കൊവിഡിന്റെ ഇരുട്ട് ലോകം മുഴുവൻ വ്യാപിക്കുന്നതിന് കുറച്ചുനാൾ മുമ്പായിരുന്നു ഭാര്യ രജനിയുടെ ജീവനും കൈയിലെടുത്തു പിടിച്ചുള്ള ജനാർദ്ദനന്റെ ആശുപത്രി യാത്രകൾ തുടങ്ങിയത്. പിന്നീട് കൊവിഡ് വിജനമാക്കിയ വഴികളിലൂടെ കണ്ണൂരിനും കോഴിക്കോടിനുമിടയിൽ ബ്രെയിൻ ട്യൂമർ ബാധിച്ച പ്രിയപ്പെട്ടവളുമായുള്ള ഓട്ടത്തിന്റെ നാളുകളായിരുന്നു. തിരിച്ചുകൊണ്ടുവരാൻ കഴിയാത്തവിധം വേരാഴ്ത്തിയ രോഗവുമായി ആറുമാസത്തോളം നീണ്ട പോരാട്ടം. ജീവിതത്തെക്കുറിച്ചും മനുഷ്യരുടെ വേദനയെക്കുറിച്ചും പഠിച്ചതിനേക്കാൾ കൂടുതൽ അനുഭവങ്ങളുണ്ടായി. സ്വകാര്യ ആശുപത്രിയിൽ കൂടുതൽ മികച്ച ചികിത്സ കിട്ടുമോ എന്ന് അന്വേഷിക്കാൻ പോലും ധൈര്യം പകരുന്നതായിരുന്നില്ല കൈയിലുള്ള സമ്പാദ്യം. അന്ന് കണ്ട അനുഭവങ്ങൾ അതേ പോലെ മനസിലുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ സ്വന്തം പേരിലുണ്ടായിരുന്ന രണ്ടുലക്ഷം രൂപ മറിച്ചൊന്ന് ആലോചിക്കാതെ നൽകാൻ ജനാർദ്ദനൻ തയ്യാറായത്. കുടുംബത്തിലെ അവസ്ഥ അറിഞ്ഞ ബാങ്ക് ജീവനക്കാർ അത്രയും തുക നൽകേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോഴും ജനാർദ്ദനന് മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല. പേരുപോലും പുറത്തുപറയേണ്ട എന്നായിരുന്നു ജനാർദ്ദനന്റെ തീരുമാനമെങ്കിലും വറ്റാത്ത നന്മയുള്ള ജീവിതം ലോകമെങ്ങും ഒഴുകിപ്പരന്നു. ഇതൊന്നും അത്ഭുതമേ അല്ലെന്നായിരുന്നു അച്ഛന്റെ കാരുണ്യത്തെക്കുറിച്ചറിഞ്ഞ് പെൺമക്കളായ നവനയും നവീനയും പ്രതികരിച്ചത്. പഴയങ്ങാടി വാദിഹുദ പോളിടെക്നിലെ അദ്ധ്യാപകരായ രണ്ടുപേരും അച്ഛന്റെ പിന്തുണയ്ക്കൊപ്പമുണ്ട്. ജനാർദ്ദനന്റെ അധികമാരുമറിയാതെ പോയ സാധാരണജീവിതവും അതിൽ നിന്നും ആർജ്ജിച്ചെടുത്ത അസാധാരണ മനുഷ്യത്വത്തെക്കുറിച്ചും അറിയാം.
തെറുത്തെടുത്ത ജീവിതാനുഭവങ്ങൾ
അന്ന് വയറുനിറയെ ഭക്ഷണം കഴിച്ചിരുന്നത് ഓണം, വിഷു ദിവസങ്ങളിലാണ്. ജനുവരി മുതൽ ജൂൺ വരെ ഞങ്ങളുടെ വസന്തകാലമാണ്. കാരണം ചക്ക, മാങ്ങ, കശുവണ്ടി ഒക്കെ പറമ്പിലുണ്ടാകും. അതുകൊണ്ട് വിശക്കുമ്പോൾ അടുപ്പെരിയുന്നത് നോക്കി നിൽക്കേണ്ട അവസ്ഥ വന്നില്ല. അച്ഛൻ നാരായണന് ചുരുട്ട് പണിയായിരുന്നു, അമ്മ കാർത്ത്യായനി. അച്ഛൻ ഉറച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു. സോവിയറ്റ് യൂണിയന്റെ കഥകളും ചൈനീസ് വിപ്ളവവും വിയറ്റ്നാം യുദ്ധവുമൊക്കെ പറഞ്ഞു തന്നത് അച്ഛനാണ്. നല്ല വായനക്കാരനായിരുന്നു അച്ഛൻ. കൃഷ്ണപ്പിള്ള, എ.കെ.ജി എന്നിവരുടെ ജീവചരിത്രമൊക്കെ ഞങ്ങൾക്ക് മനഃപാഠമായിരുന്നു. വൈകീട്ട് വീട്ടിലെത്തിയാൽ ചൂടുപിടിച്ച രാഷ്ട്രീയ ചർച്ചയായിരിക്കും. മനുഷ്യന്റെ വേദനകൾ മനസിലാക്കി അവന്റെ ജീവിതത്തിനുവേണ്ടി പോരാടുന്നവർ എന്നും ആവേശമായിരുന്നു. കമ്മ്യൂണിസ്റ്റുകാരായതിന്റെ പേരിൽ 1948 കാലത്ത് അച്ഛനും മുത്തച്ഛനും ഒരുപാട് പൊലീസ് മർദ്ദനമേറ്റിരുന്നു. അതൊക്കെ കേട്ടതുമുതൽ മുതലാളിത്തം എന്നു കേൾക്കുന്നതേ വെറുപ്പമായിരുന്നു. ജീവിതമാണ് എന്നെ കമ്മ്യൂണിസ്റ്റാക്കി മാറ്റിയത്. അന്ന് കണ്ണൂരിലെവിടെ ചെന്നാലും ഒരു വായനശാലയുണ്ടാകും. വീടിനടുത്ത് ശ്രീനാരായണ ഗുരു ഗ്രന്ഥശാല ഉണ്ട്. സമയം കിട്ടുമ്പോഴൊക്കെ പോയി അവിടെയിരുന്ന് വായിക്കും. വായനശാലകളിൽ അന്ന് റേഡിയോ ഉണ്ട്. ജനാലയിൽ കെട്ടിയ കോളാമ്പി മൈക്കിലൂടെ സിനിമാപാട്ടുകൾ കേൾപ്പിക്കും. കോളാമ്പിയ്ക്ക് തൊട്ടടുത്തിരുന്ന് കേൾവിക്കുറവായ ഞാൻ ആ പാട്ടുകളെല്ലാം ആസ്വദിക്കും. അഞ്ചാം ക്ളാസ് മുതലേ എനിക്ക് കേൾവിക്കുറവുണ്ടായിരുന്നു. അന്ന് ചികിത്സയൊന്നും നടന്നില്ല. അങ്ങനെ പഠനം അവസാനിച്ചു. അതൊക്കെ ഇപ്പോഴും മനസിൽ സൂക്ഷിക്കുന്ന ഓർമ്മകൾ തന്നെയാണ്.
ആ സുവർണകാലം പഠിപ്പിച്ചത്
പതിനൊന്ന് വയസിൽ ബീഡിപ്പണി തുടങ്ങി. ബീഡി കെട്ടിപ്പഠിക്കുന്നതാണ് ആദ്യ ചുവട്. ഒരു വർഷമാകുമ്പോഴേക്കും ഒന്നാന്തരം ബീഡി തൊഴിലാളിയായി. ഗണേഷ് കമ്പനിയായിരുന്നു കണ്ണൂരിലൊക്കെ ആദ്യം, പിന്നീടത് ദീപക് ആയി. ബീഡിപ്പണി നന്നായി പഠിച്ചാൽ തെറുപ്പിനിരുത്തുക എന്നൊരു ചടങ്ങുണ്ട്. നമ്മളെ ബീഡി തെറുപ്പ് പഠിപ്പിച്ചയാൾക്ക് ദക്ഷിണയൊക്കെ നൽകണം. ഞാനന്ന് ഒരു മോതിരമാണ് നൽകിയത്. എല്ലാവരെയും ക്ഷണിച്ച് സദ്യ നൽകും. നല്ല തൊഴിലാളിയാകാൻ വന്നവർ ആശീർവദിക്കും. ആദ്യമൊക്കെ ഒരു ദിവസം ആയിരം ബീഡി തെറുക്കും. പിന്നീട് സമയം നോക്കി മത്സരിച്ച് മണിക്കൂറിൽ 350 ബീഡി തെറുക്കുമായിരുന്നു. നല്ല കൂലിയും കിട്ടാറുണ്ട്. പത്തു പൈസ കൂലി കൂടുതൽ ആവശ്യപ്പെട്ട് ടുബാക്കോ വർക്കേഴ്സ് യൂണിയൻ സമരം നടത്തി. ഞാനടക്കം അയ്യായിരം തൊഴിലാളികളുണ്ട്. സമരം നീണ്ടതോടെ 1973 ൽ അവർ കമ്പനി മതിയാക്കി മടങ്ങി. ജോലി ഇല്ലാതെ കുറച്ചു വിഷമിച്ചു, പക്ഷേ പട്ടിണി കിടന്നില്ല. കാരണം അതും മറ്റൊരു ജനുവരി മാസമായിരുന്നു. പറമ്പിൽ എല്ലാം കിട്ടും. അന്ന് അഞ്ച് നാഴി അരിയ്ക്ക് മൂന്ന്, നാല് രൂപ കൊടുക്കണം. എനിക്ക് അന്ന് ആയിരം ബീഡി തെറുത്താൽ കിട്ടുക മൂന്നുരൂപ അമ്പതുപൈസയാണ്. അന്ന് ചായയ്ക്ക് എട്ടു പൈസയും സിനിമയ്ക്ക് നാൽപ്പത്, അമ്പത് പൈസയാണ്. അതൊരു സുവർണ കാലം തന്നെയായിരുന്നു. കൂലി കിട്ടുമ്പോൾ അച്ഛന് ഒരു തുക നൽകും. പിന്നെ ആവേശം സിനിമയാണ്, കണ്ണൂരിലെ പ്രഭാത് തിയേറ്ററിലിരുന്നാണ് ബ്രൂസ്ലിയുടേതുൾപ്പെടെയുള്ള വിദേശ സിനിമകൾ കണ്ടത്. വിദ്യാഭ്യാസം കൊണ്ട് ലഭിക്കാതെ പോയ ലോകപരിചയവും അനുഭവവും എനിക്ക് തന്നത് ആ സിനിമകളാണ്. ഒരേ സിനിമ തന്നെ വീണ്ടും വീണ്ടും കാണുമായിരുന്നു. പിന്നീടാണ് ഞാൻ ദിനേശ് ബീഡി തൊഴിലാളിയായത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനമായിരുന്നു ജോലി നഷ്ടപ്പെട്ട തൊഴിലാളികളെ പട്ടിണിക്കിടരുതെന്ന്. സർക്കാർ ജോലിയുടെ കെട്ടും മട്ടുമായിരുന്നു ആ കാലത്തെ ദിനേശ് തൊഴിലാളിക്ക്. അടവിന് കിട്ടിയാൽ ആനയേയും ദിനേശുകാർ വാങ്ങുമെന്നത് അന്നത്തെ തമാശയായിരുന്നു, അടവ് എന്ന് വച്ചാൽ ആഴ്ച തോറുമുള്ള ഇൻസ്റ്റാൾമെന്റ്.
താളം തെറ്റി തുടങ്ങിയ ജീവിതം
2019 ഒക്ടോബർ 26 ഒരു ഞായറാഴ്ചയാണ് ജീവിതം അപ്പാടെ മാറി മറിഞ്ഞത്. ഭാര്യ രജനിക്ക് അപസ്മാരം പോലെ വന്നു. ആശുപത്രിയിലെത്തി സ്കാനിംഗ് ചെയ്തു നോക്കുമ്പോഴാണ് തലച്ചോറിൽ മുഴയാണെന്ന് മനസിലായത്. എം.ആർ.ഐ എടുത്തപ്പോഴാണ് ഗുരുതരാവസ്ഥയാണെന്ന് മനസിലായത്. ആറുമാസം വരെയേ ജീവിച്ചിരിക്കൂ എന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഏപ്രിലിൽ ലോക്ക് ഡൗൺ സമയത്ത് പെട്ടെന്ന് സ്ഥിതി വഷളായി. 108 ആംബുലൻസ് പിടിച്ച് പെട്ടെന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു. വിജനമായ വഴിയായിരുന്നു എവിടെയും. കോഴിക്കോട് മെഡിക്കൽ കോളേജിൽ കുറച്ചു ദിവസമായി കടന്നു. മുഴ വളർന്ന് നിലയിലായിരുന്നു. കൂടുതലൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. അവിടെ ഒബ്സർവേഷനിലായിരുന്നു. രാത്രി അവൾക്ക് ഉറക്കമില്ല, തൊട്ടടുത്ത് തന്നെ വേണം. ചെറിയ കുട്ടികളെ പോലെ ശാഠ്യം പിടിക്കും. ബാത്ത് റൂമിൽ പോകാൻ പോലും വയ്യ. സ്വകാര്യ ആശുപത്രിയിൽ പോകാൻ പേടിയായിരുന്നു. എത്രത്തോളം സാമ്പത്തികം കൈയിൽ വേണമെന്നറിയില്ല. എന്തുചെയ്യണമെന്നറിയാത്ത ദിവസങ്ങൾ. പിന്നീട് ഞങ്ങൾ നാട്ടിലേക്ക് വന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് തന്നെ വന്നു. പിന്നെ അവിടെയുള്ള മറ്റു രണ്ടു ആശുപത്രികളിലേക്ക് ചികിത്സയ്ക്ക് വേണ്ടി റെഫറൻസ് തന്നു. ചികിത്സിക്കാൻ പറ്റാത്ത അപകടാവസ്ഥയിലാണെന്നാണ് അവിടത്തെ ഡോക്ടറും പറഞ്ഞത്. അർബുദമാണെന്ന് അപ്പോഴേക്കും മനസിലായിരുന്നു. ഒരു പ്രതീക്ഷയുമില്ലാതെ തന്നെ പിറ്റേന്ന് സർജറി ചെയ്തു. കുറേക്കാലം അവർ ഐ.സി.യുവിലായിരുന്നു. പുറത്ത് കാവലായി ഞാനും നിന്നു. മൂന്നാഴ്ച കടന്നു. അപ്പോഴേക്കും ലക്ഷങ്ങൾ ചികിത്സയിലായിരുന്നു. തുക കണ്ടെത്താനായി വീടിനടുത്തുള്ള സഹകരണ ബാങ്കിൽ നിന്ന് വീടും പറമ്പും ആൾജാമ്യവും വച്ച് മൂന്നുലക്ഷം രൂപ കടമെടുത്തു. ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്കുള്ള ഓട്ടത്തിനിടയിൽ അങ്ങനെ ഞാനും മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ചികിത്സാചെലവ് താങ്ങാൻ കഴിയാത്ത അവസ്ഥയിലായപ്പോൾ വീണ്ടും ജില്ലാ ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റി. ഒരു മാസം കഴിഞ്ഞപ്പോഴേക്കും കൊവിഡ് കാലമായതിനാൽ ബെഡുകൾക്ക് ആവശ്യം വന്നു. പിന്നീട് ഞങ്ങളെ വാർഡിലേക്ക് മാറ്റി. അപ്പോഴേക്കും ശരീരം മുഴുവൻ തളർന്നിരുന്നു. സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. പക്ഷേ, തിരിച്ചറിവുണ്ടായിരുന്നു. അധികംനാൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ജൂൺ 26പുലർച്ചെ അവൾ യാത്രയായി. 52 വയസായിരുന്നു. മക്കളും ഈ അവസ്ഥയിൽ ഏറെ വിഷമങ്ങൾ അനുഭവിച്ചു. മുപ്പത്തിയാറു വർഷം ദിനേശിൽ ജോലി ചെയ്തിരുന്നതിനാൽ മരണശേഷം അവൾക്ക് പി.എഫിൽ നിന്നും ത്രിഫ്റ്റ് ഫണ്ടിൽ നിന്നും ആനുകൂല്യങ്ങൾ ലഭിച്ചു. ആ തുക ഉപയോഗിച്ച് ലോൺ അടച്ചു തീർത്തു. മൂന്നുമാസം മുമ്പ് എന്റെ ഗ്രാറ്റുവിറ്റി തുക ലഭിച്ചിരുന്നു. അതായിരുന്നു ജില്ലാ സഹകരണ ബാങ്കിലിട്ടിരുന്നത്. അതിൽ നിന്നുള്ള രണ്ടുലക്ഷം രൂപയാണ് വാക്സിനേഷൻ ചാലഞ്ചിനായി നൽകിയത്.ചെവിയുടെ കേൾവിപ്രശ്നം പരിഹരിക്കുന്നതിനുൾപ്പെടെ ആറോളം സർജറികൾ ഇതിനകം നടത്തിയ ആളാണ്. ആശുപത്രിയിലെ സങ്കടങ്ങളും പ്രയാസങ്ങളും ജീവനുവേണ്ടിയുള്ള പരക്കം പാച്ചിലുകൾക്കെല്ലാം പലവട്ടം സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. നമ്മുടെ ലോകം ഇരുട്ടിലെന്ന പോലെ പോകുമ്പോൾ നമ്മളാൽ കഴിയുന്നത് ചെയ്യേണ്ടേ. എന്റെ മനസ് പറഞ്ഞു, അതു ചെയ്തു. ആരുമറിയണമെന്നു പോലും ഞാൻ ആഗ്രഹിച്ചിരുന്നില്ല... പറയാനുള്ളതെല്ലാം പറഞ്ഞശേഷം ജനാർദ്ദനൻ ബീഡി തെറുക്കുന്ന മുറത്തിലേക്ക് ശ്രദ്ധയൂന്നി ജോലി തുടർന്നു. മരുമക്കൾ മഹേഷും ദിലീപും കൊച്ചുമക്കളായ നാലാം ക്ളാസുകാരി അനിഖയും അഭിനവും ഏറെ സന്തോഷത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |