തിരുവനന്തപുരം: നിയമസഭയിലേക്ക് പുതിയ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ പതിനാലാം കേരള നിയമസഭ പിരിച്ചുവിടുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
യോഗത്തിന് പിന്നാലെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്തും നിയമസഭ പിരിച്ചുവിടാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ശുപാർശയും സമർപ്പിച്ചു. മുഖ്യമന്ത്രിയെ ഗവർണർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിൽ ഗവർണർ അദ്ദേഹത്തെ അഭിനന്ദിച്ചു. പുതിയ മന്ത്രിസഭാരൂപീകരണം വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ നിർദ്ദേശിച്ചു.
കണ്ണൂരിലായിരുന്ന പിണറായി ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് തലസ്ഥാനത്തെത്തിയത്. തുടർന്ന് ഓൺലൈനിൽ മന്ത്രിസഭായോഗം ചേർന്നു. എൽ.ഡി.എഫിന് ലഭിച്ച ഉജ്വല വിജയത്തിൽ മന്ത്രിമാർ മുഖ്യമന്ത്രിയെ അഭിനന്ദിച്ചു. വിജയം ഒരാളിന്റേതല്ലെന്നും എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ വിജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒറ്റ മനസ്സായി പ്രവർത്തിച്ച ടീമിനുള്ള ജനങ്ങളുടെ അംഗീകാരമാണ്.
കൊവിഡ് നിയന്ത്രണം
വെള്ളിയാഴ്ച തീരുമാനം
കൊവിഡ് സ്ഥിതിഗതികൾ മന്ത്രിസഭായോഗം ചർച്ച ചെയ്തു. ഇന്നാരംഭിക്കുന്ന ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഞായറാഴ്ച വരെ തുടരും. പ്രതിദിനം അമ്പതിനായിരം പേർക്ക് വരെ കൊവിഡ് രോഗബാധയുണ്ടാകുന്ന സാഹചര്യമാണ് നിലവിൽ. വെള്ളിയാഴ്ച അവലോകനയോഗം ചേർന്ന് കടുത്ത നിയന്ത്രണങ്ങൾ വീണ്ടും നീട്ടണോയെന്നതിൽ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |