മമ്മൂട്ടി, സീരിയൽ ഭീഷ്മർ, ചെന്നൈയിലെ സീരിയൽ ഫാക്ടറി.... ഗൃഹസദസുകളുടെ പ്രിയതാരം മധുമോഹൻ മലയാളത്തിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്...
ദൂരദർശൻ പിച്ചവച്ചു തുടങ്ങിയ സമയം. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, നായകൻ എന്നീ കുപ്പായങ്ങൾ ഒരേസമയം അണിഞ്ഞു മധുമോഹൻ ഗൃഹസദസുകളുടെ പ്രിയങ്കരനായ കാലം. വർഷങ്ങൾ കഴിഞ്ഞിട്ടും മധുമോഹനെ മലയാളി വീട്ടമ്മമാർ മറന്നിട്ടില്ല, 'നമ്മുടെ മധുമോഹൻ" എന്നു വിശേഷിപ്പിക്കുന്നു. അൻപതിലധികം സീരിയലുകൾ സംവിധാനം ചെയ്തു. പുരട്ചി തലൈവർ എം.ജി.ആറിന്റെ ചെന്നൈ രാമപുരത്തെ എം. ജി. ആർ ഗാർഡൻസ് എന്ന വീട്ടിൽ ജീവിതത്തിലെ കുടുംബനായകന്റെ വേഷത്തിലാണ് മധുമോഹൻ. ഭാര്യ ഗീത എം. ജി. ആറിന്റെ വളർത്തുമകളാണ്. മാത്രമല്ല എം.ജി.ആർ മധുമോഹന്റെ ബന്ധുകൂടിയാണ്. എം.ജി.ആറിന്റെ മറ്റൊരു വളർത്തു മകൾ രാധയെ വിവാഹം കഴിച്ചത് മധുമോഹന്റെ അമ്മാവൻ ഗോപാലകൃഷ്ണൻ. 2800 എപ്പിസോഡുകളിലാണ് മധുമോഹന്റെ സീരിയൽ ജീവിതം. നാലുപതിറ്റാണ്ട് പിന്നിട്ട് അഭിനയ യാത്ര തുടരുന്നു.
അവരോട് എന്നും സ് നേഹവും
ബഹുമാനവും
ചാനൽ തീരുമാനിക്കുന്ന നിയന്ത്രണങ്ങളിൽനിന്നു കൊണ്ട് എനിക്ക് സീരിയൽ ചെയ്യാൻ കഴിയില്ല. അതിനാലാണ് മലയാളം സീരിയൽ ചെയ്യാത്തത്. എനിക്ക് സ്വാതന്ത്ര്യം വേണം. മലയാളം സീരിയൽ നിർമാണം നിറുത്തിയശേഷം ഐ.ടി കമ്പനി ആരംഭിച്ചു. എന്നാൽ തമിഴിൽ വിജയ് ടിവിയിൽ 'നാം ഇരുവർ നമുക്ക് ഇരുവർ", സീ തമിഴിൽ'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ"എന്നീ സീരിയലിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴും എന്റെ രൂപത്തിന് മാറ്റമില്ലെന്ന് പറയുന്നവരുണ്ട്. എന്നാൽ എന്റെ ആരോഗ്യത്തിന് സൗന്ദര്യമുണ്ടെന്ന് വിശ്വസിക്കുന്നു. സീരിയലുകൾ കാണാറുണ്ടെങ്കിലും സംതൃപ്തി നൽകുന്നില്ല. കൃത്രിമത്വം തോന്നുന്ന സംഭാഷണങ്ങളും നാടകീയ രംഗങ്ങളുമാണ് കൂടുതലും. യാഥാർത്ഥ്യവുമായി ബന്ധമില്ല. മറ്റുഭാഷകളിൽ അങ്ങനെയല്ല. അവിഹിതബന്ധത്തിന്റെ കഥാതന്തു ഞാൻ സീരിയലിൽ കൊണ്ടുവന്നിട്ടില്ല. അന്ന് ദൂരദർശന്റെ നിയന്ത്രണം പാലിച്ച് സീരിയൽ ഒരുക്കാൻ സാധിച്ചു. വീണ്ടും വന്നാൽ എന്റെ ആശയം നടപ്പിലാകുമോ എന്ന് ഉറപ്പില്ല. കാരണം ഇന്ന് അതു തീരുമാനിക്കുന്നത് ചാനലുകളാണ്. ചില ആശയങ്ങളുണ്ട്, അത് ശരിയാവുകയാണെങ്കിൽ മലയാള സീരിയൽ രംഗത്തേക്ക് ഞാനും എന്റെ ജെ. ആർ പ്രൊഡക്ഷൻസും വീണ്ടും വരും. എന്നെ അംഗീകരിക്കുന്ന, സ്വീകരിക്കുന്നവർക്കൊപ്പം പ്രവർത്തിക്കാനാണിഷ്ടം.
സ്വീകാര്യത നഷ്ടപ്പെട്ടിട്ടില്ല
മെഗാസീരിയലും സൂപ്പർഹിറ്റാക്കി
അന്ന് പതിമൂന്ന് എപ്പിസോഡ് മാത്രം ഉള്ളതായിരുന്നു സീരിയലുകൾ. എക് സ്റ്റൻഷൻ കിട്ടിയാൽ മാത്രമേ കൂടുതൽ എപ്പിസോഡ് ലഭിക്കൂ. ആർക്കും വേണ്ടാതിരുന്ന അഞ്ചരമണിയുടെ സ്ളോട്ട് 'മാനസി" സീരിയലിലൂടെ ഞാൻ സൂപ്പർഹിറ്റാക്കി മാറ്റി. അതോടെ തുടർച്ചയായി വീണ്ടും എക്സ്റ്രൻഷൻ ലഭിക്കുകയും നാലരവർഷം ആ മെഗാ സീരിയൽ തുടരുകയും ചെയ്തു. ആർക്കും വേണ്ടാത്ത ഉച്ചയ്ക്ക് രണ്ടര മണി സ്ളോട്ടിൽ 'സ്നേഹസീമ" സീരിയൽ. അതും സൂപ്പർ ഹിറ്റ്. അപ്പോൾ അടുത്ത സ്ലോട്ടിൽ മറ്റു നിർമാതാക്കൾ വന്നു ഇടം പിടിച്ചു. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പല ബാനറുകളിൽ ഞാൻ സീരിയൽ ചെയ്തു. എല്ലാ സീരിയലിലും ഞാൻ തന്നെ നായകൻ. അതു പ്രേക്ഷകരെ ബോറടിപ്പിച്ചിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. കൃത്യമായ പ്ളാനിംഗ് ഉണ്ടായിരുന്നതിനാലാണ് സീരിയലുകൾ ചെയ്യാൻ സാധിച്ചത്. അനുമതി ലഭിക്കാൻ ആവശ്യമായ സമയം അറിയാമായിരുന്നു. അതിനുശേഷം മറ്റു സീരിയലിനും സമയം ലഭിക്കണം. ഇതായിരുന്നു എന്നെ മറ്റു നിർമാതാക്കളിൽനിന്ന് വ്യത്യസ്തനാക്കിയത്. നൂറിലധികം തിരക്കഥകൾ പല ബാനറുകളിൽ കൊടുത്ത് അനുമതി നേടി. എല്ലാം അഞ്ചു വർഷം നീണ്ട ആസൂത്രണത്തിന്റെ ഫലം. എന്നാൽ കഥയിലോ താരങ്ങളിലോ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. ആദ്യം മുതൽ തന്നെ സീനിയറായ സിനിമാതാരങ്ങളാണ് അഭിനയിച്ചത്. 'കുടുംബ വിശേഷങ്ങൾ"സീരിയലിലാണ് കൂടുതൽ താരങ്ങൾ അഭിനയിച്ചത്. മാമുക്കോയ, എം. എസ്.തൃപ്പൂണിത്തുറ, കോഴിക്കോട് നാരായണൻ നായർ, സുകുമാരി, ഫിലോമിന തുടങ്ങി വലിയ നിര. ആദ്യ സീരിയലായ 'വൈശാഖ സന്ധ്യ"യിൽ അടൂർ ഭാസി, മുത്തയ്യ, പ്രമീള, ശാരി, സബിത ആനന്ദ് എന്നിവർ അഭിനയിച്ചു. ഞാൻ നിർമിച്ച് പി.എൻ. മേനോൻ സാർ സംവിധാനം ചെയ്ത 'ഇതളുകൾ" സീരിയലിൽ ശ്രീനിവാസൻ അഭിനയിച്ചു. ആ സീരിയലിന് രണ്ടു സംസ്ഥാന അവാർഡ് ലഭിച്ചു.
എനിക്ക് പ്രാധാന്യം ലഭിക്കണം
സ്കൂളിൽ പഠിക്കുമ്പോൾ നാടകത്തിൽ അഭിനയിച്ചു. വിക്ടോറിയ കോളേജിലാണ് പ്രീഡിഗ്രി പഠനം. ബിരുദ പഠനം ഡൽഹി സർവകലാശാലയിൽ. അവിടെ മലയാളി സമാജത്തിന്റെ വാർഷികാഘോഷത്തിന് നാടകം അവതരിപ്പിച്ചു. അശോക് ലെയ് ലാൻഡ് കമ്പനിയിൽ ജോലി ലഭിച്ചാണ് ചെന്നൈയിൽ എത്തുന്നത്. ജോലിയിൽ തുടർന്നു കൊണ്ട് സിനിമയിൽ വരാൻ ശ്രമം നടത്തി. ഒടുവിൽ ജോലി രാജിവച്ച് ഒാഫ്സെറ്റ് പ്രിന്റിംഗ് ബിസിനസ് ആരംഭിച്ചു. ഇതോടൊപ്പം ജയ സ്റ്റേജ് ക്രിയേഷൻസ് എന്ന പേരിൽ നാടക സമിതി ആരംഭിച്ചു. ഇതു വിജയിച്ചതോടെ തമിഴ് സീരിയൽ ചെയ്തു. സിനിമ തന്നെയായിരുന്നു ലക്ഷ്യം. തുടർന്ന് തമിഴ് സിനിമയിൽ അഭിനയിച്ചു തുടങ്ങി. വിജയകാന്തിന്റെ 'വേലുണ്ട് വിനയില്ലേ"സിനിമയിൽ പ്രതിനായകനായി അഭിനയിച്ചു. ആ സിനിമയിൽ എന്റെ ഒരുപാട് സീനുകൾ ഒഴിവാക്കി. സംവിധായകൻ കെ.ശങ്കറിനോട് അന്വേഷിച്ചപ്പോൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകന്റെ സീൻ ഒഴിവാക്കില്ലെന്നും കുറവ് വേതനം കൈപ്പറ്റുന്നവരുടെ നീക്കം ചെയ്യുമെന്നും പറഞ്ഞു. ആ സമയത്ത് മലയാള സിനിമയിലും അഭിനയിക്കുന്നുണ്ട്. അന്ന് ഞാൻ തീരുമാനിച്ചു, എവിടെ ഞാനുണ്ടോ, അവിടെ എനിക്ക് പ്രാധാന്യം ലഭിക്കണം. അവിടെയാണ് ഞാൻ നിൽക്കേണ്ടത്. അന്നു സിനിമ ഉപേക്ഷിച്ച് സീരിയൽ രംഗത്ത് എത്തി. എന്റെ സീരിയലുകളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മുഴുവൻ നടത്തിയത് ഭാര്യ ഗീത എം. മോഹൻ ആണ്. പെരിങ്ങളം എം.ജി. ആർ സ്കൂൾ പ്രിൻസിപ്പലാണ്. കുഴൽമന്ദമാണ് ഗീതയുടെ അമ്മയുടെ നാട്. ഞാൻ എം.ജി. ആർ എഡ്യുക്കേഷണൽ ട്രസ്റ്റ് കറസ് പോണ്ടന്റാണ്. മകൻ ആനന്ദ് കുടുംബ സമേതം ആസ്ട്രേലിയയിൽ. മരുമകൾ സുധ. ഭാവനയും സഞ്ജനയും പേരക്കുട്ടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |