തിരുവനന്തപുരം: പട്ടികജാതി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത സ്പെഷ്യൽ കൗൺസിൽ യോഗത്തിൽ ഉണ്ടായ ഭരണ-പ്രതിപക്ഷ തർക്കത്തിൽ പ്രതികരണവുമായി തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ. ഒരു ജനാധിപത്യ സംവിധാനത്തിൽ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടാൽ ആ ആരോപണത്തിനുള്ള മറുപടി കേൾക്കാനുള്ള സഹിഷ്ണുത പ്രകടിപ്പിക്കുക എന്നത് ഒരു മര്യാദയാണ്. ആ സാമാന്യ മര്യാദ ബി.ജെ.പിയ്ക്ക് ശീലമില്ല എന്നാണ് ഇന്നത്തെ കൗൺസിൽ യോഗത്തിൽ നിന്നും വെളിവായിട്ടുള്ളത്. എന്തിനെയും ഏതിനെയും രാഷ്ട്രീയമായി മാത്രം സമീപിക്കുകയും ജനാധിപത്യം എന്ന സങ്കൽപ്പത്തെ തന്നെ നിരർത്ഥകമാക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെ ഈ സമീപനം നാടിന്റെ നന്മയ്ക്കോ നാടിന്റെ വികസനത്തിനോ സഹായകരമാകും എന്ന് കരുതാനാകില്ല. ബി.ജെ.പി അംഗങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടി വളരെ കൃത്യമായി വ്യക്തമാക്കിയതിന് ശേഷമാണ് ഇന്ന് നഗരസഭ കൗൺസിൽ യോഗം പിരിഞ്ഞത്. മറുപടി പറയാൻ അനുവദിക്കാതെ നഗരസഭ ഭരണസമിതിയെ സംശയത്തിന്റെ നിഴലിൽ നിർത്തി ആരോപണ ആഘോഷം തുടരാനുള്ള നീക്കമാണ് ഇതിലൂടെ അവസാനിച്ചത്. രേഖാമൂലം കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച വിശദീകരണം വൈകാതെ പൊതുജനങ്ങൾക്കും ലഭ്യമാക്കുന്നതാണെന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു.
ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
ജനാധിപത്യത്തെ നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് എങ്ങനെയാണ് ?
ജനാധിപത്യമെന്ന ആശയത്തിന്റെ അന്ത:സത്ത തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിലൂന്നിയുള്ളതാണ്. ഇന്ന് നഗരസഭ കൗൺസിലിൽ നടന്ന സംഭവങ്ങൾ ബിജെപി എന്ന രാഷ്ട്രീയ പാർട്ടി ജനാധിപത്യത്തെ ഏകാധിപത്യ പ്രവണതയുടെ പ്രയോഗം ആയിട്ടാണ് മനസ്സിലാക്കിയിട്ടുള്ളത് എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പ്രവർത്തികളിലൂടെ അപമാനിച്ചിരിക്കുകയാണ് എന്ന് ഖേദപൂർവ്വം പറയട്ടെ.
പട്ടികജാതി ക്ഷേമ ഫണ്ടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും പരാതികളും സംശയങ്ങളും ചർച്ച ചെയ്യാനായി ഇന്ന് സ്പെഷ്യൽ കൗൺസിൽ യോഗം ചേർന്നിരുന്നു. യോഗത്തിൽ ബിജെപി അംഗങ്ങൾ അവരുടെ സംശയങ്ങളും ആരോപണങ്ങളും പറയുകയുണ്ടായി. തുടർന്ന് അവർ ഉന്നയിച്ച ആരോപണങ്ങൾക്കും അവരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉള്ള മറുപടി പറയുവാൻ തുനിഞ്ഞ മേയറെയും മറ്റു ഇടതുപക്ഷ കൗൺസിൽ അംഗങ്ങളെയും തടസ്സപ്പെടുത്തുകയും കൗൺസിൽ ഹാളിന് മധ്യത്തിൽ ഇറങ്ങി നിന്ന് ബഹളമുണ്ടാക്കുകയും കൂകി വിളിക്കുകയും ചെയ്ത് കൗൺസിൽ യോഗം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഇത് എന്ത് തരം ജനാധിപത്യമാണ് എന്ന് മനസ്സിലാവുന്നില്ല. ഒരു ജനാധിപത്യ സംവിധാനത്തിൽ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടാൽ ആ ആരോപണത്തിനുള്ള മറുപടി കേൾക്കാനുള്ള സഹിഷ്ണുത പ്രകടിപ്പിക്കുക എന്നത് ഒരു മര്യാദയാണ്. ആ സാമാന്യ മര്യാദ ബിജെപിയ്ക്ക് ശീലമില്ല എന്നാണ് ഇന്നത്തെ കൗൺസിൽ യോഗത്തിൽ നിന്നും വെളിവായിട്ടുള്ളത്.
എന്തിനെയും ഏതിനെയും രാഷ്ട്രീയമായി മാത്രം സമീപിക്കുകയും ജനാധിപത്യം എന്ന സങ്കൽപ്പത്തെ തന്നെ നിരർത്ഥകമാക്കുകയും ചെയ്യുന്ന ബിജെപിയുടെ ഈ സമീപനം നാടിന്റെ നന്മയ്ക്കോ നാടിന്റെ വികസനത്തിനോ സഹായകരമാകും എന്ന് കരുതാനാകില്ല. ബിജെപി അംഗങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടി വളരെ കൃത്യമായി തന്നെ നഗരസഭ കൗൺസിൽ വ്യക്തമാക്കിയതിന് ശേഷമാണ് ഇന്ന് നഗരസഭ കൗൺസിൽ യോഗം പിരിഞ്ഞത്. മറുപടി പറയാൻ അനുവദിക്കാതെ നഗരസഭ ഭരണസമിതിയെ സംശയത്തിന്റെ നിഴലിൽ നിർത്തി ആരോപണ ആഘോഷം തുടരാനുള്ള നീക്കമാണ് ഇതിലൂടെ അവസാനിച്ചത്. രേഖാമൂലം കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച വിശദീകരണം വൈകാതെ പൊതുജനങ്ങൾക്കും ലഭ്യമാക്കുന്നതാണ്.
സുതാര്യമായും അഴിമതിരഹിതമായും നഗരസഭ ഭരണം മുന്നോട്ട് കൊണ്ട് പോകാനുള്ള പരിശ്രമങ്ങൾക്ക് ജനങ്ങളുടെ പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. അടിസ്ഥാനരഹിതവും രാഷ്ട്രീയലക്ഷ്യങ്ങളോടെയും ഉള്ള ആരോപണങ്ങളെ അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും അഭ്യർത്ഥിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |