''പ്രപഞ്ചം ഇരുൾ മൂടിയതും രൂപരഹിതവും ആയിരുന്നു. ആഴങ്ങളിൽ ദൈവചൈതന്യം ചലനമുണ്ടാക്കി. എങ്ങും പ്രകാശം വ്യാപിച്ചു. ഇരുളും വെളിച്ചവും വേർതിരിഞ്ഞു. പകലും രാത്രിയും ഉണ്ടായി. അനന്തമായി വ്യാപിച്ചു കിടക്കുന്ന ജലോപരിതലത്തിൽ ഒരു കമാനം. അതിനെ ആകാശം എന്ന് അടയാളപ്പെടുത്തി. ജലം ഒരിടത്ത് ഒരുമിച്ചു ചേർന്ന് കടലായി. കടലിന് നടുവിൽ അവിടവിടെയായി വരണ്ടഭൂതലം പ്രത്യക്ഷപ്പെട്ടു."" ഉത്പത്തിയെക്കുറിച്ചുള്ള അതിമനോഹരമായ ഭാഷ്യമാണിത്. പ്രശസ്ത എഴുത്തുകാരനായ ഡോ. ജോർജ് ഓണക്കൂറിന്റെ 'ഭൂമിയുടെ സ്പന്ദനം" എന്ന പുസ്തകത്തിലാണ് കാലങ്ങൾക്കപ്പുറത്തേക്കുള്ള ഈ സഞ്ചാരം.
പുസ്തകം വായിച്ചു തുടങ്ങുമ്പോൾ നിന്നനിൽപ്പിൽ നമ്മൾ അപ്രത്യക്ഷരാകും. ആദം, ഹവ്വ, കായേൻ, ഹാബേൽ നീണ്ടുപോകുന്ന വംശീയവൃക്ഷത്തിലൂടെയും ഉത്പത്തിയുടെ അടരടരുകളിൽ ആത്മീയതയുടെയും അനുഭവങ്ങളുടെയും പറുദീസയിലേക്ക് നമ്മൾ ആവാഹിക്കപ്പെടുമെന്നുറപ്പാണ്. അത്ര മാനുഷികതയോടെ പുനരാവിഷ്ക്കരിക്കപ്പെടുന്നുണ്ട് ആ കാലഘട്ടം. എഴുത്തുകാരൻ പുസ്തകത്തിന്റെ ആദ്യ അദ്ധ്യായത്തിൽ പറയുന്നതു പോലെ ആകാശത്തിന്റെയും ഭൂമിയുടെയും ഉത്പത്തി അടയാളപ്പെടുത്തിയശേഷം സൃഷ്ടിയുടെ പൂർണതയായ മനുഷ്യകഥയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്. ആദത്തെയും ഹവ്വയെയും രേഖപ്പെടുന്നിടത്തു തന്നെയുണ്ട് ഏദനിലെ അന്തരീക്ഷം.
'അറിവ് എങ്ങനെ അപകടകരമാകും, മരണകാരണമാകും? ആദം ഏകനാണ്. നേർവഴിയിലൂടെ സഞ്ചരിക്കുന്നു. പൂർവാപര വിചാരങ്ങൾക്കൊന്നും ഇടമില്ലാത്ത മനസ്, അവന് ദുഃഖങ്ങളില്ല, വികാരങ്ങളില്ല. കൂട്ടം ചേർന്ന് പുൽമേടുകളിൽ മൃഗങ്ങൾ മേയുന്നു. പക്ഷികളുടെ പ്രണയഗീതങ്ങൾ ഏദനിലെ അന്തരീക്ഷം മുഖരിതമാക്കുന്നു. ആദം മാത്രമാണ് ഒരേകാന്ത ജീവി." ഏദനിലെ കാഴ്ചകൾ ഇങ്ങനെ പോകുന്നു.
കായേനും ആബേലും, യാക്കോബിന്റെ മടക്കയാത്ര, ഫറവോയുടെ സ്വപ്നം, യൗസേപ്പ് സ്വയം വെളിപ്പെടുത്തുന്നു, ദാവീദും ബേത്ത് ശെബയും തുടങ്ങിയ വിശാലവും ഉൾസത്തയുള്ളതുമായ അദ്ധ്യായങ്ങളിൽ ആഴങ്ങളിൽ കോറിയിട്ടുണ്ട്. എഴുത്തുകാരൻ പുസ്തകത്തിന്റെ ആമുഖത്തിൽ ഇങ്ങനെ കുറിക്കുന്നു:
'ശപിക്കപ്പെട്ട മനുഷ്യന് " രക്ഷയുടെ രണ്ട് വാഗ്ദാനങ്ങൾ നൽകപ്പെട്ടു. ഒന്ന് വാഗ്ദത്ത ഭൂമി; മറ്റൊന്ന് പാപവിമോചകനായ രക്ഷകൻ. വാഗ്ദത്തഭൂമി സ്വന്തമാക്കുന്നതിനിടയിൽ നേരിടേണ്ടി വന്ന പരീക്ഷണങ്ങളും യാതനകളും വിധിയായിത്തീർന്ന ശിക്ഷകളും പഴയനിയമത്തിൽ ദൃഷ്ടാന്തപ്പെടുത്തുന്നു. നീതി നിയമം പീഡിപ്പിക്കപ്പെടുന്ന ധാരാളം മനുഷ്യർ. അവരിൽ ഇയ്യോബിനെപ്പോലുള്ള നിർദോഷികൾ വരെ. രണ്ടാമത്തെ വാഗ്ദാനം രക്ഷകന്റെ ആഗമനമാണ്. നിയമങ്ങളുടെ ചങ്ങലക്കുരുക്കിൽ നിന്ന് വിമോചനം നൽകാൻ നീതിയുടെ സൂര്യനായി 'മനുഷ്യപുത്രൻ" അവതരിക്കുന്നു. അത്രമേൽ ആർദ്രമായാണ് 'ഭൂമിയുടെ സ്പന്ദനം" എന്ന പുസ്തകത്തെ ജോർജ് ഓണക്കൂർ സമീപിക്കുന്നത്. അതേ സമയം ചുറ്റുപാടുകളെ, കാലത്തെ കൃത്യമായി വായനക്കാരിലേക്ക് കൈമാറ്റം ചെയ്യാൻ ശ്രദ്ധിക്കുന്നുമുണ്ട്.
'ഫലശ്രുതി" എന്ന അവസാനത്തെ അദ്ധ്യായത്തിൽ യുഗങ്ങൾക്ക് മുമ്പേ വാഗ്ദാനം ചെയ്യപ്പെട്ട ഭൂമിയെക്കുറിച്ചുള്ള എഴുത്തുകാരന്റെ സാക്ഷ്യം വായനക്കാരെ വിമലീകരിക്കും. ജീവന്റെ സുവിശേഷമായിരുന്നു അത്. പുതുയുഗത്തിന്റെ ആരംഭം. ശിക്ഷകളുടെ കാലം വെളിപ്പെടുന്നു. ദൈവസ്നേഹം കൂടുതൽ കൂടുതൽ വെളിപ്പെടുന്നു. ദൈവം മനുഷ്യനായി പിക്കുന്നു. ലോകമാകെ ഇരുളടഞ്ഞുകിടക്കുന്ന പുതുകാലത്തിൽ പ്രത്യാശാഭരിതമായ ചില വചനങ്ങളുണ്ട്. ''പാപത്തിന്റെ ശാപരശ്മികൾ അപ്രത്യക്ഷമായി. തിന്മയ്ക്ക് കടന്നുവരാൻ കഴിയാത്തവിധം നന്മയുടെ പൂർണിമ, അന്ധകാരത്തിന്റെ ശക്തികൾ അകലുകയാണ്, എങ്ങും പ്രകാശം."" എഴുത്തുകാരൻ പ്രവചിക്കുന്നതുപോലെ എങ്ങും പ്രകാശം പരക്കട്ടെ, സമാധാനത്തിന്റെ വർത്തമാനം പ്രസരിക്കട്ടെ! ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില ₹250
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |