ഭോപ്പാൽ : 11 വയസുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി, മൃതദേഹത്തിന് മുകളിലൂടെ ട്രാക്ടർ ട്രോളി ഓടിച്ച് ചതച്ചയാൾ പൊലീസിന് മുന്നിൽ കീഴടങ്ങി. മദ്ധ്യപ്രദേശിലെ ഹോഷാംഗാബാദിലാണ് സംഭവം. ഭൂമി തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.
11 വയസുള്ള ആൺകുട്ടിയ്ക്ക് പുറമേ കുടുംബാംഗങ്ങൾ ആയ രാജേന്ദ്ര കുമാർ സിംഗ്, കുവാർ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. വടികളും ഇരുമ്പുകമ്പികളും കൊണ്ട് മൂവരെയും കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹത്തിന് മുകളിലൂടെ ട്രാക്ടറിന്റെ വീലുകൾ ഓടിച്ചു കയറ്റുകയായിരുന്നു.
കുറ്റകൃത്യം നടത്തിയ അൻവർ എന്നയാൾ ട്രാക്ടറുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ ഇയാൾക്ക് പുറമേ കൊലപാതകത്തിൽ പങ്കാളികളായ മറ്റ് ആറ് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.