മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും മിന്നിത്തിളങ്ങുന്ന
ഗായത്രി അരുണിന്റെ വിശേഷങ്ങൾ
ഒരുപാട് അഭിനന്ദനങ്ങളൊന്നും പറഞ്ഞില്ലെങ്കിലും അരുണിന്റെ ഒറ്റ നോട്ടം കൊണ്ട് ആൾക്ക് തന്റെ അഭിനയം ഇഷ്ടമായോ ഇല്ലയോ എന്ന് ഗായത്രിക്ക് മനസ്സിലാകും.
''പരസ്പരമെന്ന സീരിയലാണെങ്കിലും ഞാനഭിനയിച്ച പുതിയ സിനിമയായ വണ്ണിന്റെ കാര്യത്തിലാണെങ്കിലും എന്റെ അഭിനയത്തിന്റെ കാര്യത്തിൽ അരുൺ ഹാപ്പിയാണെന്ന് എനിക്ക് പറയാതെ തന്നെ അറിയാം.
വൺ കണ്ടിറങ്ങിയപ്പോൾ അരുൺ എനിക്കൊരു ഹഗ്ഗ് തന്നു. ആ ചേർത്തു പിടിക്കലിലുണ്ടായിരുന്നു അരുണിന് പറയാനുള്ളതെല്ലാം.'' ഗായത്രി അരുൺ പറഞ്ഞു തുടങ്ങി.
മാറി നിന്നത് മനപ്പൂർവ്വം
പരസ്പരമെന്ന സീരിയലിനു ശേഷം ആദ്യത്തെ കുറച്ചു കാലം അഭിനയത്തിൽ നിന്ന് ഞാൻ മനപ്പൂർവ്വം മാറിനിന്നു. ഞാൻ പ്രതീക്ഷിച്ചതിലുമേറെ ആ സീരിയൽ നീണ്ടുപോയി. കുടുംബത്തിന്റെ കാര്യങ്ങളിൽപ്പോലും വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. മോള് തീരെ ചെറുതായിരുന്നു. അപ്പോൾ അവളുടെ പഠിത്തമുൾപ്പെടെയുള്ള കാര്യങ്ങൾ മുഴുവനായും കുടുംബത്തെ ഏല്പിച്ചിട്ടാണ് അഞ്ചര വർഷവും ഞാനാ സീരിയലിലഭിനയിച്ചത്. അതുകൊണ്ടാണ് കുറച്ചുനാൾ ഒരു ഗ്യാപ്പ് എടുക്കാമെന്ന് വിചാരിച്ചത്. കുടുംബത്തോടൊപ്പം കുറേ യാത്രകൾ ചെയ്തു. അത് കഴിഞ്ഞയുടനെ ലോക്ക്ഡൗണായി. മൊത്തത്തിൽ എല്ലാ കാര്യങ്ങളിലും ഒരു ബ്ളോക്ക് വന്നു.
പരസ്പരം കഴിഞ്ഞ് ഞാൻ പൂർണമായി വെറുതേയിരിക്കുകയായിരുന്നില്ല. 2018ൽ പരസ്പരം തീർന്നു. 2019ൽ ആണ് ഞാൻ വണ്ണിലഭിനയിച്ചത്. ഷൂട്ട് കഴിഞ്ഞ് വണ്ണിന്റെ റിലീസിന് വേണ്ടി കാത്തിരുന്നപ്പോഴാണ് ലോക്ക്ഡൗൺ ആയത്. വൺ ചെയ്തതുകൊണ്ട് ആ സമയത്ത് സീരിയലുകളിൽ നിന്നുള്ള ഓഫറുകളൊന്നും സ്വീകരിച്ചില്ല. സീരിയലാണെങ്കിലും സിനിമയാണെങ്കിലും വണ്ണിന്റെ റിലീസിന് ശേഷമേ ചെയ്യൂവെന്ന് അവർക്ക് ഞാൻ വാക്കാൽ ഒരു കരാർ നൽകിയിരുന്നു.
ഒന്നും പ്ളാൻ ചെയ്യാറില്ല
സർവ്വോപരി പാലാക്കാരൻ എന്ന സിനിമയിലാണ് ആദ്യമഭിനയിച്ചത്. പിന്നെ തൃശൂർപൂരത്തിൽ ഒരു ഗസ്റ്റ് റോൾ ചെയ്തു. ഓർമ്മ എന്ന ഒരു ഓഫ് ബീറ്റ് സിനിമയും ചെയ്തു. സിനിമയായാലും സീരിയലായാലും ഒന്നും ഞാൻ പ്ളാൻ ചെയ്ത് ചെയ്യുന്നതല്ല. അതെല്ലാം സംഭവിച്ചതാണ്. ഇനിയും അങ്ങനെ തന്നെയായിരിക്കും. വണ്ണിന് മുൻപും ശേഷവും സിനിമയിൽ നിന്ന് ഓഫറുകൾ വന്നെങ്കിലും ഞാൻ ചെയ്തില്ല. സീരിയലുകളിലേക്ക് ഇപ്പോഴും വിളിക്കുന്നുണ്ട്. പരസ്പരത്തിന് ശേഷം ഒരുപാട് സീരിയലുകളിലേക്ക് വിളിച്ചു. തേടിവന്ന കഥാപാത്രങ്ങൾ അത്ര ആകർഷകമായി തോന്നാത്തതിനാലാണ് അതൊന്നും ഞാൻ ചെയ്യാത്തത്. സിനിമയെന്നോ സീരിയലെന്നോ ഉള്ള വേർതിരിവൊന്നും എനിക്കില്ല. ചെയ്യുന്ന കഥാപാത്രങ്ങൾ നല്ലതായിരിക്കണമെന്നേയുള്ളൂ.
വലിയ ടീമിന്റെ ഭാഗമായ
സന്തോഷം
മമ്മൂക്ക ഉൾപ്പെടെ ഒരുപാട് താരങ്ങളുള്ള സിനിമയായിരുന്നു വൺ. എല്ലാവരുമായും എനിക്ക് കോമ്പിനേഷൻ സീനുകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും അത്രയും വലിയ ഒരു ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി. മമ്മൂക്കയുമായുള്ള കോമ്പിനേഷൻ സീനൊക്കെ എനിക്കൊരു പാഠം തന്നെയായിരുന്നു. സിനിമയിലെ പ്രധാന രംഗങ്ങളിലൊന്നായിരുന്നു അത്. നാല് ദിവസത്തോളമെടുത്താണ് ആ സീൻ ഷൂട്ട് ചെയ്തത്.
മമ്മൂക്ക ഞാനഭിനയിച്ച സീരിയൽ കണ്ടിട്ടുണ്ടോയെന്ന് എനിക്കറിയില്ല. പക്ഷേ, അദ്ദേഹത്തിന് അറിയാമായിരുന്നു.
വൺ റിലീസാകും മുൻപ് സ്ക്രീനിൽ എന്നെ കാണാൻ എങ്ങനെയുണ്ടാകുമെന്നൊരു ടെൻഷൻ ഉണ്ടായിരുന്നു. സന്തോഷ് സാറിനോട് (സംവിധായകൻ സന്തോഷ് വിശ്വനാഥ്) എങ്ങനെയുണ്ടെന്ന് ചോദിക്കുമ്പോൾ മറുപടി ഒരു ചിരിയിലൊതുക്കുമായിരുന്നു.
ഞാൻ അഭിനയിച്ച ശേഷം മോണിട്ടറിൽ നോക്കുന്നതും ഒരു വിമർശന ബുദ്ധിയോടെയായിരിക്കും. എനിക്ക് എന്നെ മോണിട്ടറിൽ കാണുന്നതേ ഇഷ്ടമല്ല. അഭിനയിച്ചത് കാണുമ്പോൾ ഒരിക്കലും തൃപ്തിയാകില്ല. മോണിട്ടറിൽ ഞാൻ എപ്പോഴും പോയി നോക്കാറുമില്ല. നോക്കിയാൽ എനിക്ക് ഒന്നൂടെ ചെയ്യണമെന്ന് തോന്നും. സന്തോഷ് സാറിന്റെ ചോയ്സായിരുന്നു എന്നെ വണ്ണിലേക്ക് കാസ്റ്റ് ചെയ്തത്. പുള്ളിയെ നിരാശപ്പെടുത്തിയോ ഇല്ലയോ എന്നുള്ളത് എനിക്ക് വലിയ കൺഫ്യൂഷനായിരുന്നു.
ഷൂട്ട് കഴിഞ്ഞ് ഒരു വർഷത്തോളം റിലീസിന് കാത്തിരുന്നു. പ്രിവ്യൂ കണ്ടിട്ട് മുരളിച്ചേട്ടൻ (മുരളി ഗോപി) എന്റെ പെർഫോമൻസിനെപ്പറ്റി എടുത്ത് പറഞ്ഞുവെന്ന് സന്തോഷ് സർ ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു. സിനിമ റിലീമായി കഴിഞ്ഞ് പ്രൊമോഷൻ പരിപാടിക്ക് കണ്ടപ്പോൾ മുരളിച്ചേട്ടൻ എന്നോട് നേരിട്ടും അക്കാര്യം പറഞ്ഞു. സിനിമയിലുള്ളവരും അല്ലാത്തവരുമായ ഒരുപാട് പേർ നമ്പർ തപ്പിയെടുത്ത് വിളിക്കുകയും മെസേജ് അയയ്ക്കുകയുമൊക്കെ ചെയ്തു.
വണ്ണിൽ എന്റെ സ്ക്രീൻ സ്പേസ് എത്രയുണ്ടെന്നതല്ല അതിലെനിക്ക് എത്രത്തോളം പെർഫോം ചെയ്യാനുണ്ടായിരുന്നു എന്നതാണ് കാര്യം. ഒരുപാട് താരങ്ങളഭിനയിച്ച സിനിമയിൽ എന്റെ പെർഫോമൻസ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതൊരു ചെറിയ കാര്യമല്ലല്ലോ!
പരസ്പരത്തിലെയും വണ്ണിലെയും കഥാപാത്രങ്ങളെപ്പോലെ ഞാനും അത്യാവശ്യം ബോൾഡാണ്. ആ കഥാപാത്രങ്ങളുമായി താരതമ്യമൊന്നുമില്ല. പക്ഷേ, പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുന്നയാളാണ് .
ട്രോളന്മാരെ സമ്മതിക്കണം
ട്രോളുകൾ ഞാൻ ആസ്വദിക്കാറുണ്ട്. പരസ്പരത്തിന്റെ ക്ളൈമാക്സിനൊക്കെ വന്ന ട്രോളുകൾ ആരെയും ചിരിപ്പിക്കില്ലേ. ആരോഗ്യകരമായ ട്രോളുകളേ ഞാൻ കണ്ടിട്ടുള്ളൂ. കഥാപാത്രത്തെയും കഥാ സന്ദർഭത്തെയുമാണ് ട്രോളുന്നത്. വ്യക്തിപരമായി എന്നെ ട്രോളുന്നത് കുറവാണ്. കാർട്ടൂണിസ്റ്റുകളുടെ കാര്യം പറഞ്ഞപോലെയാണ് ട്രോളന്മാരുടെയും കാര്യം. അപാരമായ ഹ്യൂമർ സെൻസാണ് അവർക്ക്. ഒരു സംഭവമുണ്ടായി നിമിഷങ്ങൾക്കകം അതിനെക്കുറിച്ച് രസകരമായ ഒരു ട്രോളുണ്ടാക്കാൻ അസാമാന്യ വേഗവും പ്രതിഭയും വേണം.
കല്യാണം കഴിഞ്ഞിട്ട് പന്ത്രണ്ട് വർഷമായി. ഞാൻ ഡിഗ്രി കഴിഞ്ഞയുടനെ ആയിരുന്നു വിവാഹം. ഒരു അറേഞ്ച്ഡ് ലവ് മാര്യേജ് എന്നു പറയാം. അരുണിന് ബിസിനസ്സാണ്. ചേർത്തലയിൽ വിശ്വാസ് എന്ന പേരിൽ ടൈൽസിന്റെ ഒരു ഷോറൂം നടത്തുന്നു. പബ്ളിസിറ്റിയിൽ ഒട്ടും താല്പര്യമുള്ളയാളല്ല അരുൺ. അതുകൊണ്ടുതന്നെ എന്റെയൊപ്പം ഇന്റർവ്യൂവിനോ ഫോട്ടോ എടുക്കാനോ ഒന്നും ഇരുന്ന് തരാറില്ല.
മോൾ കല്യാണിക്ക് പത്തുവയസ്സായി.
അച്ഛന്റെ പേര് രാമചന്ദ്രൻ നായർ. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു അച്ഛന്റെ മരണം. അമ്മ ശ്രീലേഖാ നായർ. ചേർത്തല മുനിസിപ്പാലിറ്റി വൈസ് ചെയർ പേഴ്സണായിരുന്നു. അനിയൻ ഗോപീകൃഷ്ണൻ കഴിഞ്ഞ ഇരുപത്തിയഞ്ചിനാണ് വിവാഹിതനായത്.
( കേരളകൗമുദി ഫ്ളാഷ് മൂവീസിൽ നിന്ന് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |