ഒരു ചലച്ചിത്രകാരൻ ഫിലിം ലോഡ് ചെയ്യുന്നതുമുതൽ ശബ്ദ സാധ്യതകളുടെ പ്രയോഗംവരെ സകലതും അറിയേണ്ടതുണ്ടെന്ന് ബുദ്ധോ ദാ പറയാറുണ്ടായിരുന്നു. ഇൗവക കാര്യങ്ങളിലെല്ലാം അദ്ദേഹം ഒരു മാസ്റ്ററുമായിരുന്നു. ചലച്ചിത്ര രംഗത്തെ ഒരു ജീനിയസ്. നല്ല ഒരു മാർഗദർശിയായിരുന്നു അദ്ദേഹം. ഏകാന്തതയെ ഇഷ്ടപ്പെടുന്ന ഒരു പോയറ്റിക് ജീനിയസുമായിരുന്നു. ഏത് കലാകാരനേയുംപോലെ അദ്ദേഹത്തിനും തന്റേതായ ഒരു ഏകാന്തലോകമുണ്ടായിരുന്നു. അവിടെയായിരുന്നു പല അത്ഭുതങ്ങളും സംഭവിച്ചത്. എനിക്കും അത്തരം ഒരു ലോകമുണ്ടായിരുന്നു. ഞങ്ങൾക്കിടയിലെ ഇൗ ലോകങ്ങൾ തമ്മിൽ എവിടെയൊക്കെയോ ചേർച്ചയുണ്ടെന്നും എനിക്ക് തോന്നിയിരുന്നു. എന്നോടദ്ദേഹം മണിക്കൂറുകൾ സംസാരിച്ചിരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകൾ, വിശ്വാസങ്ങൾ, സ്വപ്നങ്ങൾ എന്തിനേറെ, പേക്കിനാവുകൾ പോലും എന്നോട് പങ്കുവച്ചിരുന്നു. ഒരുപക്ഷേ അദ്ദേഹം നല്ലൊരു ശ്രോതാവിനുവേണ്ടി ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു; ഒരു മുന്നുപാധിയുമില്ലാതെ എല്ലാം കേൾക്കാനും ഉൾക്കൊള്ളാനും കഴിയുന്ന ഒരു ശ്രോതാവിനുവേണ്ടി.
വെള്ളിത്തിരയിൽ സൃഷ്ടിക്കുന്ന കാലം,ഭൂപ്രകൃതി അദ്ദേഹത്തിന്റെ എല്ലാ സിനിമകളുടെയും സവിശേഷതയായിരുന്നു. രണ്ടായിരത്തിലെ വെനിസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം ബുദ്ധദേബിനു നേടിക്കൊടുത്ത "ഉത്തര" (ദിറെസ്ലർ) ഇത്തരത്തിൽ സവിശേഷ ശ്രദ്ധയാകർഷിക്കുന്നതാണ്. ഉത്തര ഉൾക്കൊള്ളുന്ന ബംഗാളിലെ പുരുലിയ പിന്നിട് ചലച്ചിത്രകാരൻമാരുടെ ഇഷ്ടസങ്കേതമായി എന്നും ഒാർക്കണം. ബുദ്ധദേബിന്റെ പല സിനിമകൾക്കും ഭൂമികയായതും ഇൗ പ്രദേശമായിരുന്നു. എന്നാൽ പോലും സിനിമ ലൊക്കേഷനുകൾ തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹത്തിന് തന്റേതായിട്ടുള്ള ചിലരീതികൾ ഉണ്ടായിരുന്നു എന്നതാണ് സത്യം. മുഖ്യമായും പുറംവാതിൽ കാഴ്ചകളിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. മണ്ണിന്റെ നിറം, ആകാശവർണം, തുടങ്ങിയവയിൽ അദ്ദേഹം ഏറെ കൗതുകം പൂണ്ടിരുന്നു. എന്നാൽ വർണാഭമായ ഭൂപ്രദേശങ്ങൾ പലപ്പോഴും അദ്ദേഹം തിരഞ്ഞെടുത്തിരുന്നില്ല. എല്ലാവർക്കും ഇഷ്ടം തോന്നുന്ന അത്തരം സ്ഥലങ്ങൾ കലണ്ടർ ചിത്രങ്ങൾ പോലെയാണെന്നുപറഞ്ഞ് നിരസിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ആളുകളുടെ നോട്ടത്തിൽ തികച്ചും സാധാരണമെന്ന് തോന്നുന്ന ചില ലൊക്കേഷനുകൾ അദ്ദേഹത്തിന് പഥ്യമാവുകയും ചെയ്യും. അദ്ദേഹവുമൊത്ത് ഞാൻ പ്രവർത്തിച്ച ആദ്യരണ്ട് സിനിമകളുടെ ചിത്രീകരണ വേളയിൽ ഒപ്പമുണ്ടായിരുന്ന എല്ലാവരെയും പോലെ എനിക്കും ഇത്തരം ലൊക്കേഷനുകളുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാൽ സിനിമ എന്റെ ആത്മാവിൽ കൂടുകൂട്ടിയതോടെ അതിലെല്ലാം എനിക്ക് വ്യക്തത കൈവന്നു. കവിത ചാലിച്ചുചേർക്കുന്നതുപോലെ അത്ര മനോഹരമായാണ് ബുദ്ധോ ദാ ദേശചാരുത ചിത്രത്തിൽ സന്നിവേശിപ്പിക്കുന്നത്.മനസിനിണങ്ങിയ ലൊക്കേഷനാണെങ്കിൽ അവിടെപ്പോയി ഒറ്റയ്ക്കിരുന്നാൽ മതി. സാവകാശം അത് നിങ്ങളുടെ ചെവിയിൽ മന്ത്രിക്കും എവിടെ കാമറ വയ്ക്കണം, ഏത് ആംഗിളിൽ, എത്ര ഉയരത്തിൽ, ഏത് ലെൻസ് എന്നെല്ലാം. സൂര്യനും വൃക്ഷങ്ങളും നിഴലുകളുമൊക്കെ പറയും എപ്പോഴാണ് ചിത്രീകരിക്കേണ്ടതെന്ന് . അങ്ങനെ വരുമ്പോൾ അത്ഭുതം സംഭവിക്കുകയും ചെയ്യും.
ബുദ്ധോദായ്ക്കും എനിക്കുമിടയിൽ ചർച്ചചെയ്യപ്പെട്ട പോലെ പ്രായഭേദത്തിന്റെ വല്ലായ്മകളൊന്നും ഉണ്ടായിരുന്നില്ല. '
കഴിഞ്ഞ 17വർഷമായി ഞങ്ങളെ ബന്ധിപ്പിക്കുന്ന ആന്തരിക ലോകം വിശാലമായിക്കൊണ്ടേയിരിക്കുകയാണ്. സിനിമയും കവിതയും ചിത്രരചനയും സംഗീതവും നൃത്തവും ഒക്കെയാണ് ഞങ്ങളുടെ ലോകങ്ങളിലെ വാതായനങ്ങൾ. ഞാൻ നേരത്തേ പറഞ്ഞതു പോലെ സമാന്തര സിനിമയിൽ മാത്രം സംഭവിക്കുന്ന ഇന്ദ്രജാലം...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |