യമുനാ നദി ഒഴുകുമ്പോൾ നിലാവ് അവളിലേക്ക് ഒഴുകുകയായിരുന്നു . 'പായൽ" നക്ഷത്രങ്ങൾ തുന്നിയ കടും നീല സാരി ചുറ്റിയൊരു ആകാശപ്പെണ്ണിനെ കണ്ണുകളാൽ പണിയുകയായിരുന്നു അപ്പോൾ. ദൂരെ.. ദൂരെ പഞ്ചാബ് പാടങ്ങളിൽ വിളശേഖരത്തിനു ശേഷമുള്ള അവശിഷ്ടങ്ങൾ കൂട്ടത്തീയിടുന്ന എരിച്ചിൽ ശബ്ദം കാതിൽ വന്നടിച്ചപ്പോൾ അവൾ കുത്തിയിരുന്നിടത്തു നിന്നും പകപ്പോടെ ചാടിയെഴുന്നേറ്റു. ചാമ്പലുകളെ മെതിച്ചുയരുന്ന കട്ടപ്പുകകൾ കുതിരവേഗത്തിൽ അതിർത്തി കടന്നുവരികയും വെൺ മേഘക്കൂട്ടങ്ങളോട് മല്ലയുദ്ധം നടത്തി കൂടിക്കുഴഞ്ഞു വികൃതരൂപങ്ങളിൽ സാരിയുടെ നീലത്തിളക്കത്തിൽ പലയിടത്തും ഒട്ടിച്ചേർന്ന് നിറം മങ്ങിപ്പിക്കുന്നതും കണ്ടപ്പോൾ അവൾ അസ്വസ്ഥതയോടെ തലകുനിച്ചു നടന്നു. തലസ്ഥാന നഗരത്തിന്റെ ഓരോ ഗലികളിലും വിശാലയിടങ്ങളിലും കണ്ട പതിവുകാരും നവാഗതരും അവൾക്ക് രുചിക്കുന്നതും വെറുക്കുന്നതുമായ അനുഭവങ്ങളാണ് ഇക്കാലമെല്ലാം സമ്മാനിച്ചിട്ടുള്ളത്.
പാണ്ഡവരും രജപുത്രരും മുഗളരും കോളനിവത്കരിച്ച ഇംഗ്ലീഷ് കമ്പനിയും ഓരോ കാലങ്ങളിലായി പ്രൗഢജീവിതം നയിച്ച മഹാനഗരം കോട്ടകളും കൊട്ടാരങ്ങളും മന്ദിരങ്ങളും സ്തൂപങ്ങളുമായി പല അടയാളങ്ങളിലാണ് പൂർവകാലത്തെ ഓർമ്മിപ്പിക്കുന്നത്. ഇനി നാളെകളിൽ ഇന്നിന്റെ ഏത് ചരിത്രമാണ് എഴുതപ്പെടാൻ പോവുന്നത്. തെരുവ് മനുഷ്യർ എല്ലാ കാലത്തും കണ്ണേറുകൊള്ളികളായി നഗരസൗന്ദര്യത്തെ ഹനിക്കുന്നവർ മാത്രമാണോ? വെടിപ്പുള്ളവരെല്ലാം അറപ്പോടെ നോക്കുന്ന കുപ്പത്തൊട്ടികുലത്തിൽ ജനിക്കേണ്ടിവന്നതിനു അവൾക്ക് പുച്ഛം തോന്നി.
ഓട്ടുചിലങ്ക പിണഞ്ഞു കിടന്ന പാദങ്ങൾക്കു വേഗം കൂടി വന്നു. അവളുടെ പിന്നിത്തുടങ്ങിയ സാരിയുടെ ഞൊറികൾ കാറ്റിനൊപ്പം നൃത്തം വയ്ക്കുന്നുണ്ട്. കാറ്റു ചെറിയ ശീൽക്കാരത്തോടെ വലംവച്ചു ഹനുമാൻപച്ച പതിഞ്ഞ വലതുകൈത്തണ്ടയിലൂടെ ഉരസി നീങ്ങി ചോരയുണങ്ങിപ്പറ്റിയ നടുവിരലിലും ചൂണ്ടുവിരലിലും അമ്മാനമാടിക്കൊണ്ടു ഒടിഞ്ഞുകൂമ്പിയ നഖമുനകളിൽ ഉമ്മവച്ചു. ആശ്വാസമോ? നീറ്റലോ? ഉളുത്തുകയറുന്ന പുളിപ്പുസ്രവം അവളുടെ ചുണ്ടിലേക്ക് ഊറിപ്പിടിച്ചു.
അനന്തതയുടെ നീലിമ ഗോളമായ തന്റെ കണ്ണുകൾക്ക് നേരെ നീറുന്ന വിരലുകൾ ചേർത്തപ്പോൾ ചോരവാർന്നൊഴുകുന്ന 'രണ്ടു കണ്ണുകൾ" പൊന്തിവരികയാണ്. അത് അരവിന്ദ് ഥാപ്പറിന്റേതാണ്... അവൾ ഭയത്തോടെ പരിസരം വീക്ഷിച്ചു.
ഈ ഗലികൾ തനിക്ക് പരിചിതമാണ്; ഏതിരുട്ടിലും തന്നെ തേടുന്ന അയാളുടെ സാമീപ്യം മണത്തറിയാനും കഴിയും. എന്നിരുന്നാലും തന്റെ ജാഗ്രതയെ വെല്ലുന്ന കൗശലം അയാൾക്കും കൂട്ടാളികൾക്കുമുണ്ട്. സ്വയം എത്രകാലം രക്ഷപ്പെട്ടു നടക്കും? കുഞ്ഞുങ്ങളുടെ കാര്യം എന്താവും?
ശൈത്യം കൂടിവരുന്നുണ്ട്. പഴകി നൂലിളകി ഓട്ടവീണ രോമക്കുപ്പായത്തിന് ഈ തണുപ്പിനോട് ഏറ്റുമുട്ടാനാവുന്നില്ല. കഴിഞ്ഞ വർഷം കുടിച്ചു ലക്കുകെട്ടു നിരത്തിലെ ഓടയ്ക്കരികിൽ കിടന്ന അവളുടെ ഭർത്താവിനെ തണുപ്പ് തന്നെയായിരുന്നു എല്ലുനുറുക്കി കൊന്നുകളഞ്ഞത്. വയറെരിയുന്നുണ്ട് .. കാലുകൾ കടയുന്നുണ്ട്.. ഒന്നിരുന്നാലോ?.. ഹേ അത് വേണ്ട..മക്കൾ എന്തെങ്കിലും കഴിച്ചുകാണുമോ? പ്യാരിയെ ഉറക്കിക്കാണുമോ? പാവം കുട്ടികൾ! ഈ ഗതികെട്ടവൾക്ക് പിറന്ന തങ്കക്കുടങ്ങൾ!
അവൾ പരവേശത്തോടെ ഓരോ ചിന്തകളുമായി നടക്കുമ്പോൾ ചെന്നു മുട്ടിയത് വലിയ ബാരിക്കേഡുകൾ വഴി തടസപ്പെടുത്തിയിരിക്കുന്നിടത്തായിരുന്നു. എന്തൊരു ജനക്കൂട്ടമാണിത്? കൂടുതലും ടർബനിട്ട സർദാർജിമാരാണ്.സ്ത്രീകളും കുട്ടികളുമെല്ലാം തമ്പടിച്ചിട്ടുണ്ട്. പാർലമെന്റ് മന്ദിരത്തിലെ തൂണുകൾക്കിടയിൽ കുരുങ്ങി ഒരു കലപ്പ തൂങ്ങിക്കിടക്കുന്ന ചിത്രം വലിയ ബാനറിലാക്കി ഉയർത്തിക്കെട്ടിയിട്ടുണ്ട്.
'കലപ്പ" അതെന്താണെന്ന് അവൾക്കറിയാം. കുഞ്ഞായിരിക്കുമ്പോൾ മുത്തശ്ശി അതിനെക്കുറിച്ചു ധാരാളം കഥകൾ അവളോട് പഞ്ഞിട്ടുണ്ട്. കാളകളെ പൂട്ടി കലപ്പകൊണ്ട് ഉഴുതുമറിക്കുമ്പോൾ ദൂരെ വരമ്പത്തിരുന്ന് മുത്തശ്ശി പൂട്ടുകാരന്റെ ഹൃദയമധുരമായ ഗാനമാസ്വദിച്ചിരുന്നതും.
കൃഷിത്തോട്ടത്തിലെ കളപറിച്ചുകൊടുക്കുമ്പോൾ പകരം കിട്ടിയിരുന്ന ചോളം കൊതിയോടെ തിന്നിരുന്നതും കൊയ്ത്തൊഴിഞ്ഞ പാടത്തിലെ വൈക്കോൽകൂനയിൽ ഉരുണ്ടുപിരണ്ടു കളിച്ചതുമായ മുത്തശ്ശിയുടെ ബാല്യം അവളും ഭാവന ചെയ്തിട്ടുണ്ട്. ദാരിദ്ര്യം മുത്തശ്ശിയെയും മുത്തശ്ശനെയും ഓടിച്ചുവിട്ടത് ഡൽഹി തെരുവിലേക്കാണ്. നേരാംവണ്ണം ആയിത്തീരാനുള്ള മിടുക്കൊന്നും അവർക്കില്ലായിരുന്നു. മക്കളെ പെറ്റുകൂട്ടി അവരുടെ കുലത്തെ തെരുവിന് കൊടുക്കുകയാണ് ചെയ്തത്.
എവിടേക്ക് തിരിയും എന്ന അന്വേഷണത്തോടെ അവൾ കണ്ണുകൾ ചുഴറ്റി. ഉത്സവപ്പറമ്പുപോലെയുള്ള ഈ തിരക്ക് കർഷകർ സമരം നടത്തുന്നതിനാലാണെന്ന് ജെ.എൻ യു വിലെ മാഡം രാധ പറഞ്ഞിട്ട് അവൾക്കറിയാമായിരുന്നു. അവരുടെ ക്വാർട്ടേഴ്സ് മുറികൾ തൂത്തുതുടയ്ക്കുമ്പോൾ അവൾ ചോദിച്ചിരുന്നു എന്തിനാണവർ സമരം ചെയ്യുന്നത് ? മറുപടി ശ്രദ്ധയോടെ കേട്ടിട്ടും അവൾക്കൊന്നും മനസിലായില്ല. വീണ്ടും ചോദിച്ചാൽ അവർക്കത് അലോസരമായാലോ എന്നു കരുതി പണി തുടരുകയാണ് ചെയ്തത്. പക്ഷേ ഇപ്പോൾ ചെന്നുപെട്ടിരിക്കുന്നത് ആ സമരപ്പന്തലിലാണ്. സമാധാനം കെടുത്തുന്ന പ്രക്ഷോഭങ്ങൾക്കൊന്നും കർഷകർ മുതിരില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു; പക്ഷേ മക്കളുടെ അടുത്തെത്താനുള്ള വഴിതടസങ്ങളും, തന്നെ പിന്തുടരുന്നവരെക്കുറിച്ചുള്ള ഭീതിയും അവളെ വെപ്രാളപ്പെടുത്തിക്കൊണ്ടിരുന്നു.
കൃഷിക്കാരുടെ നേതാവാണെന്നു തോന്നുന്നു. പ്രകമ്പനം കൊള്ളിക്കുന്ന വാക്കുകളിൽ വേദിയിൽ പ്രസംഗിക്കുകയാണ്. താഴെ കൂടിയവരെല്ലാം മുറയ്ക്ക് കയ്യടിച്ചു ആർപ്പുവിളിക്കുന്നുമുണ്ട്. സാധനസാമഗ്രികൾ നിറച്ച് നിരനിൽക്കുന്ന ഭീമൻ ട്രക്കുകൾ, ഭക്ഷണം പാകം ചെയ്യുന്നവർ, ഉണ്ണുന്നവർ, വിളമ്പുന്നവർ, കുതിരകൾ, കറവയുള്ള പശുക്കൾ, ശയന ടെന്റുകൾ, വെള്ളടാങ്കുകൾ, കുളിമറകൾ, കക്കൂസുകൾ, നേരമ്പോക്കിടങ്ങൾ അവൾ വിസ്മയത്തോടെ എല്ലാം വീക്ഷിച്ചു. അവളുടെ ഹീറോ എപ്പോഴും കർഷകരായിരുന്നു.
സബ്ജി ചന്തയിലെ ജോലി അവൾ അത്രയേറെ ആസ്വദിച്ചാണ് ചെയ്തിരുന്നത്. മുന്നിൽ കൂനയിടാറുള്ള വെണ്ട, കാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി, ഉള്ളി തുടങ്ങി എല്ലാം അവളെ ദുഃഖനിവാരകരെ പോലെ സാന്ദ്രമാക്കാറുണ്ട്. ചിലപ്പോഴൊക്കെ അവ ഉരുണ്ടുവന്ന് താളത്തിൽ ചുറ്റും നൃത്തം വെക്കുമ്പോൾ മനസുകൊണ്ടെങ്കിലും അവളും ചുവട് ചേർക്കാറുണ്ട്.
സൗന്ദര്യം പ്രസരിപ്പിക്കുന്നതും ആരോഗ്യകാരികളുമായ പച്ചക്കറികൾ വിളയുന്ന നിലങ്ങൾ ഒരിക്കലെങ്കിലും കാണണമെന്നത് അവളുടെ ജീവിതാഭിലാഷമായിരുന്നു. കാരറ്റുകൾ പൊതിഞ്ഞുകൊടുക്കുമ്പോൾ അവൾ നെഞ്ചോട്ടുടുപ്പിച്ചു മുത്തമിട്ടു പറയും. കുഞ്ഞു കുഞ്ഞു സൂര്യന്മാരെ ഭൂമിക്കുള്ളിലൊളിപ്പിക്കുന്ന മായജാലമേ.. നിന്റ മുന്നിൽ കൈകൾ കൂപ്പുകയാണ്.
പച്ചത്തൂവലുകളാവുന്ന ചെടികൾ കാമുകനായ കാറ്റിനൊപ്പം പുന്നാരം ചൊല്ലി കൊഞ്ചിയാടുന്ന സായാഹ്നത്തിൽ, പ്രേമസാക്ഷിയാവുന്ന ഓറഞ്ചുനിറമുള്ള സൂര്യൻ നാണംകൊണ്ട് രശ്മികളിലൂടെ ഒലിച്ചിറങ്ങി ഭൂമിക്കടിയിൽ ഒളിച്ചുനിൽക്കുന്നു. കാരറ്റുകളെ തലോടുമ്പോഴെല്ലാം മുത്തശ്ശി പറഞ്ഞുതന്ന കഥ അവൾ ഓർത്തുകൊണ്ടിരിക്കും.
ആ പാടങ്ങളിലൂടെ അവൾ കണ്ണടച്ചു അന്നേരം ഓടിപ്പോവും. കണ്ണുചിമ്മിത്തുറന്നപ്പോൾ ബാരിക്കേഡിന്റെ കമ്പിയിൽ അവളുടെ സാരി കൊളുത്തിപ്പോയിരുന്നു. ഏതോ ഒരു കുട്ടിയുടെ 'മാ..." എന്ന വിളികേട്ടപ്പോൾ തന്റെ മകളാണെന്ന തോന്നലിൽ തിടുക്കത്തിൽ സാരി വലിച്ചുകീറിയെടുത്തു പുറകിലേക്കോടി. തോക്കുധാരികളായ പോലീസുകാരെ കണ്ടപ്പോൾ ഓട്ടം നിർത്തി മുന്താണി തലയിലൂടെയിട്ട് പമ്മി നടന്നു. വീട്ടിലേക്കെത്താനുള്ള ഒരു വിടവ് അവൾ തേടിക്കൊണ്ടിരുന്നു.
ഒറ്റവാതിലിനപ്പുറം ചുമരുകൾ മാത്രമുള്ള, ചാക്കുകെട്ടുകൾ അട്ടിയിട്ട കുടുസുമുറിയെ വീടെന്ന് വിളിക്കാമോ? അവൾക്ക് എത്തിപ്പെടേണ്ടത് അവിടെയായതുകൊണ്ട് അത് വീട് തന്നെയാണെന്ന് അവൾ വിശ്വസിക്കുന്നു.തലങ്ങും വിലങ്ങും കിടക്കുന്ന എല്ലുന്തികളായ ആണ്മക്കൾക്കരികിൽ ചുരുണ്ടു തേരട്ട പോലെ അവൾ കിടക്കുമ്പോൾ നടുവിൽ പൂമൊട്ടുപോലെ പ്യാരിമോൾ അമ്മയുടെ ചൂടിൽ ലയിച്ചുറങ്ങും.
കഴിഞ്ഞ തവണയെന്നപോലെ ഈ ശൈത്യത്തിലും നഗരത്തിന്റെ ഓരങ്ങളിൽ വിറകുകൂട്ടി തീ കാഞ്ഞു ടാർപോളിൻ കൂടാരത്തിൽ അന്തിയുറങ്ങേണ്ടിവരുമെന്ന് തന്നെയാണ് കരുതിയത്. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു രാധ മാഡം ജെ.എൻ. യു ക്വാർട്ടേഴ്സ് കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കൂടിക്കോളാൻ പറഞ്ഞത്. വാടകയൊന്നും വേണ്ട; വിളിക്കുമ്പോൾ വന്ന് വീട്ടുജോലി ചെയ്തുതന്നാൽ മതിയെന്നാണ് അവർ കരാറിട്ടിരുന്നത്. എന്തായാലും തണുപ്പിനെ തോൽപ്പിച്ചുറങ്ങാനും കഴിയും, കോമ്പൗണ്ടിലെ പൂന്തോട്ടങ്ങൾ നിരകളിട്ട വിശാലമായ ഗ്രൗണ്ടിൽ വാഹനങ്ങളെ പേടിക്കാതെ കുട്ടികൾക്ക് കളിക്കാനും കഴിയും.
തണുപ്പു കവചമായി രാധ മാഡം തന്ന പഴകിയ രോമക്കുപ്പായങ്ങൾ ആണ്മക്കൾക്കിട്ടുകൊടുത്തപ്പോൾ പാളാങ്കി പോലെ ഒട്ടും ചേർച്ചയില്ലാത്തതു പോലെയാണ് തോന്നിയത്. എന്നാലും സാരമില്ല... അതിജീവനമാണല്ലോ പ്രധാനം. രാവിലെ സബ്ജി ചന്തയിലേക്ക് പണിക്കിറങ്ങുമ്പോൾ സോനുവും മനുവും ആവശ്യപ്പെടുന്നത് പ്യാരിമോൾക്ക് പുത്തൻ രോമക്കുപ്പായം വാങ്ങിക്കൊടുക്കണമെന്നാണ്. അത് ഏറ്റവും മികച്ചതും ഭംഗിയുള്ളതുമാവണമെന്ന് അവർക്ക് നിർബന്ധവുമുണ്ടായിരുന്നു. അവരും പ്യാരിമോളെ ഇടുപ്പിൽ മാറിമാറിയെടുത്ത് തോട്ടത്തിൽ നിന്നും സൂക്ഷ്മതയോടെ മുറിച്ചെടുക്കുന്ന റോസപ്പൂക്കളുമായി റോഡിലിറങ്ങും. കാറുകളുടെ കണ്ണാടിവാതിലുകളിൽ മുട്ടി സാബ്... സാബ്.. മാഡം... മാഡം എന്നൊക്കെ വിളിച്ചു പൂക്കൾ വാങ്ങിക്കാൻ നിർബന്ധിക്കും. ചിലർ കണ്ടഭാവം കാട്ടാതെ സ്റ്റിയറിംഗിലും ട്രാഫിക്കിലും മാത്രം ശ്രദ്ധിച്ചു ലാഡം കെട്ടിയ കുതിരയെ പോലെ പോയിക്കൊണ്ടിരിക്കും. അപൂർവം ചിലർ സീറ്റിലിട്ടിരിക്കുന്ന പൂക്കളെ ഗൗനിക്കാതെ ധർമ്മം പോലെ എന്തെങ്കിലും നീട്ടിത്തരും. സമാഹരിച്ചുകിട്ടുന്നതെല്ലാം അവർ പ്യാരിക്ക് രോമക്കുപ്പായം വാങ്ങിക്കുന്നതിനുള്ള ഹുണ്ടികയിൽ നിക്ഷേപിക്കും. ഹോട്ടലുകളിൽ സപ്ലയർ ആയും. തുണിക്കടകളിൽ പാക്കിംഗ് ജോലി ചെയ്തും അന്നന്നത്തെ ആഹാരത്തിനുള്ള വഴിയും അവരുണ്ടാക്കും.
പായൽ തന്റെ കൈയ്യിലെ പ്ലാസ്റ്റിക് കവർ തുറന്ന് പ്യാരിക്ക് വാങ്ങിച്ച രോമക്കുപ്പായം പുറത്തെടുത്തു, അവൾ ആഗ്രഹിച്ചതുപോലെയുള്ളത് തന്നെയാണോ എന്ന് പരിശോധിച്ചു. പിങ്ക് നിറത്തിൽ മൃദുരോമങ്ങളുള്ള കുപ്പായത്തിൽ ചുവന്ന പൂ ചൂടി, കഴുത്തിൽ റിബ്ബണിട്ട ഒരു മുയൽക്കുഞ്ഞ് പുറത്തേക്ക് ചാടാൻ തുനിയുന്നുണ്ട്. അതിന്റെ കൈയ്യിൽ പച്ചക്കിളിർ മുടിയുള്ള ക്യാരറ്റ് മാന്ത്രിക ദണ്ഡ് പോലെ പിടിച്ചിട്ടുണ്ട്. അന്നൊരു ദിവസം മുനീർക്ക തെരുവിൽ വച്ച് ഇതേ രോമക്കുപ്പായം ചൂണ്ടി പ്യാരി കൊഞ്ചിപറഞ്ഞിരുന്നു
' ... മാ.. ദേ മുയൽച്ചാടി... മുയൽച്ചാടി.. എനിക്ക് വേണം..." പക്ഷേ അന്നത് വാങ്ങിക്കാനുള്ള പണം തികഞ്ഞിരുന്നില്ല.""
പായൽ നടന്നുകൊണ്ടിരുന്നു. ആവി പറക്കുന്ന മാമോസിന്റെ മണം അവളുടെ നാസികയെ വലിക്കുന്നുണ്ടായിരുന്നു.അത് വാങ്ങിക്കാൻ തിങ്ങിനിൽക്കുന്ന കോളേജ് പിള്ളേരെ മറികടന്ന് അവൾ മറ്റൊരു തെരുവിലെത്തി. ചുവന്ന നിറത്തിൽ മുക്കിപ്പൊരിച്ചെടുത്ത ചിക്കൻ കാലുകൾ തോരണം പോലെ തൂക്കിയിട്ടിരിക്കുന്ന വഴിയിലൂടെ യാത്ര തുടർന്നു. ഹരേ റാം.. ഹരേ റാം... ഹരേ കൃഷ്ണ... ഹരേ റാം.. ധ്വനികൾ കാതുകളെ മൂടിത്തുടങ്ങിയപ്പോഴാണ് തലയൊന്ന് ചെരിച്ചു നോക്കിയത്. തുണിപ്പന്തലിനു താഴെ ഡോലക്കിന്റെയും കൈമണിയുടെയും താളലഹരിയിൽ ആനന്ദനൃത്തമാടുന്ന ഭക്തന്മാരായിരുന്നു നിറഞ്ഞിരുന്നത്. അപ്പോഴാണ് അരവിന്ദ് ഥാപ്പർ അവളുടെ ചിന്തയിലേക്ക് വീണ്ടുമെത്തിയത്.
ഒട്ടുമിക്ക ചരക്കുകൾ ഇറക്കുന്ന മണ്ഡികളും അയാളുടേതായിരുന്നു. അവിടെയെല്ലാം മന്ദിരമെന്ന നാമത്തിൽ ഒരുപാട് വിളക്കുപുരകൾ അയാൾ കെട്ടിയുണ്ടാക്കിയിട്ടുണ്ട്. അതുവഴി കടന്നുപോവുന്ന ഭക്തന്മാർ ദൈവത്തിനുവേണ്ടി അവിടെയുള്ള ഭണ്ഡാരങ്ങളിൽ പണം നിറക്കുന്നു. ബൂട്സ് ധാരികളായ അയാളുടെ വാല്യക്കാർ രാത്രിയിൽ വന്ന് ആ പണം തുകൽ ചാക്കിൽ നിറച്ചുകൊണ്ടുപോവുന്നതിന് സാക്ഷിയാവാറുള്ളത് താൻ മാത്രമായിരുന്നു എന്നതായിരുന്നു അവളെ അശ്ചര്യപ്പെടുത്തിയത്.
അവൾ ദൂരെ കാമുകഭാവമുള്ള കൃഷ്ണപ്രതിമയെ നോക്കി നടന്നു, അതിനരികിലെത്തിയപ്പോൾ അരുതാത്തതെന്തോ ചവിട്ടിയെന്ന തോന്നലിൽ കാല് പിറകിലേക്ക് വലിച്ചു. ജനങ്ങളുടെ കാൽക്ഷതമേറ്റ് അഗ്രം ചതഞ്ഞുപോയൊരു കാരറ്റ് അവൾ കണ്ടു , വിളവെടുത്ത കർഷകന്റെ ആദ്യസ്പർശമറിഞ്ഞിട്ടുള്ള അതിനെ കയ്യിലെടുത്തു അരുമയോടെ നോക്കിയപ്പോൾ കൃഷ്ണന്റെ കൈയ്യിൽ നിന്നും ഊരിവീണ ഓടക്കുഴലായിരുന്നോ എന്ന് ശങ്കിച്ചു.
കരുണയില്ലാതാരോ മൃതിയിലും തുളച്ചാലും
പകരം മധുസ്വരമേകുന്ന പുണ്യമേ....
എന്ന് കവിത മൂളി അവൾ ഓടക്കുഴലെന്നോണം കാരറ്റ് ചുണ്ടിലേക്ക് ചേർത്തു വച്ചു. എന്തുകൊണ്ടോ കളയാൻ മനസില്ലാതെ ആ ക്യാരറ്റ് കൈയ്യിൽ കരുതി. വിളഞ്ഞു നിൽക്കുന്ന കാരറ്റ് പാടത്തിലെ കാറ്റ് അവളിലേക്ക് ഗന്ധവുമായി വീശിവരുന്നത് പോലെ തോന്നിയപ്പോൾ, കർഷകരെക്കുറിച്ചുള്ള ചിന്തകൾ മനസിലേക്കെത്തി. പാവം കർഷകർ.. എന്തെല്ലാം വേവലാതികളാണ് അവർക്കുള്ളത്. ആകാശത്തിലെ പറവകളെ പോലെ ഭൂമിയിലെ പറവകളാവാൻ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ അവർക്ക് അനുവദിച്ചിരുന്നെങ്കിൽ... ഈ ഭൂമിയെല്ലാം പച്ചയണിയുമായിരുന്നു എന്നവൾ സങ്കൽപ്പിച്ചു.
''എന്തൊരു ജന്മമാണ് നമ്മുടെയൊക്കെ.... ഭൂമിയിലവകാശപ്പെടാൻ ഇടമില്ലാത്തവർ.. തെരുവുകൾ മാറി മാറി കുടി തേടേണ്ടവർ..!""
കൂട്ടുകാരി മാധുരിയുടെ വാക്കുകൾ എന്തുകൊണ്ടോ മനസിലന്നേരമെത്തി.
അവളെ ഇനി കാണാൻ പറ്റുമോന്ന് ഒരു ഉറപ്പും ഇല്ല.അവസാന കൂലിയും വാങ്ങി താൻ ഓടിയ ഓട്ടമാണിത്. ഇന്ന് മാസക്കൂലി തരാൻ എത്തിയവർ അരവിന്ദ് ഥാപ്പറിന്റെ ബി. എം. ഡബ്ല്യൂ കാറിൽ നിന്നായിരുന്നു ഇറങ്ങിവന്നിരുന്നത്. അൽപ്പം കഴിഞ്ഞ് അയാളും ഇറങ്ങിയിരുന്നു. ഓർക്കാപ്പുറത്ത്..
അരക്കെട്ടിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നി.. ബ്ലൗസിന്റെ മുറുക്കത്തിലൂടെ ഹുക്കുപൊട്ടിച്ചു അത് ഇറുകിക്കയറിപ്പിടിച്ചമർത്തുന്നു. ആരോ വലിച്ചടുപ്പിച്ചുകൊണ്ട് പുറകിലേക്ക് നിരങ്ങുന്നു. ഇരുട്ട് മുകളിൽ നിന്നും താഴേക്ക് ഉറയിടുന്ന പോലെയായിരുന്നു. ഷട്ടറടയുന്ന ഒച്ചയിൽ തെരുവിന്റെ കോലാഹലങ്ങൾ ശോഷിക്കുന്നക്കുന്നതുപോലെയും.
ഒരു ദ്യുതി പാഞ്ഞുകയറിയപ്പോഴാണ്... താൻ മറ്റൊരാളായി തീർന്നത്.., എങ്ങിനെന്നറിയാതെ തന്റെ വലതു ചൂണ്ടു വിരലും നടുവിരലും ശൂലമുനകളായി മാറുകയും... ആഞ്ഞുചെന്ന് ഇരുട്ടിലും തിളക്കുന്ന കണ്ണുകളിലേക്ക് കുത്തിക്കയറുകയുമായിരുന്നു... ലവലേശം അന്ധാളിക്കാതെ അവിടുന്ന് ഇറങ്ങിയോടിയതാണ്. അപ്പോൾ മാധുരിയുടെ നിലവിളി മാത്രം പിറകിൽ കൂടിയിരുന്നു.
''മഹാപാപി... നിന്റെ മക്കളുടെ വിശപ്പിനേക്കാൾ വലുതാണോടീ നിന്റെ മാനം.... എവിടെ പോയി എന്ത് കാട്ടാൻ പോവ്വാടീ നീ...""
ആ ഓട്ടത്തിൽ കിതച്ചു നിന്നത് ആഴ്ചചന്ത തകൃതിയായി നടക്കുന്നിടത്തായിരുന്നു. ട്രെയിൻ ബോഗികൾ പോലെ നിരന്നുകിടക്കുന്ന തുണിക്കടകളൊന്നിൽ പ്യാരി മോഹിച്ചതുപോലുള്ള മുയൽച്ചാടിയുള്ള രോമക്കുപ്പായം കണ്ണിലേക്ക് നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അത് വാങ്ങിക്കാനുള്ള പണം കൈയ്യിൽ തികഞ്ഞിരിക്കുന്നു. അവൾക്ക് സമ്മാനിക്കാൻ നടത്തം തുടരണം. ഇനി ഈ ജോലിയില്ല, മറ്റൊരു പണി കണ്ടെത്തേണ്ടിയിരിക്കുന്നു. അതും അയാളുടെ കൂട്ടാളികളുടെ കണ്ണിൽ പെടാത്തൊരു ജോലിയാവണം.
മരങ്ങൾ ഓരം പിടിച്ചിട്ടുള്ള റോഡിലേക്ക് എത്തിയിരിക്കുന്നു. അവിടെ വെളിച്ചം കുറവാണ് .ചീവിടിന്റെയും മൂങ്ങയുടെയും മുരൾച്ചകളുണ്ട്. മയിലുകളുടെ ഇമ്പമില്ലാത്ത കൂവലുകളും കേൾക്കാം. തടിമിടുക്കുള്ള ഒരു വാനരൻ 'പത്തോന്ന്...." വന്നു വീണപ്പോൾ അമ്പരപ്പില്ലാതെ അവൾ നിന്നു. അവളുടെ രൗദ്രഭാവത്തിൽ പേടിച്ചതുപോലെ അത് മരങ്ങൾക്കിടയിലേക്ക് ഓടി മറഞ്ഞു.ഏതാനും ചുവടുകൾക്കപ്പുറം ക്വാർട്ടേഴ്സ് നിൽക്കുന്ന പ്രധാന റോഡാണ്. മിലിറ്ററി ക്യാമ്പിന് പിറകിലെ ക്വാർട്ടേഴ്സ് കോമ്പൗണ്ട് എന്തുകൊണ്ടും സുരക്ഷിത താവളമാണ്. ഈ ഇരുട്ട് തീരാറാവുന്നു... മക്കൾ അടുത്തു വരുന്നു.
നടുപ്പുറത്തു ചവിട്ടേറ്റ് അവൾ കമിഴ്ന്നു വീണു. കൈ ഇറുക്കിപ്പിടിച്ചിരുന്നെങ്കിലും പാക്കറ്റിൽ നിന്നും രോമക്കുപ്പായം റോഡിലേക്ക് തെറിച്ചു വീണിരിക്കുന്നു. നിർത്തിയിട്ടിരിക്കുന്ന കാറിന്റെ ഹെഡ്ലൈറ്റ് വെട്ടത്തിൽ അവളത് കണ്ടു. കുപ്പായത്തിലെ മുയൽച്ചാടി ചാടി.. ചാടി.. പോവുന്നു.
തുടരെ വന്ന തൊഴികളിൽ കാഴ്ച്ച ഇരുട്ടിന്നുള്ളിലെ ഇരുട്ടിലേക്ക് നിലവിടുമ്പോഴും അവൾ കാരറ്റ് പാടത്തെ മണം തിരയുകയായിരുന്നു. ഒരു സൂര്യൻ സമയം തെറ്റി വന്നെങ്കിൽ... ഒലിക്കുന്ന രശ്മികളിലൂടെ തൂങ്ങിയിറങ്ങി ഭൂമിക്കടിയിലെവിടെയെങ്കിലും ഒളിക്കാനായെങ്കിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |