുഷൻ ഉണ്ടാക്കിവച്ച ഫ്രയിമിനുളളിൽ നിന്ന് അവർ പഠിപ്പിച്ചത് മാത്രം ചെയ്ത സ്‌ത്രീ അതൊക്കെ മടുത്തു. ഇനി അത് നടക്കില്ല. വേലിയും ചങ്ങലയുമൊക്കെ ഞങ്ങൾ പൊളിക്കും.
സിനിമ കാഴ്‌ചപ്പാട്
ഒരു സിനിമയലിൽ ഞാൻ കമ്മിറ്റ് ചെയ്‌തിട്ടുണ്ട്. കുറച്ച് സമയമെടുത്താണ് ചിത്രം ചെയ്യുന്നത്. മോഡലിംഗ് കൊവിഡിന്റെ ഭാഗമായി ഒന്നും നടക്കുന്നില്ല. മോഡലിംഗ് ഷോയിൽ പോയി റാംപിൽ നിൽക്കുക എന്നതിൽ ഉപരിയായി തീം ബേസ് ചെയ്‌ത് ഫോട്ടോഷൂട്ട് നടത്തുക, ഫോട്ടോ എക്സിബിഷൻ നടത്തുക എന്നിവയൊക്കെയാണ് എന്റെ ആഗ്രഹങ്ങൾ. കലാപരമായ കാര്യങ്ങൾക്ക് സമയവും പ്രതിഫലവും കുറവായിരിക്കും. അല്ലാതെയും മുന്നോട്ട് പോകേണ്ടതുണ്ട്.
സ്ത്രീപക്ഷ സിനിമകൾ ആണെന്ന് പറഞ്ഞു വരുന്ന സിനിമകളിൽ പോലും കുല സ്ത്രീ ചിന്താഗതിയുണ്ട്. ഈ സ്‌ത്രീയ്ക്ക് ഈ വേഷം ചെയ്യാൻ പറ്റില്ലെന്ന ധാരണയുണ്ട്. പല വിഷയത്തിലും സ്‌ത്രീകൾ കാറ്റഗറൈസ് ചെയ്യപ്പെടാറുണ്ട്. എന്നാൽ നായകൻ കഥാപാത്രത്തിന് പറ്റിയ ആളാണോയെന്നല്ല നോക്കുന്നത്. മറിച്ച് അവിടെ താരമൂല്യത്തിനാണ് വില. ഞാൻ എന്ന വ്യക്തിയെ ബഹുമാനിക്കാൻ കഴിയുന്നവരുടെ സിനിമകളിൽ സഹകരിക്കാൻ ഞാൻ തയ്യാറാണ്. എന്റെ പൊതുബോധം അവർ ഉൾക്കൊളളുമോ എന്ന് എനിക്കറിയില്ല. സ്ത്രീ ഒരു കഥാപാത്രം അവതരിപ്പിച്ചാൽ അവളെ ആ കഥാപാത്രമായല്ല സമൂഹം കാണുന്നത്. മറിച്ച് അവൾ അങ്ങനെയാണ് എന്നാണ് ചിന്തിക്കുന്നത്. പുരുഷനെ സംബന്ധിച്ച് അങ്ങനെയില്ല. സിനിമയിൽ അവന്റെ കഥാപാത്രം മാത്രമാണത്. ഈ ദ്വന്ദ്വം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കടയിലും ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |