തിരുവനന്തപുരം: കെ എസ് എഫ് ഇയിൽ നടന്ന വിജിലൻസ് പരിശോധനയെ ന്യായീകരിച്ച് മന്ത്രി കടകംപളളി സുരേന്ദ്രൻ. കെ എസ് എഫ് ഇയിൽ പരിശോധന നടത്താൻ വിജിലൻസിന് എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നാണ് മന്ത്രിയുടെ പ്രതികരണം. വിജിലൻസ് സ്വതന്ത്ര പരിശോധന നടത്തുന്നു. അതിനുളള സ്വാതന്ത്ര്യം അവർക്ക് ഇപ്പോഴുണ്ട്. നേരത്തേ അതില്ലായിരുന്നു. പരിശോധനയ്‌ക്ക് എതിരെ നിലപാടെടുത്ത ആനത്തലവട്ടം ആനന്ദനും ധനമന്ത്രി തോമസ് ഐസകിനും ഇപ്പോൾ കാര്യങ്ങൾ ബോദ്ധ്യമായി കാണുമെന്നും കടകംപളളി സുരേന്ദ്രൻ വ്യക്തമാക്കി.
നേരത്തെ വിജിലൻസ് പരിശോധനയെ ന്യായീകരിച്ചും മുഖ്യമന്ത്രിയെ പിന്തുണച്ചും മന്ത്രിമാരായ ഇ പി ജയരാജനും ജി സുധാകരനും രംഗത്തെത്തിയിരുന്നു. കെ എസ് എഫ് ഇയിൽ നടന്നത് റെയ്ഡല്ല എന്നായിരുന്നു ഇ പി ജയരാജന്റെ വിശദീകരണം. മുഖ്യമന്ത്രി നടന്ന കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടേതാണ് അവസാന വാക്കെന്നും ജയരാജൻ വ്യക്തമാക്കി. വിജിലൻസ് പരിശോധനയിൽ അസ്വാഭാവികതയില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |