തിരുവനന്തപുരം: കൊവിഡ് രണ്ടാം വ്യാപനത്തെത്തുടർന്ന് മേയ് രണ്ടിന് ഉച്ചയ്ക്ക് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ആലോചിക്കുന്നു. അടുത്ത ഞായറാഴ്ച രാവിലെ 8നാണ് വോട്ടെണ്ണൽ ആരംഭിക്കുക. സാധാരണ വോട്ടെണ്ണൽ പൂർത്തിയാകുമ്പോഴേക്ക് വൈകിട്ട് 6 കഴിയും.
കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഇത് ഉച്ചയ്ക്ക് മുൻപ് പൂർത്തിയാക്കാനാണ് ശ്രമം. ഇതിനുള്ള കേന്ദ്രാനുമതി കാത്തിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. രണ്ടുദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും. വോട്ടെണ്ണൽ ദിനത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും സാദ്ധ്യതയുണ്ട്.
ഫലം വേഗത്തിലാക്കാൻ
തപാൽ വോട്ടുകൾ ഒന്നിൽ നിന്ന് മൂന്നരലക്ഷമായതിനാൽ കൗണ്ടിംഗ് ടേബിൾ മൂന്നിരട്ടിയാക്കും
ബാലറ്റ് കൗണ്ടിംഗ് ഹാളുകളുടെ എണ്ണം ഒന്നിൽനിന്ന് മൂന്നാക്കും
ബാലറ്റ് കൗണ്ടിംഗ് ടേബിളുകളുടെ എണ്ണം 14ൽ നിന്ന് 21ആക്കും
കരുതൽ തടങ്കലും ഒഴിവാക്കിയേക്കും
കൊവിഡ് സാഹചര്യത്തിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ പതിവ് ആൾക്കൂട്ടം ഒഴിവാക്കാനും പകരം വോട്ടെണ്ണൽ ഫലങ്ങൾ ഒാൺലൈനായി കൂടുതൽ വേഗത്തിൽ അറിയിക്കാനുമുള്ള നടപടികളെടുക്കും. സംഘർഷ സാദ്ധ്യത പരിഗണിച്ച് ക്രിമിനൽ പശ്ചാത്തലമുള്ളവരെ വോട്ടെണ്ണൽ ദിവസങ്ങളിൽ കരുതൽ തടങ്കലിലാക്കുന്ന നടപടിയും ഇത്തവണ സ്വീകരിച്ചിട്ടില്ല. ജയിലുകളിൽ കൊവിഡ് ഭീഷണിയുള്ളതും പൊലീസുകാരെ കൊവിഡ് ഡ്യൂട്ടിയിലേക്ക് മാറ്റിയതുമാണ് കരുതൽ തടങ്കൽ ഒഴിവാക്കാൻ കാരണമെന്ന് അറിയുന്നു. തിരഞ്ഞെടുപ്പു സംബന്ധിച്ച് പൊലീസുകാർ ചെയ്യേണ്ട ജോലികളെക്കുറിച്ചുള്ള മാനദണ്ഡങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |