തുടർഭരണത്തിൽ നിയമസഭയിൽ അംഗങ്ങളുടെ എണ്ണം കൂട്ടി ശക്തമായ നിലയിലാണ് ഭരണപക്ഷം ഇപ്പോൾ. പ്രതിപക്ഷ നിരയിൽ പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്ന യുവ എം എൽ എമാരിൽ നല്ലൊരു പങ്കിനും ഇക്കുറി തിരഞ്ഞെടുപ്പിൽ പരാജയം രുചിക്കേണ്ടിയും വന്നു. എന്നാൽ പ്രതിപക്ഷ നിരയിൽ നിന്നും ഉയരുന്ന ശബ്ദത്തിൽ സംസ്ഥാനമൊന്നാകെ കാത്തിരിക്കുന്നത് വടകരയിൽ നിന്നും അട്ടിമറി ജയം നേടിയ കെ കെ രമയുടെയാണ്. കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച അവർ ജയിച്ചയുടൻ ടി പിയുടെ ശബ്ദമായി താൻ മാറുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
കെ കെ രമയുടെ വിജയത്തെക്കുറിച്ച് ഫേസ്ബുക്കിൽ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ എഴുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്. പിൻവാതിൽ വഴി നിങ്ങൾ പ്രവേശിപ്പിച്ച സ്ത്രീകളല്ല, മുൻവാതിൽ വഴി പ്രവേശിക്കാൻ നിങ്ങൾ മൂലം നിർബന്ധിതരായ രമയെപ്പോലുള്ള സ്ത്രീകളാണ് ശാക്തീകരണത്തിന്റെ യഥാർത്ഥ മാതൃകകളെന്നാണ് കെ കെ രമയെ ശ്രീജിത്ത് വിശേഷിപ്പിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നിങ്ങളെന്നെ എംഎൽഎ ആക്കി!
ഒൻപതു വർഷങ്ങൾക്കു മുൻപ് ഇതേ ദിവസം രാത്രിയിൽ ഒരു 51കാരൻ നരാധമന്മാരുടെ 51 വെട്ടേറ്റ് തെരുവിൽ വീണുമരിച്ചു. ഇന്ന് അയാളുടെ സഹധർമ്മിണി തന്റെ 51ആം വയസ്സിൽ നിയമസഭയിലേക്ക് പ്രവേശിക്കുന്നു. സംഗീതം പോലെ മധുരമാകേണ്ടിയിരുന്ന ആ അപരശബ്ദം ഇനി നിയമസഭയിൽ ഉയരാൻ പോവുകയാണ്, അവരിലൂടെ.
പിൻവാതിൽ വഴി നിങ്ങൾ പ്രവേശിപ്പിച്ച സ്ത്രീകളല്ല, മുൻവാതിൽ വഴി പ്രവേശിക്കാൻ നിങ്ങൾ മൂലം നിർബന്ധിതരായ രമയെപ്പോലുള്ള സ്ത്രീകളാണ് ശാക്തീകരണത്തിന്റെ യഥാർത്ഥ മാതൃകകൾ.
കരുതൽ രാഷ്ട്രീയം ഇന്നോവയിലെ രാത്രിസഞ്ചാരം തുടർന്ന്, മനുഷ്യരിലേക്ക് പടരുന്ന ഈ കെട്ടകാലത്തും രമയുടെ നിശ്ചയദാർഢ്യം ഒരു ഓർമ്മപ്പെടുത്തലാണ്; ഒഞ്ചിയത്തിന്റെ, ഓർക്കാട്ടേരിയുടെ സമരസൂര്യന്റെ ഓർമ്മപ്പെടുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |