തിരുവനന്തപുരം: കൊവിഡ് രാേഗികളുടെ എണ്ണം വർദ്ധിച്ചതോടെ സ്വകാര്യ ആശുപത്രികൾക്ക് കൊയ്ത്ത് ഉത്സവം. ചികിത്സയ്ക്ക് തോന്നിയ നിരക്കാണ് ഓരോ ആശുപത്രിയും ഈടാക്കുന്നത്. പലിടത്തും കിടക്കകൾ ഒഴിവില്ല. ശുപാർശ ചെയ്തിട്ടും കിടക്ക കിട്ടാത്ത അവസ്ഥ. ഒരു ദിവസത്തെ ചികിത്സയ്ക്ക് അമ്പതിനായിരത്തോളം രൂപ ഈടാക്കുന്ന ആശുപത്രികളുണ്ട്. ഒരേ ചികിത്സയ്ക്ക് ഇന്നലെ ഈടാക്കിയ തുക ആയിരിക്കില്ല, ഇന്ന് വാങ്ങുന്നത്.
ചില ആശുപത്രികളിൽ കൊവിഡ് രോഗികളെ കാണുന്നത് ഒരു പാക്കേജിന്റെ ഭാഗമായാണ്. ടൂർ പാക്കേജുപോലെ ഒരു ചികിത്സാ പാക്കേജ്.
പി.പി.ഇ കിറ്റുകളുടെ മറവിലും ആർ.ടി.പി.സി.ആർ പരിശോധനയുടെ പേരിലും കൊള്ളയടിച്ചിരുന്നവർ ഓക്‌സിജന്റെ പേരിലും വൻതുക ഈടാക്കുന്നു.
കൊവിഡ് ബാധിതരായവർക്ക് ഓക്‌സിജൻ നൽകുന്നതിന് പതിനായിരം മുതൽ ലക്ഷങ്ങൾവരെയാണ് ഈടാക്കുന്നത്.
എറണാകുളത്ത് കാക്കനാട്ടെ ഒരു ആശുപത്രിയിൽ കൊവിഡ് പോസിറ്റീവായി എത്തിയ ഗർഭിണിയോട് മൂന്ന് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. മൊത്തം ചികിത്സ പാക്കേജാണെന്ന് വിശദീകരണം. ആ യുവതി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സതേടി. ഒരു പൈസ പോലും നൽകാതെ സുഖമായി പ്രസവിച്ചു. വെന്റിലേറ്ററോ, എെ.സി.യുവോ ഓക്സിജനോ വേണ്ടാത്ത ചികിത്സയ്ക്കാണ് പാക്കേജ് എന്ന പേരിട്ട് വൻതുക തട്ടിയെടുക്കുന്നത്.
തിരുവനന്തപുരത്തെ ചില സ്വകാര്യ ആശുപത്രികളും ഇത്തരത്തിൽ രോഗികളെ കൊള്ളയടിക്കുന്നുണ്ട്.
പാറശാലയിലെ സ്വകാര്യ ആശുപത്രി രണ്ടര ദിവസം ഓക്സിജൻ നൽകിയതിനു മാത്രം ഒരു രോഗിയിൽ നിന്ന് 45,600 രൂപ ഈടാക്കിയത് വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |