" മൗനം മുറിച്ച് അദ്ദേഹം (ബുദ്ധദേബ് ദാസ്ഗുപ്ത ) വീണ്ടും ചോദിച്ചു.
'സിനിമയ്ക്കുവേണ്ടി നിങ്ങൾക്ക് പട്ടിണികിടക്കാൻ കഴിയുമോ?,
സിനിമയ്ക്കുവേണ്ടി മഴയും കാറ്റുമേൽക്കാൻ കഴിയുമോ?
രാത്രിയിലെ സുഖനിദ്ര വേണ്ടെന്നുവയ്ക്കാനാകുമോ?, നിങ്ങളുടെ സഹോദരിയുടെ വിവാഹത്തിൽ
പങ്കെടുക്കേണ്ട എന്ന് തീരുമാനിക്കാൻ കഴിയുമോ?ആ ചോദ്യങ്ങൾ എന്നെ ഇരുത്തി ചിന്തിപ്പിച്ചു.
ദൂരദർശന്റെയും ബ്ളാക്ക് ആൻഡ് വൈറ്റ് ടിവിയുടെയും കാലത്തിലൂടെയാണ് എന്റെ ബാല്യകൗമാരങ്ങൾ മുന്നേറിയത്. അപ്പോഴാണ് ഞായറാഴ്ചകളിലെ അപരാഹ്നങ്ങളിൽ ദൂരദർശൻ ചില അവാർഡ് സിനിമകൾ സബ്ടൈറ്റിലുകളോടെ പ്രദർശിപ്പിച്ചുതുടങ്ങിയത്.
ചരാചർ എന്ന വിസ്മയം
എങ്ങനെയോ എന്റെ മനസ് ഇത്തരം ചിത്രങ്ങളിൽ ഉടക്കി. അതുകൊണ്ട് താരതമ്യേന ചെറുപ്രായത്തിൽ തന്നെ ഇന്ത്യൻ സിനിമയിലെ പല ക്ളാസിക് ചിത്രങ്ങളും എനിക്ക് കാണാൻ കഴിഞ്ഞു.
ആയിടയ്ക്കാണ് ഞാൻ ബംഗാളി സിനിമ ചരാചർ കാണാനിടയായത്. വിസ്മയകരമായിരുന്നു അതിന്റെ പ്രമേയം. അതിലൂടെ സിനിമയാണ് എന്റെ വഴി എന്ന തിരിച്ചറിവിലേക്ക് ഞാൻ മെല്ലെ നടന്നടുത്തു.
സിനിമാഭ്രാന്ത് തലയ്ക്ക് പിടിച്ച ഞാൻ ഒരവസരം തേടി നടക്കുന്നതിനിടയിലാണ് ബുദ്ധദേബ് ദാസ് ഗുപ്ത സഹായികളായി പുതിയ കുട്ടികളെ തേടുന്ന വിവരം അറിയുന്നത്. അന്ന് എനിക്ക് സിറ്റി ബാങ്കിൽ ജോലിയുണ്ടായിരുന്നു. സിനിമയോടുള്ള അദമ്യമായ അഭിനിവേശത്തിൽ, മുൻപിൻ നോക്കാതെ ജോലി രാജിവച്ച് ഞാൻ ബുദ്ധദേബിനൊപ്പം ചേർന്നു, ചരാചർ എന്ന ചിത്രംകണ്ട നാൾമുതൽ ഞാൻ അദ്ദേഹത്തിന്റെ ഒാരോ ചിത്രവും ശ്രദ്ധാപൂർവം പിന്തുടർന്നിരുന്നു. ആ ചിത്രങ്ങൾ ഒാരോന്നും എന്നെ ധൈഷണികമായും ചലച്ചിത്രപരമായും മാനുഷികമായും വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു.
ബുദ്ധദേബിനൊപ്പം
ഇതിനിടയിലാണ് അദ്ദേഹം എന്നെ ഇന്റർവ്യൂ ചെയ്തത്. അത്ഭുതമെന്നു പറയട്ടെ അദ്ദേഹമെന്നെ
സഹായിയായി കൂടെ ചേർത്തു. അങ്ങനെ ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ വിശ്രുതനായ ആ ചലച്ചിത്രകാരനുമൊത്ത് എന്റെ ചലച്ചിത്ര യാത്ര ആരംഭിക്കുകയായിരുന്നു. ഒരു ഫിലിം സ്കൂളിൽ പഠിക്കാതെ പോയതിന്റെ നിരാശ അതോടെ എനിക്കില്ലാതെയായി. സത്യത്തിൽ ബുദ്ധദേബ് ഒരു പ്രസ്ഥാനമായിരുന്നു. സമാന്തര സിനിമയിൽ സംഭവിക്കുന്ന ഒരദ്ഭുതം. അഭിമുഖത്തിനിടയിൽ ബുദ്ധോ ദാ (അങ്ങനെയാണ് അന്നുമുതൽ ഞാൻ അദ്ദേഹത്തെ വിളിച്ചുപോന്നത്) എന്നോട് ചോദിച്ച ചോദ്യങ്ങളാണ് ഞാൻ ഈ കുറിപ്പിന്റെ തുടക്കത്തിൽ സൂചിപ്പിച്ചത്.
ഒരു ചലച്ചിത്രകാരൻ ഫിലിം ലോഡ് ചെയ്യുന്നതുമുതൽ ശബ്ദ സാധ്യതകളുടെ പ്രയോഗംവരെ സകലതും അറിയേണ്ടതുണ്ടെന്ന് ബുദ്ധോ ദാ പറയാറുണ്ടായിരുന്നു. ഇൗവക കാര്യങ്ങളിലെല്ലാം അദ്ദേഹം ഒരു മാസ്റ്ററുമായിരുന്നു. നല്ല ഒരു മാർഗദർശിയായിരുന്നു അദ്ദേഹം. ഏകാന്തതയെ ഇഷ്ടപ്പെടുന്ന ഒരു പോയറ്റിക് ജീനിയസായിരുന്നു. എന്നോടദ്ദേഹം മണിക്കൂറുകൾ സംസാരിച്ചിരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകൾ, വിശ്വാസങ്ങൾ, സ്വപ്നങ്ങൾ എന്തിനേറെ, പേക്കിനാവുകൾ പോലും എന്നോട് പങ്കുവച്ചിരുന്നു. ഒരുപക്ഷേ അദ്ദേഹം നല്ലൊരു ശ്രോതാവിനുവേണ്ടി ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു; ഒരു മുന്നുപാധിയുമില്ലാതെ എല്ലാം കേൾക്കാനും ഉൾക്കൊള്ളാനും കഴിയുന്ന ഒരു ശ്രോതാവിനുവേണ്ടി.
എന്റെ കന്നി ചിത്രം ചോട്ടി മോട്ടി ബാതേൻ (സ്വീറ്റ്ഹോം) എടുത്തതിനു തൊട്ടു പിന്നാലെ 2015 ലാണ് ഞങ്ങൾ വിവാഹിതരായത്. ബുദ്ധോദായ്ക്കും എനിക്കുമിടയിൽ ചർച്ചചെയ്യപ്പെട്ട പോലെ പ്രായഭേദത്തിന്റെ വല്ലായ്മകളൊന്നും ഉണ്ടായിരുന്നില്ല.ജീവിതത്തിലോ, രാഷ്ട്രീയത്തിലോ, കലയിലോ, വിശ്വാസ പ്രമാണങ്ങളിലോ ഒന്നും ഒരു വിട്ടു വീഴ്ചയും ചെയ്യാത്തയാളാണ് ബുദ്ധോ ദാ. സ്നേഹിക്കാനും പരിലാളിക്കാനും കഴിയുന്ന ഹൃദയത്തിന്റെ ഉടമ.
(ബംഗാളി സംവിധായികയും ബുദ്ധദേബ് ദാസ് ഗുപ്തയുടെ ഭാര്യയുമാണ് ലേഖിക )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |