വിശ്വകർമ്മാവ് നിർമ്മിച്ച് ഈ വിമാനം അനേകം ദിവ്യമായ പ്രത്യേകതകളോടു കൂടിയതായിരുന്നു. പുഷ്‌പകവിമാനമെന്നറിയപ്പെട്ടിരുന്ന ഇതിനെ നിയന്ത്രിക്കാൻ പ്രത്യേകം വൈമാനികന്റെ ആവശ്യം ഇല്ലായിരുന്നു. വിമാനത്തിന്റെ ഉടമസ്ഥൻ കയറിയശേഷം എവിടെ പോകണമെന്നു മനസിൽ വിചാരിച്ചാൽ മതി, വിമാനം സ്വയം ഉയർന്ന് പറന്ന് ലക്ഷ്യത്തിലെത്തിക്കും. വിമാനത്തിന്റെ വിസ്‌തൃതി ആവശ്യാനുസരണം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതായിരുന്നു. പ്രത്യേക ഇന്ധനം ആവശ്യമില്ല. ശബ്‌ദമില്ല, പുകയില്ല, ശക്തമായ സുരക്ഷാ സംവിധാനം, ആർക്കും നശിപ്പിക്കാൻ കഴിയായ്‌ക, അഥവാ നശിപ്പിച്ചാൽ തന്നെ അടുത്തനിമിഷം കേടുപാടുകളില്ലാത്ത പുതിയ വിമാനമായി പ്രത്യക്ഷപ്പെടും. വിധവകൾ കയറിയാൽ വിമാനം ഉയർന്നു പറക്കുകയില്ല. മായാവിദ്യയാൽ ശ്രീരാമനെ വധിച്ചെന്ന് രാവണൻ പ്രചരിപ്പിച്ചെങ്കിലും സീത കയറിയപ്പോൾ വിമാനം ഉയർന്നു പറന്നതിലൂടെ ശ്രീരാമൻ മരിച്ചിട്ടില്ലെന്ന് വിഭീഷണന്റെ ഭാര്യ നിസംശയം പ്രഖ്യാപിച്ചത് വിമാനത്തിന്റെ ഈ പ്രത്യേകത അവർക്കറിയാമായിരുന്നതുകൊണ്ടാണ്.
രാവണനാൽ കുബേരൻ ലങ്കയിൽ നിന്നും ആട്ടിയോടിപ്പിക്കപ്പെട്ടതിനാൽ ലങ്കയും വിമാനവും കുബേരന്റെ സകലസമ്പാദ്യങ്ങളും രാവണന്റേതായി മാറി. വിമാനം ലഭിച്ചതോടെ രാവണന്റെ ജൈത്രയാത്രകൾ ആയാസരഹിതമായി. സ്ത്രീ രാവണന്റെ ഒരു ദൗർബല്യമായിരുന്നതിനാൽ സ്ത്രീകൾ കടത്തിക്കൊണ്ടു പോകാൻ വിമാനം വളരെയേറെ ഉപകരിച്ചിരുന്നു. ഒരുനാൾ ഒരു യക്ഷസ്ത്രീയേയും വിമാനത്തിൽ കയറ്റിപ്പോകുന്നതു കണ്ട സമ്പാതി രാവണനെ ആക്രമിക്കുകയും വിമാനം തല്ലിപ്പൊളിച്ചു നശിപ്പിക്കുകയും രാവണന്റെ കിരീടവും ആയുധങ്ങളും ദൂരെതെറിപ്പിക്കുകയും ചെയ്‌തു. വിമാനം ഉടനടി പുതിയതായി പ്രത്യക്ഷമായെങ്കിലും പരാജയഭീതി പൂണ്ട രാവണൻ സമ്പാതിയോട് ഇനിമേൽ പരസ്‌പരം ആക്രമിക്കുകയില്ലെന്ന ഒരു സന്ധിയിലെത്തി രക്ഷപ്പെട്ടു. സമ്പാതിയുടെ ആവശ്യപ്രകാരം യക്ഷസ്ത്രീയെ അപ്പോൾതന്നെ സ്വതന്ത്രയാക്കി വിടുകയും ചെയ്‌തു.
സീതയേയും അപഹരിച്ചുകൊണ്ടു പറക്കുമ്പോൾ സമ്പാതിയുടെ അനുജനായ ജഡായു കാണുകയും രാവണനെ എതിരിടാനും തുടങ്ങി. ചതിയിലൂടെ ജഡായുവിന്റെ ചിറകുകൾ വെട്ടിമുറിച്ച രാവണൻ സീതയേയും കൊണ്ട് ലങ്കയിലേക്ക് പറന്നു. ചിറക് നഷ്ടപ്പെട്ട ജഡായു പാറമേൽ ഇടിച്ചുവീണു. ശ്രീരാമനും സംഘവും എത്തിച്ചേരുന്നതുവരെ ജീവനും ബോധവും നഷ്‌ടപ്പെടാതിരിക്കാൻ സീത അനുഗ്രഹിച്ചു. ശ്രീരാമൻ എത്തി വിവരങ്ങൾ കൈമാറിയ ശേഷം ജഡായുവിന്റെ ജീവൻ നഷ്‌ടമായി. ദുഃഖിതനായ ശ്രീരാമൻ ജഡായുവിന്റെ ശരീരം ദഹിപ്പിച്ച ശേഷം ആത്മാവിന് മോക്ഷം നൽകി.
രാവണവധം കഴിഞ്ഞപ്പോൾ വിഭീഷണൻ ലങ്കാധിപതിയായി. സ്വാഭാവികമായും വിമാനം വിഭീഷണന്റേതായി. തികഞ്ഞ വിഷ്‌ണു ഭക്തനായിരുന്ന വിഭീഷണൻ ആദരപൂർവം വിമാനം ശ്രീരാമപാദങ്ങളിൽ കാഴ്‌ചവച്ചു. ഈ വിമാനത്തിൽ തന്നെ ശ്രീരാമൻ സീതയേയും മറ്റും കയറ്റി അയോദ്ധ്യയിലെത്തി. ഉത്തമ മര്യാദ പുരുഷോത്തമനായ ശ്രീരാമൻ വിമാനത്തിന്റെ യഥാർത്ഥ അവകാശി കുബേരനാണെന്നു മനസിലാക്കി വിമാനം കുബേരിന് തിരിച്ചു നൽകി. വിമാനം വീണ്ടും കുബേരന്റേതായി തീർന്നു.
എന്നാൽ ശ്രീരാമൻ വീണ്ടും ഒരുപ്രാവശ്യം കൂടി ഈ വിമാനം ഉപയോഗിച്ചതായി പുരാണങ്ങളിൽ കാണുന്നു. ജംബുകൻ എന്ന പേരായ ഒരു അധമൻ തപസനുഷ്‌ഠിക്കാൻ തുടങ്ങിയതുകാരണം ധാരാളം ശിശുമരണങ്ങൾ അയോദ്ധ്യയിലുണ്ടായി. ജനങ്ങൾ കൂട്ടമായി രാജാവിനെ മുഖം കാണിച്ച് ആവലാതി പറഞ്ഞു. ജ്യോതിഷികളുടെ സഹായത്താൽ കാരണം മനസിലാക്കിയ ശ്രീരാമൻ എത്രയും വേഗം ജംബുകനടുത്തേക്ക് എത്തിച്ചേരാനായി വിമാനത്തെ സ്‌മരിക്കുകയും അതിൽ കയറി ജംബുകൻ തപസ് ചെയ്‌തിരിക്കുന്ന സ്ഥലത്തെത്തി അവനെ വധിക്കുകയും ചെയ്‌തു. അവിടെവച്ചു തന്നെ വിമാനത്തെ കുബേരനടുത്തേക്ക് വിടുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |