മെൽബണിൽ നിന്നും സിംഗപ്പൂർ വഴി, ഇന്ത്യയിലേക്കുള്ള യാത്രയാണ്. ഏകദേശം പന്ത്രണ്ടു മണിക്കൂറുകൾ. ഫ്ലൈറ്റ് ടേക്ക് ഒഫ് ചെയ്തിട്ടേയുള്ളൂ. സാധാരണഗതിയിൽ ഇത്തരം നീണ്ട യാത്രകൾ ഇഷ്ടപ്പെടാത്തതാണ്. പക്ഷേ ഈ യാത്ര ഒരു വലിയ ഇഷ്ടത്തിന്റെ പുറകേയുള്ളതാണ്. ഈയിഷ്ടം തലയിൽക്കയറിയിട്ട് അധികകാലമായില്ലെങ്കിലും അത് ജീവിതത്തിലെ ഏറ്രവും വലിയ ഇഷ്ടമാക്കി മാറ്റിയത് മമ്മിയായിരുന്നു. കൗതുകമുള്ള കാര്യമാണ്. മമ്മി എനിക്ക് തന്ന ആ ഇഷ്ടം. ഇന്ത്യയിലുള്ള എന്റ അമ്മയെ കണ്ടുപിടിക്കാനായിരുന്നു. ഒരമ്മ തന്റെ മകനെ, അവന്റെ അമ്മയെ തേടിപ്പുറപ്പെടാൻ ആവശ്യപ്പെട്ടിട്ടാണ് കടന്നുപോയത്. ഇരുപത്തിയഞ്ച് വർഷങ്ങൾ പഴക്കമുള്ളൊരു രഹസ്യം കാതിലോതിയിട്ട് മമ്മി യാത്രയായി. ഡാഡി നേരത്തേ യാത്രയായിരുന്നു. ഒരപകടത്തിലൂടെ. ഒരു വിദേശിയുടെ കൂടെ ഇറങ്ങിത്തിരിച്ച മകളെ, ആ ദിവസം തന്നെ തറവാട്ടിലെ ഓർമ്മകളിൽ നിന്നായാലും പുറത്താക്കിയിരുന്നുവെന്ന് മമ്മി പറഞ്ഞിട്ടുണ്ട്. മമ്മിയും വാശിയുടെ കാര്യത്തിലൊട്ടും പുറകിലല്ലായിരുന്നു. ഒരിക്കൽപോലും നാട്ടിലേക്ക് പോകണമെന്ന് അമ്മയ്ക്ക് തോന്നിയിട്ടേയില്ല. അല്ലെങ്കിൽ ആ തോന്നലുകളെ അടക്കിവച്ചിരിക്കുകയായിരുന്നു.
ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന് കരുതിയിരുന്നപ്പോഴാണ് വാൽവിന്റെ പ്രവർത്തനം തകരാറിലായത്. ഇനിയൊരു തിരിച്ചുവരവില്ലെന്ന് മമ്മിക്ക് ശരിക്കും തോന്നിതുടങ്ങിയപ്പോൾ ഐ.സി.യുവിൽ കയറുന്നതിനുമുമ്പ് മമ്മി മെല്ലെ ചെവിയിൽ പറഞ്ഞു.
''മോനേ മമ്മിയുടെ കബോർഡിൽ ഒരു പഴയ ഡയറിയിരിപ്പുണ്ട്. മോനിപ്പോഴത് നോക്കണ്ട. മമ്മി പോയതിനുശേഷം മതി.""
''അതിന് മമ്മി എവിടെ പോകുന്നു?""
കൈകളിൽ ചുംബിച്ചുകൊണ്ട് ഒരു ചെറുപുഞ്ചിരിയോടെ മമ്മി പറഞ്ഞു.
''ഇല്ല മോനെ! അങ്ങകലെ ടണലിന്റെ അറ്റത്ത് പ്രകാശം ഞാൻ കാണുന്നുണ്ട്. പിന്നെ ഒരു കാര്യം ഓർക്കുക. മോൻ ഒറ്റയ്ക്കല്ല.""
പിന്നെയും മമ്മിയ്ക്കെന്തോ പറയാനുള്ളതുപോലെ തോന്നിയെങ്കിലും മമ്മിയുടെ കണ്ണുകളിലെ വെളിച്ചം നഷ്ടപ്പെട്ടതുപോലെ.
സ്പ്രിംഗ് വേൽ ബൊട്ടാണിക്കൽ സെമിത്തേരിയിൽ ഡാഡിക്കൊപ്പം മമ്മി സുഖമായുറങ്ങുന്നു. ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ രണ്ടുമൂന്ന് സുഹൃത്തുക്കൾ കൂടെയുണ്ടായിരുന്നു. രാത്രി മുഴുവനും മമ്മിയുടേയും ഡാഡിയുടേയുമൊപ്പമായിരുന്നു. മമ്മി കൂടെയെത്തിയപ്പോൾ ഡാഡി ഉഷാറായിട്ടുണ്ട്. രാവിലെയുണർന്നപ്പോഴേക്കും കൂട്ടുകാർ സ്ഥലം വിട്ടിരുന്നു. സോഫയിലിരുന്ന് ഡാഡിയുടെ ഫോട്ടോ നോക്കുമ്പോൾ അതേ വലിപ്പത്തിൽ മമ്മിയുടെ ഫോട്ടോ വയ്ക്കണമെന്ന് വിചാരിച്ചു. പെട്ടെന്നാണ് മമ്മി ആശുപത്രിയിൽ വച്ച് പറഞ്ഞകാര്യം ഓർമ്മവന്നത്.
വളരെ പഴക്കം ചെന്ന ഡയറി, പക്ഷേ കാര്യമായ നിറഭേദമൊന്നും വന്നിട്ടില്ല. പുറംചട്ടയിൽ ഒരു ടേപ്പ് ഒട്ടിച്ചിട്ടുണ്ട്. അതിൽ എഴുതിയിരിക്കുന്നത്. ''Do not open until I am no more around."" ഞാനില്ലാതാകുന്നതുവരെ ഇതു തുറന്നുവായിക്കരുത്. എന്താണ് സസ്പെൻസ്? മമ്മി മനഃപൂർവമാണെന്ന് തോന്നുന്നു. എന്നെ മലയാളം പഠിപ്പിച്ചത്. വീട്ടിൽ മമ്മി എപ്പോഴും എന്നോട് മലയാളത്തിൽ സംസാരിക്കാൻ ശ്രദ്ധിച്ചിരുന്നു. ഡാഡിയ്ക്കതിൽ പരിഭവമൊട്ടില്ലായിരുന്നുതാനും.
ശരീരത്തിൽ ചെറിയ വിറയൽ അനുഭവപ്പെട്ടു. മമ്മിയുടെ മനോഹരമായ കൈയ്യക്ഷരം ഒരിക്കൽകൂടി കാണാനായി.
''മോനേ മമ്മിക്കൊരു കാര്യം പറയാനുണ്ട്. വളരെ പ്രധാനപ്പെട്ടതാണ്. ഇനിയുള്ള മോന്റെ ജീവിതത്തെ ബാധിക്കുന്നതുമാണ്. വായിക്കുമ്പോൾ മോനെങ്ങനെയാണ് അതുൾക്കൊള്ളുകയെന്നറിയില്ല. കുറേയേറെ വർഷങ്ങൾക്ക് മുമ്പുള്ള ഒരു കഥയാണ് പറയാൻ പോകുന്നത്. അല്ല, കഥയല്ല, സംഭവം തന്നെയാണ്. വിവാഹം കഴിഞ്ഞ് പത്തുവർഷങ്ങൾ കഴിഞ്ഞിട്ടും ഞങ്ങൾക്ക് കുഞ്ഞുങ്ങളില്ലായിരുന്നു. മമ്മിയുടെ ഗർഭാശയഭിത്തികൾക്ക് ഒരു കുഞ്ഞിനെ വഹിക്കാനുള്ള ശക്തിയില്ലായിരുന്നു. അഡോപ്ഷനെക്കുറിച്ച് ചിന്തിച്ചുവെങ്കിലും മമ്മിക്കതിൽ താത്പര്യമില്ലായിരുന്നു. അങ്ങനെയാണ് ഗർഭാശയം വാടകയ്ക്കെടുക്കുന്നതിനെപ്പറ്റി ആലോചിച്ചത്. എല്ലാറ്റിനും സമ്മതം മൂളുന്ന ഡാഡി അത് സമ്മതിക്കുകയും ചെയ്തു. ഒരു മലയാളി സ്ത്രീയെ തന്നെ കണ്ടെത്തണമെന്നതും മമ്മിക്ക് നിർബന്ധമായിരുന്നു. നാട്ടിലെ പത്രങ്ങളിൽ പരസ്യം ചെയ്തു. രണ്ടുമാസത്തിനകം വലിയ പ്രതിഫലം മോഹിച്ചിട്ടാവണം കേരളത്തിൽ നിന്നുള്ള ദമ്പതികൾ നേരിട്ട് ബന്ധപ്പെട്ടു. അവർ കുട്ടികളില്ലാത്ത ചെറുപ്പക്കാരായിരുന്നു. മെഡിക്കൽ പരിശോധനയും സർജറിയും കഴിഞ്ഞ് ഞങ്ങൾ മെൽബണിലേക്ക് മടങ്ങി. പ്രസവസമയം അറിയിച്ചതനുസരിച്ച് ഞങ്ങൾ ബാംഗ്ലൂരുള്ള ആശുപത്രിയിലെത്തി. പ്രസവം കഴിഞ്ഞ് രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് കുഞ്ഞിനെ ഞങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.""
മോന്റെ ഊഹം ശരിയാണ്. അന്ന് ജനിച്ച ആ കുഞ്ഞ്, മോൻ തന്നെയാണ്. അതായത്, മോന്റെ പെറ്റമ്മ കേരളത്തിലെവിടെയോ ജീവിച്ചിരിപ്പുണ്ടാകും. മമ്മിയുടെ സ്വാർത്ഥതയാണെന്ന് കൂട്ടിക്കൊള്ളൂ, ഒരിക്കലും മോൻ ആ അമ്മയെ കാണാൻ പാടില്ലെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ഈയിടെയായി മമ്മിയുടെ മനസിലൊരലിവ് തോന്നിത്തുടങ്ങിയിരിക്കുന്നു. എന്റെ മോൻ അവന്റെ പെറ്റമ്മയെ കാണേണ്ടതല്ലേ? എന്തായാലും ഞാനുള്ളപ്പോൾ വേണ്ട, പിന്നെയും എന്റെ വാശി തുടർന്നു. എന്നെങ്കിലും ഞാനില്ലാതാവുമ്പോൾ മോൻ അമ്മയെ കണ്ടുപിടിച്ചോട്ടെ. അതുവരെ എന്റെ മോനെ ഞാനാർക്കും കൊടുക്കില്ല. മേൽവിലാസം താഴെ ചേർത്തിട്ടുണ്ട്. കേരളത്തിലെ ഒരു മലയോര ജില്ലയിലാണ്. ബാംഗ്ലൂരുള്ള ആശുപത്രിയിൽ വച്ചാണ് അവരുമായി കരാറുപ്പിച്ചതും പ്രസവം നടന്നതും. പിന്നൊരിക്കലും തമ്മിൽ കാണാൻ ശ്രമിക്കരുതെന്നും കുഞ്ഞിന്റെ മേൽ ഒരവകാശവുമുന്നയിക്കാൻ പാടില്ലെന്നും കരാറിലുണ്ട്. ഇപ്പോഴത്തെ എന്റെ പ്രതീക്ഷ ഞാനില്ലാതായാലും മോനൊറ്റയ്ക്കാവില്ലല്ലോയെന്നാണ്. അമ്മയെ തേടി കണ്ടുപിടിക്കണമെന്ന് മാത്രം.
ഫ്ലൈറ്റ് കൊച്ചിയിൽ ലാൻഡ് ചെയ്തപ്പോൾ ഇന്ത്യൻ സമയം രാത്രി പത്തുമണി കഴിഞ്ഞിരുന്നു. ഹോട്ടലിലെത്തി. ഭക്ഷണം കഴിച്ചുവെന്നു വരുത്തി ഉറങ്ങാൻ കിടന്നു. അന്വേഷണം, എങ്ങനെ തുടങ്ങണം. എവിടെ തുടങ്ങണം എന്നറിയില്ല. എങ്ങനെയായാലും അമ്മയെ കണ്ടെത്തണം. മമ്മിയും സഹായിക്കാതിരിക്കില്ല.മമ്മിയാണല്ലോ എന്നെ ഇങ്ങോട്ടെത്തിച്ചത്. യാത്രാക്ഷീണം മൂലം അധികം വൈകാതെതന്നെ ഉറങ്ങാൻ കഴിഞ്ഞത് നന്നായി. തൊടുപുഴയിലെ അറക്കുളം എന്ന ഗ്രാമത്തിലേക്കാണ് പോകേണ്ടതെന്ന് മേൽവിലാസത്തിലൂടെ മനസിലാക്കിയിരുന്നു. ആദ്യത്തെ അന്വേഷണം പോസ്റ്റാഫീസിൽ നിന്ന് തന്നെയാകാം. ഊബർ ടാക്സിയിൽ പോസ്റ്റാഫീസിലെത്തുമ്പോൾ ചെറിയ ചാറ്റൽമഴ പെയ്യുന്നുണ്ടായിരുന്നു. വഴിയിൽ കണ്ട മനോഹരദൃശ്യങ്ങളിലൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ആളുകൾ അധികമൊന്നുമില്ല. പോസ്റ്റ്മാൻ ഡ്യൂട്ടിക്ക് പോയിക്കഴിഞ്ഞിരുന്നു. മേൽവിലാസം കണ്ടിട്ട് പോസ്റ്റ് മാസ്റ്റർക്ക് ആളെ മനസിലായില്ല, പുതിയ ആളാണ്.
''പോസ്റ്റുമാനിനി വൈകുന്നേരമേ എത്തുകയുള്ളൂ. സാറൊരു കാര്യം ചെയ്യൂ. ഇവിടെ അടുത്തൊരു പള്ളിയുണ്ട്. അവിടത്തെ അച്ചൻ പ്രായമേറെയുള്ളയാളാണ്. ഒരു പക്ഷേ ഓർമ്മയിലുണ്ടാവാം.""
പള്ളിയിലേക്ക് നടക്കുമ്പോൾ കുന്നുകളും മലകളും താഴ്വരകളും കണ്ടു കേരളം ഇത്രയും മനോഹരമാണെന്ന് അമ്മ പറഞ്ഞുതന്നപ്പോൾ വിശ്വസിച്ചിരുന്നില്ല. ദേവാലയപരിസരത്ത് ആരെയും കാണാനില്ല. പള്ളിമേടയിലെ വാതിലിൽ മുട്ടുമ്പോൾ വൃദ്ധനായ പുരോഹിതൻ പുഞ്ചിരിച്ചുകൊണ്ട് കടന്നുവന്നു.
''അച്ചോ... ഞാൻ ആകാശ്. മെൽബണിൽ നിന്ന് വരുന്നു.""
''ഇരിക്കൂ...""
ഇത്രയും ദൂരംതാണ്ടി വരണമെങ്കിൽ തക്കതായ കാരണമുണ്ടാകുമല്ലോ. മേൽവിലാസം കണ്ടയുടനെ അച്ചന് കുടുംബത്തെയോർമ്മവന്നു. സമാധാനമായെന്നോർക്കുമ്പോഴാണ് അച്ചന്റെ വാക്കുകൾ.
''ഇവരെയൊക്കെ എനിക്ക് വളരെ മുമ്പേ അറിയാമായിരുന്നു. പക്ഷേ ഇപ്പോൾ ആ വീട്ടിൽ പ്രായമായ അമ്മ മാത്രമേയുള്ളൂ. ഈ കുട്ടിയും ഭർത്താവും കൂടി പെട്ടെന്നു ദിവസം ഇവിടം വിട്ടുപോയതാണ്. പത്ത് മുപ്പത് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാവണം. പിന്നെയിങ്ങോട്ട് വന്നിട്ടില്ല. എവിടെയാണെന്നൊരു വിവരവുമില്ല. നല്ല കുട്ടിയായിരുന്നു. ഇവിടത്തെ ക്വയറിൽ പാടാറുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് നാലഞ്ചുമാസങ്ങൾക്കുള്ളിൽ രണ്ടുപേരും കൂടി എവിടേയ്ക്കോ പോയതാണ്. ഒരു നല്ല ബന്ധമല്ലായിരുന്നു അതെന്ന് ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്.""
''ആ വീടെവിടെയാണെന്ന് പറഞ്ഞുതരാമോ അച്ചോ, ഞാനാ അമ്മയെ ഒന്നു കണ്ടുനോക്കട്ടെ.""
''കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല. ഏകമകൾ നാടുവിട്ടു പോയതിന്റെ സങ്കടം ഇനിയും തീർന്നിട്ടില്ല. ഏതാനും വർഷങ്ങൾക്കുമുമ്പ് ഭർത്താവും മരിച്ചു. ഇപ്പോൾ തനിച്ചാണ് താമസം. ഇടയ്ക്ക് സഹായിക്കാനൊരു സ്ത്രീ ചെല്ലുന്നുണ്ട്. ഓർമ്മകൾ ശരിയ്ക്കില്ലെന്നു പറയാം.""
''അല്ലാ മോനെന്തിനാ ഇപ്പോൾ ഇവരെ തിരയുന്നത്? ""
''അച്ചോ അതൊരുവലിയ കഥയാണ്. ഞാനാ അമ്മയെ കണ്ടിട്ടുവരുമ്പോൾ എല്ലാം പറയാം.""
സെമിത്തേരി കഴിഞ്ഞ് രണ്ടാമത്തെ വീടാണെന്ന് അച്ഛൻ പറഞ്ഞുതന്നിരുന്നു. അമ്മച്ചി മുറ്റത്തെ ചെടികളുമായി സംസാരിച്ചുകൊണ്ട് നില്പുണ്ട്.
''അമ്മച്ചി ഞാനങ്ങോട്ട് വരട്ടെ?""
''കേറിവാ മോനേ എന്താ വേണ്ടത്?""
ഐശ്വര്യം തുളുമ്പുന്ന ആ മുഖം കണ്ടപ്പോൾ ഹൃദയത്തിൽ ഒരു ചലനം. ദൈവമേ എന്റെ വല്യമ്മച്ചിയാണോ?വല്ലാത്തൊരു അടുപ്പം തോന്നി. ചെന്നപ്പോൾ അമ്മച്ചി ഒരു കൈ കണ്ണുകൾക്കു മേലെ വച്ചിട്ട് സൂക്ഷിച്ചുനോക്കി.
''എവിടെ നിന്നാണ് മോനേ, കണ്ടു പരിചയമുള്ളതുപോലെ തോന്നുന്നു.""
ചിരിച്ചുകൊണ്ട് കൈ പിടിച്ചുനിൽക്കുമ്പോൾ ഉള്ളിലാരോ പറയുന്നതുപോലെ, ഇതെന്റെ വല്യമ്മച്ചി തന്നെയാണ്.
''അമ്മച്ചി അമ്മച്ചിയുടെ മോളെവിടെപ്പോയി?""
''എന്നതാ?""
അമ്മച്ചി കേട്ടില്ല.
''അമ്മച്ചിയുടെ മോളെവിടെയാണുള്ളത്?""
''ഓ, അവളോ മോനിങ്ങോട്ട് കയറി ഇരിക്കൂ.""
പൂമുഖത്തെ ചൂരൽകസേരയിലിരിക്കുമ്പോൾ അടുത്തുവന്നു നേരിയ ശബ്ദത്തിൽ പറഞ്ഞു.
''മോനേ, അവൾ മരിച്ചുപോയെടാ. കുറേ വർഷങ്ങൾക്ക് മുമ്പ്. ഇവിടാർക്കുമറിയില്ല. അവർ കരുതുന്നത് അവർ മറ്റേതോ നാട്ടിലുണ്ടെന്നാണ്. പക്ഷേ എനിക്കും മരിച്ചുപോയ അവളുടെ അപ്പനും മാത്രമേ ഈ സത്യം അറിയാവൂ.""
ഇനിയുമിവിടെ നിന്നിട്ട് കാര്യമില്ലെന്നറിഞ്ഞു. പിന്നെ വരാമെന്നു പറഞ്ഞു മേടയിലേക്ക് തിരിച്ചുപോയി.
''ഞാൻ പറഞ്ഞില്ലേ മോനേ അവിടെന്നൊരു വിവരവും ലഭിക്കില്ലായെന്ന്. സാരമില്ല മോനിരിക്കൂ. ഇച്ചിരി ചായ കുടിച്ചേച്ചു പോകാം. മോന്റെ വരവിന്റെ ഉദ്ദേശ്യവുമറിയണമല്ലോ.""
ആദ്യമായി കാണുന്നതാണെങ്കിലും ആ വൈദികന്റെ കണ്ണുകളിലെ തെളിച്ചം മനസിന് കുളിരേകുന്നതായിരുന്നു. എല്ലാം വിശദമായി കേട്ടശേഷം അച്ചൻ പറഞ്ഞു.
''മോനേ നിന്റെ ആഗ്രഹം സഫലമാകും. ദൈവം അനുഗ്രഹിക്കട്ടെ ഏതേലും വഴി, തമ്പുരാൻ കാട്ടിത്തരാതിരിയ്ക്കുകേല, മോനിപ്പോൾ സമാധാനമായി പൊയ്ക്കൊള്ളൂ.""
മൊബൈൽ നമ്പർ നൽകിയിട്ട് ഹോട്ടലിലേക്ക് മടങ്ങുമ്പോഴേയ്ക്കും വീണ്ടും പ്രതീക്ഷയ്ക്ക് മങ്ങലേറ്റതുപോലെ മനസിലൊരു മരവിപ്പ് തോന്നി. ഇത്രയും നാൾ മൂടിവച്ചിരുന്ന രഹസ്യത്തിന്റെ ചുരുളഴിഞ്ഞതും ഈ നീണ്ട യാത്രയും വെറിതെയായോ? ആകെയുള്ളൊരു ആശ്വാസം അച്ചന്റെ വാക്കുകളാണ്. രാവിലെ മൊബൈൽ റിംഗ് ചെയ്യുന്നതുകേട്ട് ചാടിയെണീറ്റു. ഇവിടെ എന്റെ നമ്പർ അറിയുന്നത് അച്ചന് മാത്രമാണ്. അച്ചനെന്തെങ്കിലും വിവരം കിട്ടിയോ?
''ഗുഡ് മോണിംഗ് ഫാദർ, പ്രതീക്ഷിക്കാനെന്തെങ്കിലും?""
''ഗുഡ് മോണിംഗ്. രാത്രിയാണെനിക്ക് ഒരുകാര്യം ഓർമ്മവന്നത്. കുറേ വർഷങ്ങൾക്ക് മുമ്പ് സൂസമ്മയുടെ ഒരു കത്ത് എനിക്ക് വന്നിരുന്നു. വിവാഹസർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊണ്ട്. പഴയ മെയിലൊക്കെ തപ്പിയപ്പോൾ ആ കത്ത് കിട്ടി. അതിൽ ബാംഗ്ലൂരിലെ മേൽവിലാസമാണുള്ളത്. ഈ കത്തിന്റെ വിവരവും അവളെവിടെയാണെന്നതെന്നും ആരോടും പറയരുതെന്നും ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷേ മോനിതുപകരിക്കുമെന്ന് എന്റെ മനസ് പറയുന്നു. മേൽവിലാസം ഞാൻ വാട്സാപ്പിലയച്ചുതരാം.""
''ഒത്തിരി നന്ദിയുണ്ടച്ചോ, എന്റെ മനസ് പറഞ്ഞിരുന്നു അച്ചനെന്നെ സഹായിക്കുമെന്ന്.""
ബാംഗ്ലൂരിൽ വിമാനമിറങ്ങിയപ്പോഴേക്കും പ്രഭാതമായിട്ടേയുള്ളൂ. ഹോട്ടലിലെത്തിയിട്ട് സ്വസ്ഥമായി ഇരിക്കാൻ കഴിഞ്ഞില്ല. വല്യമ്മച്ചിയുടെ മുഖം മനസിൽ നിന്നും മായുന്നില്ല. ഇനി അമ്മയുടെ മുഖം കൂടി കണ്ടാൽ മതിയായിരുന്നു.പെട്ടെന്നുതന്നെ ടാക്സിയിൽ ആ മേൽവിലാസം തേടിയിറങ്ങി. ഒരു സാധാരണ ഹൗസിംഗ് കോളനി. വൃത്തിയും വെടിപ്പുമുളള അന്തരീക്ഷം. സെക്യൂരിറ്റിയെ കാണിച്ചപ്പോൾ അയാൾക്കവരെ മനസിലായി.
''ഒരമ്മയും മകളുമാണിവിടെ താമസിച്ചിരുന്നത്. പക്ഷേ, ഇപ്പോൾ അവരിവിടെയില്ല. പുതുക്കിയ വാടക കൊടുക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ട് മറ്റൊരിടത്തേക്ക് മാറിപ്പോയി.""
''അതെവിടെയാണന്നറിയാമോ?""
കൃത്യമായ ഉത്തരം ലഭിച്ചില്ല.
''നിങ്ങൾ ആരാണ്? അവരുമായി എന്താണ് ബന്ധം? അവർ ആൺതുണയില്ലാതെ ജീവിക്കുന്ന പാവങ്ങളാണ്.""
ആദ്യം മടിച്ചുവെങ്കിലും പോക്കറ്രിൽ തിരുകിയ നോട്ടിന്റെ പ്രതിഫലമായി സ്ഥലം കാട്ടിത്തരാൻ സമ്മതിച്ചു.
''ആ അമ്മ കിഡ്നി തകരാറിലായി കിടപ്പിലാണ്. സർജറിയ്ക്കുള്ള പണമില്ലാത്തതുകൊണ്ട് വീട്ടിൽതന്നെയുണ്ട്. ആ പെൺകൊച്ചിനൊരു ചെറിയ ജോലിയുള്ളതുകൊണ്ടാ കഴിയുന്നത്. അതിന്റെ തന്ത എവിടെയാണെന്ന് അവർക്കറിയില്ലത്രേ. ഉപേക്ഷിച്ചുകടന്നതാണ്.""
നെഞ്ചിടിപ്പോടെയാണ് താഴ്ന്ന വരുമാനക്കാർ താമസിക്കുന്ന ചെറിയവീടുകളുടെ നിരയിലേക്കെത്തിയത്. സെക്യൂരിറ്റി കാട്ടിതന്ന ചെറിയ വീട്ടിലേക്ക് വിറയ്ക്കുന്ന കാലടികളോടെ നടന്നുകയറി. മുൻവശത്താരെയും കാണുന്നില്ല. സെക്യൂരിറ്റിയുടെ വിളികേട്ട് ഒരു പെൺകുട്ടി ഇറങ്ങിവന്നു. വിലകുറഞ്ഞ കോട്ടൺ ചുരിദാറണിഞ്ഞ ആ കുട്ടിയുടെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ മനസ് ആർദ്രമായ്.
''ആരാ? എവിടന്നാ വരുന്നേ?""
കുട്ടിയുടെ അമ്മയെ കാണാനാണ്.
''അമ്മ തീരെ വയ്യാതെ കിടക്കുകയാണ്.സംസാരമൊന്നുമില്ല""
''ഞാനൊന്ന് കണ്ടോട്ടെ""
കട്ടിലിൽ കിടക്കുന്ന അസ്ഥിരൂപം കണ്ട് കണ്ണുനിറഞ്ഞു. മുഖത്താകെ നീര് വ്യാപിച്ചിരിക്കുന്നു. ശ്വാസം മുട്ടലും കലശലായുണ്ട്. വല്ലാതെ ഉയർന്നുതാഴുന്ന നെഞ്ചിൻകൂട് കണ്ടുനിൽക്കാനായില്ല.
''എന്തേ കുട്ടി ആശുപത്രിയിലെത്തിക്കാത്തത്?""
ഡോക്ടർ പറഞ്ഞു ഇനി അങ്ങോട്ട് കൊണ്ടുചെല്ലണ്ടായെന്ന്. ഓപ്പറേഷൻ ചെയ്യുകയല്ലാതെ മറ്റുമാർഗമില്ല.""
സംസാരം കേട്ടിട്ടാവണം കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നതുകണ്ടു.
''അമ്മയെ അറിയുമോ?""
എല്ലിച്ച കൈ, കൈയിലെടുത്തുകൊണ്ട് പറഞ്ഞു.
''ഇതെന്റെ അമ്മയാണ്.""
മനസിലാവാത്തതുപോലെ നിന്നിട്ട് അമ്മയുടെ തലയിൽ മെല്ലെ തലോടുന്നുണ്ടായിരുന്നു. പെട്ടെന്ന് കണ്ണുകൾ തുറന്ന്, എന്നെ നോക്കുന്നതുപോലെ! മുഖത്തൊരു വെളിച്ചം മിന്നിമറഞ്ഞതും കണ്ണുകൾ വീണ്ടുമടഞ്ഞതും ഒരുമിച്ചായിരുന്നു. അമ്മേയെന്ന് വിളിച്ചു ആർത്തലച്ചുകരയുന്ന മകളെ നോക്കി, വിറങ്ങലിച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ. ദൈവമേ, ഈയൊരു നിമിഷത്തെ കാഴ്ചയ്ക്ക് വേണ്ടിയാണോ ഞാനിത്രയും ദൂരം താണ്ടിവന്നത്?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |