ജീവചരിത്രങ്ങളെ സംബന്ധിച്ചിടത്തോളം മഹാകവി കുമാരനാശാൻ ധന്യനാണ്. അദ്ദേഹത്തിന്റെ ലക്ഷണമൊത്ത ഒന്നിലേറെ ജീവചരിത്രങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട്. പ്രൊഫ. എം.കെ. സാനു മൃത്യുജ്ഞയം കാവ്യജീവിതം എന്ന അർത്ഥവത്തായ പേരാണ് അദ്ദേഹം തന്റെ പുസ്തകത്തിന് നൽകിയിരിക്കുന്നത്. പി.കെ. ബാലകൃഷ്ണൻ, കെ. സുരേന്ദ്രൻ എന്നീ ധിഷണാശാലികളെ ഓർത്തെടുക്കാൻ കഴിയും. (സി.ഒ. കേശവന്റെ പുസ്തകം ഞാൻ വായിച്ചിട്ടില്ല). സമഗ്രങ്ങളായ, സർവതലസ്പർശികളായ, ധാരാളം ജീവചരിത്രങ്ങളുള്ളപ്പോൾ ആശാനെക്കുറിച്ച് ഒരു പുസ്തകം കൂടിയോ, അതും ആശാൻ പഠനങ്ങൾ എന്ന പഠനാർഹമായ ഗ്രന്ഥം ഇതിനകം തന്നെ സംഭാവന ചെയ്ത പണ്ഡിതന്റെ വകയായി?
പ്രിയദർശനന്റെ ആശാന്റെ 'അറിയപ്പെടാത്ത മുഖങ്ങൾ" ഒരു വിശദീകരണം അവകാശപ്പെടുന്നുണ്ട്. പുസ്തകത്തിന്റെ ശീർഷകം വ്യക്തമായി സൂചിപ്പിക്കുന്നതു പോലെ മേൽ സൂചിപ്പിച്ച വിമർശനത്തുക ജീവചരിത്രങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടില്ലാത്തവയും, അതേ സമയം ആശാന്റെ അനുപമമായ കാവ്യപ്രതിഭയുടെ വികാസ പരിണാമങ്ങൾക്കു ഗണ്യമായ സംഭാവന നൽകിയിട്ടുള്ളവയുമായ ചില ഘടകങ്ങളുണ്ട്. ആ പ്രതിഭയുടെ പഠനത്തിന് ആ ഘടകങ്ങളുടെ സംഭാവനയുടെ സ്വഭാവവും പരിണാമവും കൂടി അറിയേണ്ടത് അനുപേക്ഷണീയമാകുന്നു. ഇതഃപര്യന്തം അറിയപ്പെടാത്ത ആ ഘടകങ്ങൾ സശ്രദ്ധമായ ത്യാജ്യഗ്രാഹ്യ വിവേചനബുദ്ധിയോടെ തിരഞ്ഞെടുത്ത് ലഭ്യമായ എല്ലാ വിശദാംശങ്ങളോടും കൂടി, രസനീയമായ, പ്രസന്നമധുരമായ ശൈലിയിൽ അവതരിപ്പിക്കുകയാണ് പ്രിയദർശനൻ. അലസമായ, അശ്രദ്ധമായ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ മാത്രമുതകുന്ന കൗതുകവാർത്തകളുടെ ഒരു സങ്കലനമല്ല, അദ്ദേഹത്തിന്റെ പുസ്തകം എന്നർത്ഥം. ആശാൻ കവിതയെക്കുറിച്ചുള്ള ഒരു പഠനവും മേൽസൂചിപ്പിച്ച ഘടകങ്ങളുടെ സ്വാധീനതയെപ്പറ്റിയുള്ള സമഗ്രമായ ഒരു സമീക്ഷ കൂടാതെ പൂർണമാവുകയില്ലെന്നതു തന്നെ ചുരുക്കത്തിൽ പ്രിയദർശനന്റെ പുസ്തകത്തിന്റെ നീതിമത്കരണം.
ആശാന്റെ പ്രേഷ്ഠസുഹൃത്തായ മൂലൂരിന് അദ്ദേഹമയച്ച കത്തുകളെപ്പറ്റി സുവിസ്തരമായ ഒരു പഠനമാണ് അടുത്തത്. കത്തുകളിൽ പലതും ലളിതസുന്ദരമായ സംസ്കൃതത്തിലാണ്. അത്യന്തം ശ്രദ്ധേയമായത്, എസ്.എൻ.ഡി.പി യോഗത്തിന്റെ ആദ്യ സെക്രട്ടറിയായിരിക്കെ, യോഗത്തിന്റെ കഠിനമായ സാമ്പത്തിക പ്രതിസന്ധി നേരിടാൻ അംഗങ്ങളുടെ സഹായമഭ്യാർത്ഥിച്ചുകൊണ്ട് ആശാൻ അയച്ച ഹൃദയസ്പർശിയായ കത്തുകളായ അറിയപ്പെടാത്ത കവിതകൾ സവിശേഷമായ ശ്രദ്ധയർഹിക്കുന്നു. ഓരോ ആശാൻ ഗവേഷകനും സഗൗരവം പഠിക്കേണ്ടവയാണ് ഈ രചനകൾ. (മേഘദൂതം മുഴുവൻ ആശാൻ പരിഭാഷപ്പെടുത്തിയിരിക്കണമെന്ന് പ്രിയദശനൻ അഭ്യൂഹിക്കുന്നു) പ്രൗഢോജ്ജ്വലമായ ശൈലിയിൽ അഗാധമായ ഉൾക്കാഴ്ചയോടെ ആശാൻ രചിച്ച മുഖവുരകളാണ് അവശ്യം പഠനീയമായ മറ്റൊരദ്ധ്യായം. അദ്ദേഹം പുലർത്തിയ കർശനമായ മൂല്യബോധമാണ് എടുത്തു പറയേണ്ട ഒരു വസ്തുത.
കൃത്യനിഷ്ഠ, സത്യസന്ധത, വിപദിധൈര്യം തുടങ്ങിയ അപൂർവഗുണങ്ങളുടെ ആകാരമായിരുന്നു ആശാനെന്നതിന് ലേഖകൻ അനേകം ദൃഷ്ടാന്തങ്ങൾ അവതരിപ്പിക്കുന്നു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ എന്ന സാഹിത്യ സാർവഭൗമൻ മുതൽ, കേരളപാണിനി, സി.എസ്. സുബ്രഹ്മണ്യൻ പോറ്റി, സർദാർ കെ.എം. പണിക്കർ തുടങ്ങിയ പ്രശസ്ത വ്യക്തികൾ ആശാന്റെ വാങ്ങ്മയത്തെക്കുറിച്ചു നടത്തിയ കൃത്യമായ വിലയിരുത്തലുകൾ പ്രിയദർശനൻ നമുക്ക് പരിചപ്പെടുത്തുന്നു. ഉപജീവനമാർഗമെന്ന നിലയിൽ കൃഷിക്കുപുറമേ കൈത്തൊഴിലും കച്ചവടവുമൊക്കെ ഈഴവ സമുദായം സ്വീകരിക്കണമെന്ന ആഹ്വാനം ആശാന്റെ ക്രാന്തദർശിത്വത്തിനും യാഥാർത്ഥ്യബോധത്തിനും തെളിവാണ്. ഓരോ അദ്ധ്യായവും അത്യപൂർവമായ അറിവുകളുടെ ഒരു നിറകുടമാക്കാൻ ലേഖകൻ ശ്രമിച്ചിട്ടുണ്ടെന്നു നന്ദിപൂർവം പറയാതെ വയ്യ. ഒരു വസ്തുത നിസ്സന്ദേഹം വ്യക്തമാക്കട്ടെ.
ഗവേഷകർക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും അനുപേക്ഷണീയമായ ഒരു സ്രോതോഗ്രന്ഥം എന്ന നിലയിൽ ആശാന്റെ അറിയപ്പെടാത്ത മുഖങ്ങൾ അപൂർവമായ, അമൂല്യമായ ഒരു പുസ്തകമാണ്. അവിശ്വസനീയമായ ക്ളേശസഹിഷ്ണുതയോടെ, അദമ്യമായ വിജ്ഞാനപിപാസയോടെ, അഭിനന്ദനീയമായ പരോപകാര വ്യഗ്രതയോടെ അതിന്റെ സംവിധാനകർമ്മം നിർവഹിച്ച ശതാഭിഷിക്തനായ പണ്ഡിത വരേണ്യനു ഞാൻ അഭിവാദനമർപ്പിക്കുന്നു, മംഗളം നേരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |