വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറയിൽ 21കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അൻവർ പൊലീസിനെ തെളിവ് കണ്ടെത്തുന്നതിൽ നിന്നും വഴി തെറ്റിക്കാൻ ശ്രമിച്ചത് പലതവണ. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 100 മീറ്റർ മാത്രം അകലെയുള്ള ചെങ്കൽ ക്വാറിക്ക് അടുത്ത ഭൂമിയിൽ മണ്ണിട്ടു മൂടിയ നിലയിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയ്ക്കായി തിരച്ചിൽ നടത്താനും അൻവർ മുന്നിട്ടിറങ്ങിയിരുന്നു.
എന്നാൽ ക്വാറിയിലെ ചിലയിടങ്ങളിൽ കൂടിക്കിടന്ന മണ്ണ് മാറ്റാനുള്ള പൊലീസിന്റെ ശ്രമത്തെ എതിർത്തതാണ് അൻവറിനെ കുടുക്കിയത്. പ്രതിക്കെതിരെ നിരവധി ആക്ഷേപങ്ങൾ നേരത്തെ തന്നെയുള്ളതും സംശയത്തിന് കാരണമായി. തിരൂർ ഡി.വൈ എസ് പി കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. തെളിവെടുപ്പ് ഉടൻ പൂർത്തിയാകും.
കഞ്ഞിപ്പുര ചോറ്റൂർ കിഴുകപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിന്റെ (21) മൃതദേഹമാണ് ഇന്നലെ വൈകിട്ട് കണ്ടെത്തിയത്. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ആഭരണങ്ങൾ മോഷ്‌ടിക്കാനാണ് കൊലപാതകമെന്ന് പ്രതി പറയുന്നുണ്ടെങ്കിലും പെൺകുട്ടി കാര്യമായി ആഭരണങ്ങളൊന്നും ധരിക്കാറില്ലെന്നാണ് വിവരം. പ്രതി സാമ്പത്തിക ശേഷിയുള്ളയാളാണ്. പ്രതിക്ക് സ്വഭാവദൂഷ്യമുള്ളതായി നാട്ടുകാർ പറയുന്നു.
ഒരുവർഷം മുമ്പ് വിവാഹമോചിതയായ സുബീറ വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിൽ സഹായി ആയിരുന്നു. മാർച്ച് 10ന് രാവിലെ വീട്ടിൽ നിന്ന് ക്ലിനിക്കിലേക്ക് പോയെങ്കിലും അവിടെ എത്തിയില്ല. ഫോണിലും കിട്ടുന്നില്ലെന്ന് ഡോക്ടർ വിളിച്ച് പറഞ്ഞതോടെയാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് ഫോൺ ഓഫായി. പരിസരങ്ങളിലെ സി സി ടിവി ദൃശ്യങ്ങളും സുബീറയുടെ ഫോൺ വിവരങ്ങളും പൊലീസ് ശേഖരിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
അതിനിടെ അൻവർ തന്റെ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന ചെങ്കൽ ക്വാറിയിലെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കിയിരുന്നു. ഇത് നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇന്നലെ രാവിലെ പൊലീസ് മണ്ണ് നീക്കുന്നതിനിടയിലാണ് വസ്ത്രത്തിന്റെ ഭാഗങ്ങൾ കണ്ടത്. മണ്ണ് മാറ്റിയപ്പോൾ മൃതദേഹം കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |