തിരുവനന്തപുരം: സി എ ജി റിപ്പോർട്ടുമായി ബന്ധപ്പെട്ടുളള ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടികളിൽ സ്‌പീക്കർ ശ്രീരാമകൃഷ്‌ണന് അതൃപ്‌തി. നിയമസഭയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതിലാണ് സ്‌പീക്കർക്ക് കടുത്ത വിയോജിപ്പുളളത്.
സ്‌പീക്കേഴ്‌സ് കോൺഫറൻസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്താണ് നിലവിൽ സ്‌പീക്കറുളളത്. അടുത്ത ആഴ്‌ചയോടെ മാത്രമേ സ്‌പീക്കർ കേരളത്തിലേക്ക് മടങ്ങിയെത്തുകയുളളൂ. അതുകൊണ്ട് സ്‌പീക്കറെ ധനമന്ത്രി നേരിട്ട് കാണുന്നുവെങ്കിൽ അത് ഒരാഴ്‌ച കൂടി വൈകും.
ധനമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസ് പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനുളള സാദ്ധ്യതയാണ് നിലവിൽ കാണുന്നത്. ധനമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം. ധനമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസിൽ നിയമോപദേശം തേടാനും സാദ്ധ്യതയുണ്ട്.
സി എ ജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ‌്ക്കും വരെ രഹസ്യ സ്വഭാവത്തിൽ സൂക്ഷിക്കേണ്ട രേഖയാണ്. അത് രഹസ്യ സ്വഭാവത്തിൽ സൂക്ഷിക്കാൻ ബാദ്ധ്യസ്ഥനായ ആളാണ് ധനമന്ത്രി. എന്നാൽ ധനമന്ത്രി തന്നെ മാദ്ധ്യമങ്ങളിലൂടെ സി എ ജി റിപ്പോർട്ടിന്റെ ഉളളടക്കം വെളിപ്പെടുത്തി. ആദ്യം കരട് റിപ്പോർട്ടാണ് എന്ന് അവകാശപ്പെട്ടെങ്കിലും പിന്നീട് അന്തിമ റിപ്പോർട്ടാണെന്ന് ധനമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു. സ്വഭാവികമായും അവകാശലംഘനത്തിന്റെ പരിധിയിൽ വരുന്നതാണ് ഇക്കാര്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |