ജീവിതാനുഭവങ്ങളുടെ വേറിട്ട വഴികളിലൂടെയുള്ള അക്ഷരയാത്രയാണ് പ്രമുഖചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ വരയിലേക്കുള്ള വഴി. ഓർമ്മകളുടെ ഒരു ശേഖരം കൂടിയാണ് ഈ പുസ്തകം.
പ്രമുഖ ദാരുശില്പിയായിരുന്ന മുത്തച്ഛൻ പി.കെ. രാമകൃഷ്ണപിള്ള, അകാലത്തിൽ വേർപിരിഞ്ഞ പ്രിയപ്പെട്ട അനുജത്തി നന്ദിനി, ഡോ. ഐസക് ആന്റണി എന്ന കലാകാരൻ, ജി.എസ്. വിജയൻ, കിടങ്ങിൽ സനൽ, രവികുമാർ, ചെന്തിട്ടയിലെ പത്നനാഭയ്യർ, കല്ലറ വാസുദേവൻ, കാർട്ടൂണിസ്റ്റ് യേശുദാസൻ, കീഴ്ശാന്തിയും സഹപാഠിയുമായ ചിത്രകാരൻ ചിത്രൻ നമ്പൂതിരി, ആർട്ടിസ്റ്റ് മഹീന്ദ്ര, സി.എൽ പൊറിഞ്ചുകുട്ടി, കാട്ടൂർ നാരായണപിള്ള, എ.എസ്. ആർട്ടിസ്റ്റ് ഗോപാലൻ, റോസ്കോട്ട് കൃഷ്ണപിള്ള, പി.ആർ. വാര്യർ കേരളകൗമുദിയിലെ ആദ്യ ജോലിയും സൗഹൃദവും വിജയകുമാർ നേരിയ നഖരേഖകളിൽ വരച്ചിടുന്ന എത്രയെത്ര കഥാപാത്രങ്ങൾ.
ആമുഖത്തിൽ വിജയകുമാർ ഇങ്ങനെ കുറിക്കുന്നു. ബാല്യകൗമാര കാലത്തെയാണ് ഞാനിവിടെ അടയാളപ്പെടുത്തിയിട്ടുള്ളത്. അക്കാലനിരീക്ഷണങ്ങളും മനസിലെ ലോലചിന്തകളും ഉൾചേർന്ന സർഗാത്മകമായ കലാന്വേഷണങ്ങൾ മാനവികതയുടെ പൊരുൾതേടുന്ന ചിന്തയും പ്രവർത്തിയും സമകാലീന കലയുമായി ഇഴചേർക്കാനും യാഥാർത്ഥ്യത്തിന്റെ വഴിയേ സഞ്ചരിക്കാനും ശ്രമിച്ചിട്ടുണ്ട്. തന്റെ ജീവിത വികാസപരിണാമങ്ങളുടെ ഗ്രാഫ് എത്ര സമർത്ഥമായാണ് ഈ അനുഗ്രഹീത ചിത്രകാരൻ വരയ്ക്കുന്നത്. പരിശ്രമിച്ചിരുന്നെങ്കിൽ നല്ല കഥാകൃത്താകാൻ ഇദ്ദേഹത്തിന് കഴിയുമായിരുന്നില്ലേ.
ഈ പുസ്തകം മുഴുവൻ വായിച്ചു മടക്കിവയ്ക്കുമ്പോൾ ഒരുകാര്യം ബോദ്ധ്യപ്പെടും. മാതാപിതാക്കൾ, ഗുരുക്കൾ തുടങ്ങി തന്നേക്കാൾ മുതിർന്ന സകലരോടും ആദരപൂർവം പെരുമാറുന്ന വിനയശാലിത്വമാണ് ഈ കലാകാരനെ ഇവിടംവരെയെത്തിച്ചത്. ഒരുപേജിൽപോലും ഏതെങ്കിലും തരത്തിലുള്ള പരദൂഷണമില്ല. പരനിന്ദയും അസൂയയും ദുരയും തീണ്ടാത്ത ഈ ലഘുകൃതി ജ്ഞാനദാഹിയായ വിനീത സഞ്ചാരിയുടെ കൈക്കുമ്പിളിൽ പകരുന്ന ജീവാമൃതധാരയാണ്.
ആർക്കും വായിച്ചു മനസിലാക്കാവുന്ന സുലളിതമായ പ്രതിപാദനത്തിലൂടെ വെളിവാകുന്ന രണ്ടാമത്തെ കാര്യം താൻ ഒന്നുമേ ഭാവിക്കുന്നില്ല എന്നതാണ്. വിജയകുമാർ എന്ന പേര് അന്വർത്ഥമാക്കുവാൻ അദ്ദേഹത്തിന് ഇനിയും കഴിയുമാറാകട്ടെ. കെ.സി.എസ് പണിക്കർ, സി.എൻ. കരുണാകരൻ, ബി.ഡി. ദത്തൻ, കാനായി കുഞ്ഞിരാമൻ, നമ്പൂതിരി, ജി. രാജേന്ദ്രൻ തുടങ്ങി സ്വദേശിയും വിദേശിയുമായ പ്രമുഖരുടെ സോദാഹരണ ചിത്രങ്ങൾ കൂടിയാവുമ്പോൾ വരയിലേക്കുള്ള വഴിയിൽ സ്വാദിഷ്ടമായ നിരവധി പാഥേയങ്ങളുമായി.
പ്രസാധകർ:
സൈകതം ബുക്സ്,
കോതമംഗലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |