കഴിഞ്ഞ ദിവസം ഒ.ടി.ടിയിൽ റിലീസ് ചെയ്ത പ്രിൻസ് ജോയിയുടെ സിനിമ അനുഗ്രഹീതൻ ആന്റണി ഒരു ഫീൽ ഗുഡ് മൂവിയാണ്. അതിലെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറി ഇരിക്കുന്നു
'ഒരാൾ മരിച്ച് ഒരു കുന്നിന്റെ മുകളിൽ ഇരിക്കുന്നു അയാൾക്ക് പുറകിൽ ഒരു പട്ടി ഇരിക്കുന്നു.അയാൾക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. പക്ഷേ അത് ചെയ്യാൻ സാധിക്കാതെ നിസ്സഹായനായ ഒരാൾ. അയാളിലെ വേദനയായിരുന്നു എന്നെ വേട്ടയാടിയിരുന്നത്.ജീവിതം ഉണ്ടെങ്കിൽ ഒരു മരണവുമുണ്ട് .അതിനപ്പുറം അയാളുടെ വികാരങ്ങൾ യൂണിവേഴ്സലാണ്. ലോകത്തുള്ള ആർക്കും അയാളെ കണക്ട് ചെയ്യാൻ സാധിക്കും."" ആന്റണിയും പോളേട്ടനും വർഗീസ് മാഷും സുധർമ്മനുമെല്ലാം സംവിധായകൻ പ്രിൻസ് ജോയിക്ക് പ്രിയപ്പട്ടവരാണ്. അനുഗ്രഹീതൻ ആന്റണി കണ്ടു കഴിയു മ്പോൾ മനസിന് വല്ലാത്തൊരു വിങ്ങലാണ് എന്ന് പറഞ്ഞപ്പോൾ പ്രിൻസിന്റെ മുഖത്തൊരു ചിരിയുണ്ട്.
ആന്റണി കൂടെയുണ്ട്
''2017 മുതൽ ഊണിലും ഉറക്കത്തിലും എന്റെ കൂടെ ആന്റണിയുണ്ട്. 22-ാം വയസിൽ ഞാൻ ലോക്ക് ചെയ്ത സിനിമയാണ് . ഇപ്പോൾ എനിക്ക് 27 വയസായി.അന്ന് ഈ കഥ കേൾക്കമ്പോൾ എന്നെകൊണ്ട് ഇത് പൊന്തിക്കാൻ കഴിയുമോയെന്നൊക്കെ ചിന്തിച്ചിരുന്നു. മിഥുൻ (മിഥുൻ മാനുവൽ തോമസ് ) ചേട്ടനാണ് നിനക്കു ഇത് സാധിക്കുമെന്ന് പറഞ്ഞ് എന്നെ അനുഗ്രഹീതനിലേക്ക് ഡ്രൈവ് ചെയ്യിപ്പിച്ചത് .ഒപ്പം കഥ എഴുതിയ ജിഷ്ണു എസ് രമേശും അശ്വിൻ പ്രകാശും ,ആ മനോഹര കഥയെ അടുക്കും ചിട്ടയോടും തിരക്കഥയാക്കി അതിന് ജീവൻ നൽകിയ നവീൻ ടി മണിലാലും നിർമാതാവ് ഷിജിത്തേട്ടനും ..ഇവരെല്ലാം പൂർണ പിന്തുണയുമായി ഒപ്പം നിന്നത്കൊണ്ട് മാത്രമാണ് അനുഗ്രഹീതൻ ആന്റണി എന്ന സിനിമ ജനിച്ചത്. ഇതിനു മുൻപ് എത്തിയ ഫാന്റസി ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ആദ്യ സിനിമ മറ്റുള്ളവരിലേക്ക് എത്തില്ലേ എന്നൊരു ആശങ്ക ഉള്ളിലുണ്ടായിരുന്നു. ഒപ്പം രണ്ടു പട്ടികളും തമ്മിലുള്ള കൂട്ടുകെട്ട്. ഇത്രയും വർഷം സണ്ണി ചേട്ടൻ (സണ്ണി വയ്ൻ)കൂടെ നിന്നു. ആന്റണിയ്ക്ക് സണ്ണിച്ചേട്ടന്റെ ശബ്ദമായിരുന്നു. ആന്റണി സണ്ണിച്ചേട്ടനല്ലാതെ മറ്റൊരാൾക്ക് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാണ്. ഫാന്റസിയുടെ എലമെന്റ് ഉണ്ടാകമ്പോഴും അനുഗ്രഹീതനെ വേറെ രീതിയിലാണ് ഞങ്ങൾ മാർക്കറ്റ് ചെയ്യാൻ ശ്രമിച്ചത്.റിലീസിന് മുൻപേ 'മുല്ലേ..മല്ലേ" തുടങ്ങുന്ന പാട്ട് ഹിറ്റായി. ഇതൊരു പ്രണയം പറയുന്ന റൊമാന്റിക് ചിത്രമെന്ന ധാരണ കൊടുത്തിരുന്നു. അത് കൂടുതൽ ഉത്തരവാദിത്തം എടുക്കുന്നതിനുള്ള കാരണവുമായി. പ്രതീക്ഷയോടെ ഇരിക്കുന്നവർക്ക് മുന്നിൽ നല്ലൊരു സിനിമ കൊടുത്തില്ലെങ്കിൽ അത് വലിയ പരാജയമായി മാറുമായിരുന്നു.ഇപ്പോൾ ആമസോൺ പ്രൈമിൽ വന്നതിന് ശേഷം ഒരുപാട്പേർക്ക് ആന്റണിയെ കണക്ട് ചെയ്യാൻ സാധിച്ചുവെന്നും പറഞ്ഞു കേൾക്കമ്പോൾ സന്തോഷമുണ്ട്. കഞ്ഞി പ്രതീക്ഷിച്ച ഞങ്ങൾക്ക് മുന്നിൽ ചോറ് വിളമ്പിയ ഫീലാണ്."" പ്രിൻസ് ജോയ് യുടെ വാക്കുകൾ .
അപ്പന്റെ വിയോഗം
''എന്റെ സിനിമ ഏറ്റവും കൂടുതൽ കാണണമെന്ന് ആഗ്രഹിച്ചിരുന്ന അപ്പ ഇന്ന് എന്റെ കൂടെയില്ല. ഈ സിനിമ തുടങ്ങുമ്പോൾ എനിക്കും നിർമ്മാതാവിനും തിരക്കഥാകൃത്തിനും അച്ഛൻ ഉണ്ടായിരുന്നു. സിനിമ റിലീസായപ്പോൾ ഞങ്ങൾക്ക് മൂന്ന് പേർക്കും അച്ഛനെ നഷ്ടമായി. അനുഗ്രഹീതന്റെ തുടക്കം മുതൽ അയാളുടെ ഇമോഷൻ ഞങ്ങൾക്കെല്ലാവർക്കും മനസിലാകുന്നുണ്ടെങ്കിലും ജീവിതത്തിൽ അങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോയപ്പോൾ ആന്റണി കുറച്ചുകൂടെ ചേർന്നു നിൽക്കുന്നു. ആന്റണിയുടെ ചുറ്റുമുള്ളവരിൽ നിന്നാണ് അനുഗ്രഹീതനാവുന്നത്. 'അവനില്ലാതെ എങ്ങനെ കുടിക്കനാടാ " എന്ന് പറഞ്ഞ് മദ്യ ഗ്ലാസ് താഴെ വയ്ക്കുന്ന പോളേട്ടനും. മകനോടുള്ള സ്നേഹം കാണിക്കുന്ന വർഗീസ് മാഷും, ആന്റണി എവിടെയാണെന്ന് പോലും അറിയാതെ അയാളെ സ്നേഹിക്കുന്ന സഞ്ജന അങ്ങനെ ചുറ്റുമുള്ളവരുടെ സ്നേഹത്തിലാണ് ആന്റണി അനുഗ്രഹീതനാകുന്നത്. ആയുഷ് കാലം എന്ന ചിത്രം മലയാളത്തിലെ നല്ല ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഞാൻ കാണുന്നത്. ഇതിനു മുൻപ് വന്ന ഫാന്റസി ചിത്രങ്ങളിലെല്ലാം ക്ലൈമാക്സിൽ ഒരു സൂപ്പർ നാച്ചുറൽ പവറിന്റെ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്. പക്ഷേ അനുഗ്രഹീതനിൽ അതില്ല. അയാൾക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. നിസഹായനായി അയാൾ എല്ലാം നോക്കിക്കാണുന്നു.അത് തന്നെയാണ് ആ വേദന. ഒരു മാറ്റവുമില്ലാതെ അതിനെ കാണിക്കാൻ സാധിച്ചുവെന്നത് തന്നെയാണ് അനുഗ്രഹിതനെ വ്യത്യസ്തമായി നിർത്തുന്നതെന്ന വിശ്വാസമുണ്ട്."" പ്രിൻസ് അനുഗ്രഹീതനാണോ എന്ന ചോദ്യത്തിനുംമുന്നിലും ഇരിട്ടിക്കാരൻ പ്രിൻസ് ജോയ് ചിരിച്ചു.
ക്ളിക്കായ ഫാന്റസി
''അനുഗ്രഹീതൻ ആന്റണിയുടെ കഥ ആദ്യം കേൾക്കമ്പോൾ അങ്ങേയറ്റത്തെ ഫാന്റസി നിറഞ്ഞതായിരുന്നു. മഹേഷിന്റെ പ്രതികാരം പോലെയുള്ള റിയലിസ്റ്റിക് സിനിമകൾ വന്നപ്പോൾ ഇത്രയും ഫാന്റസി നിറഞ്ഞാൽ ഒരുപക്ഷേ പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ സാധിക്കില്ലെന്ന് തോന്നി. അങ്ങനെയാണ് ഫാന്റസി എലമെന്റിൽ നിന്നുകൊണ്ട് തന്നെ റിയലിസ്റ്റിക്കായി അനുഗ്രഹീതൻ ആന്റണിയുടെ തിരക്കഥയാക്കിയത്. ഞങ്ങൾ എല്ലാവരും തുടക്കകാരായതിന്റെ പ്രതിസന്ധികൾ നേരിട്ടിരുന്നു. ഈ സിനിമയുടെ ആന്തരിക ആത്മാവ് ഒരുപാട്പേരിലേക്ക് എത്തി എന്നറിയുന്നതിൽ സന്തോഷമുണ്ട്.'' അനുഗ്രഹിതന്റെ തിരക്കഥ കൃത്ത് നവീൻ ടി മണിലാൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |