ആദ്യമണി മുഴങ്ങാൻ ഇനി അൽപ്പനേരം കൂടി മാത്രം.ഏതാനും നിമിഷങ്ങൾക്കുള്ളിൽ നാടകം ആരംഭിക്കുമെന്ന പ്രഖ്യാപനം പഴയകാലത്തെ രാജശാസനങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ ഉച്ചഭാഷിണിയിലൂടെ ഉയർന്നു. നടൻ ചമയമുറിയിൽ തന്റെ കസേരയിൽ പുറകോട്ട് ഒന്നുകൂടി ചാഞ്ഞിരുന്നു.കസേരയുടെ പിൻചാരിയിൽ തലമുട്ടിച്ച്, അനന്തതയിലേയ്ക്കെന്നവണ്ണം ആ താത്ക്കാലിക ചമയമുറിയുടെ പടുത മേഞ്ഞ മേൽക്കൂരയിലേയ്ക്ക് നോക്കി അയാൾ ഒരു നിമിഷം ധ്യാനലീനനായി. മറ്റ് നടന്മാരെല്ലാം അവസാനവട്ട മിനുക്ക് പണിയിലാണ്. തലങ്ങും വിലങ്ങും വലിച്ച് കെട്ടിയിരിക്കുന്ന അയകളിൽ ഉടുത്തുകൊണ്ട് വന്നതും നാടകത്തിനിടെ മാറിയുടുക്കാനുള്ളതുമായ പലതരം വേഷവിധാനങ്ങൾ തൂങ്ങിക്കിടക്കുന്നുണ്ട്. അവ യുദ്ധക്കളത്തിൽ ചിതറിയ കബന്ധങ്ങൾ പോലെയാണെന്ന് അയാൾക്ക് ആദ്യം തോന്നി. എന്നാൽ തന്റെ ഉപമ ശരിയല്ലെന്നും മുരിക്ക് മരത്തിൽ തലകീഴായി തൂങ്ങിക്കിടക്കുന്ന വേതാളത്തെയാണ് ആ ദൃശ്യം ഓർമ്മിപ്പിക്കുന്നതെന്നും അയാൾ തന്നെത്തന്നെ തിരുത്തി. ഒരു സംഘംവേതാളങ്ങൾ തനിക്ക് ചുറ്റും അപകടകരമായചോദ്യങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന പ്രഹേളികാകഥകളുമായി കാത്തിരിക്കുന്നത്പോലെ നടന് അനുഭവപ്പെട്ടു. ആ തോന്നൽ അയാളെ വല്ലാതെ ഭയചകിതനാക്കി. ഒരു ദുഃസ്വപ്നത്തിന്റെ അന്ത്യത്തിൽ നടുങ്ങിയുണർന്നത് പോലെ നടൻ കസേരയിൽ നിന്ന് എഴുന്നേറ്റു.
ചമയമുറിയെ രണ്ടായിപ്പകുത്തുകൊണ്ട് മദ്ധ്യഭാഗത്ത് ഒരു നീല തിരശ്ശീല വലിച്ച് കെട്ടിയിട്ടുണ്ട്. അതിനപ്പുറത്ത് നടി ഒരുങ്ങുന്നുണ്ട്. ഈ നാടകത്തിൽ അവളുടെ വേഷമെന്താണ്? മഗ്ദലനമറിയമോ സലോമിയോ? അല്ല, ഇന്ന് കളിക്കാൻ പോകുന്ന നാടകമേതാണ്? പെട്ടന്ന് നടൻ തന്നെത്തന്നെ മറന്ന് പോയതുപോലെ ഒരു നിമിഷം പകച്ചുനിന്നു. ഇന്ന് കളിക്കാൻ പോകുന്ന നാടകമേതാണെന്ന് ശരിക്കും അയാൾ മറന്നുപോയിരുന്നു. അപ്പോൾ മറ്റേത് കളിദിനത്തിലുമെന്നപോലെ സംവിധായകൻ ആകെ അസ്വസ്ഥനായി അങ്ങുമിങ്ങും നടക്കുന്നുണ്ടായിരുന്നു. മഹാരാജാവിന്റെ കിരീടം, ഉടവാൾ, രാജ്ഞിയുടെ തൊങ്ങൽ തൂക്കിയ അലങ്കാരവസ്ത്രം, ആരവിടെ എന്ന് രാജാവ് വിളിച്ച് ചോദിക്കുമ്പോൾ അടിയൻ എന്ന് രംഗപ്രവേശം ചെയ്യുന്ന ഭടൻ കൈയിൽ പിടിക്കേണ്ട കുന്തം ഇവയൊന്നും ഇതുവരെ യഥാസ്ഥാനത്ത് വച്ചിട്ടില്ല. അവയ്ക്കൊക്കെ മുൻകൂട്ടി നിശ്ചയിച്ച ഓരോ സ്ഥാനങ്ങളുണ്ട്. അവിടെത്തന്നെ അവയുണ്ടാവണം. അല്ലെങ്കിൽ നാടകം പുരോഗമിക്കുമ്പോൾ കൃത്യസമയത്ത് അവയില്ലാതെ പോകും. ചമയക്കാരൻ ലക്ഷ്മണാനാശാൻ അന്തപ്പുരത്തിൽ നൃത്തമാടേണ്ട നടിയുടെ മുഖത്ത് റോസ് പൗഡർ തേച്ച് പിടിപ്പിക്കുന്നതേയുള്ളു. മുറിയിൽ പാൻകേക്കിന്റേയും സിങ്ക് വൈറ്റിന്റെയും ലിപ്പ്സ്റ്റിക്കിന്റെയും ചാന്തിന്റെയും കണ്മഷിയുടെയും ഐബ്രോ പെൻസിലിന്റെയും വർണ്ണബിന്ദുക്കൾ.
ഏത് നാടകത്തിലാണ് താനിന്ന് അഭിനയിക്കാൻ പോകുന്നതെന്ന് ഓർത്തെടുക്കാൻ കഴിയാതെ നടൻ അസഹ്യതയോടെ തല ഇരുവശത്തേയ്ക്കും കുലുക്കിക്കൊണ്ടിരുന്നു. കൈകൾ കൂട്ടിത്തിരുമ്മി, അയാൾ ചമയമുറിയുടെ ചുമര് നിർമ്മിച്ചിരിക്കുന്ന ഓലക്കീറിനിടയിലൂടെ പുറത്തേയ്ക്ക് നോക്കി. പുറത്ത് വിശാലമായ മൈതാനം. അത് നിറയെ കാഴ്ച്ചക്കാർ.
മൈതാനത്ത് പകൽ വെളിച്ചം പോലെ പ്രകാശം ചിതറുന്ന വിളക്കുകൾ, നടന്ന് നീങ്ങുന്ന ബലൂൺ കച്ചവടക്കാരൻ, കുപ്പിവളയും ചാന്ത് പൊട്ടും വിൽക്കുന്ന ചിന്തിക്കടകൾ, സ്റ്റേജിന്റെ ഇടത് വശത്തുള്ള പള്ളി, പള്ളിയുടെ ഗോപുരത്തിലും അതിന്റെ മുകളിലുള്ള കുരിശിലും പലവർണ്ണങ്ങളിൽ കണ്ണ് ചിമ്മിയും തുറന്ന് കളിക്കുന്ന വർണ്ണവിളക്കുകൾ.
നടൻ ജനക്കൂട്ടത്തെനോക്കി. വിഡ്ഢികൾ ! അയാൾ മനസിൽ പറഞ്ഞു. ഈ മനുഷ്യക്കൂട്ടമാണ് വേദിയിലെ ഓരോ വാക്യത്തിനും കൈയടിക്കുന്നത്, ഓരോ വേഷപ്പകർച്ചയ്ക്കും അഭിനന്ദിക്കുന്നത്, ഓരോ ചലനത്തിനും ആർപ്പ് വിളിക്കുന്നത്. ഈ മാനുഷ്യക്കൂട്ടമാണ് നടനെ അമാനുഷികനാക്കുന്നത്. ആ ദീർഘമായ കൈയടികളും അഭിനന്ദനപ്പെരുമഴയും നേടിത്തന്ന സംഭാഷണങ്ങളൊന്നും തന്റേതായിരുന്നില്ലല്ലോ എന്നയാൾ ദുഖത്തോടെ ഓർത്തു?
ആരുടേതായിരുന്നു ആ വാക്യങ്ങളൊക്കെ?
കെ.ടി.മുഹമ്മദിന്റെ, തിക്കോടിയന്റെ, തോപ്പിൽ ഭാസിയുടെ, സെയ്ത്താൻ ജോസഫിന്റെ, എൽജോസിന്റെ, ഫ്രാൻസിസ് ടി മാവേലിക്കരയുടെ...
അപ്പോളയാൾക്ക് ജയന്തിയെ ഓർമ്മ വന്നു. ജയന്തിയായിരുന്നു രമണിനിൽ ചന്ദ്രികയായി വന്നത്. പ്രണയചാപല്യം കൊണ്ട് വിവിശയായ ചന്ദ്രികയോട് പാടില്ല,പാടില്ല എന്ന് വിലക്കിയപ്പോൾ പാവം ജയന്തി കരുതിയത് അത് ഈ ഞാൻ അവളോടുള്ള സ്നേഹവാത്സല്യങ്ങൾ കൊണ്ട് പറയുന്നതാണ് എന്നായിരുന്നു.
അവളും നടനും മാത്രമുള്ള ഒരു പൂന്തോട്ടത്തിൽ പരസ്പരം പ്രണയസല്ലാപത്തിൽ ഏർപ്പെട്ടിരിക്കുകയാണവർ എന്ന് തന്നെ അവൾ കരുതി. അതുകൊണ്ട് അവൾ രംഗം മറന്ന് അഭിനയിച്ചു. നടൻ രംഗം മറന്നില്ല. വേദിയുടെ ഏത് ഭാഗത്താണ് താൻ നിൽക്കുന്നത്, അവിടെ നിന്ന് മൈക്രോഫോണിലേയ്ക്ക് എന്തു ദൂരമുണ്ട്, ഏത് ദിശയിലേയ്ക്ക് നോക്കി നിൽക്കുമ്പോഴാണ് കാണികൾക്ക് തന്റെ അഭിനയചാതുരി വ്യക്തമായി ആസ്വദിക്കാൻ കഴിയുന്നത് എന്നൊക്കെ നടന് നല്ല നിശ്ചയമുണ്ടായിരുന്നു.
അതുകൊണ്ട് ജയന്തി ചന്ദ്രികയായി പരിണമിച്ച് നന്നായി അഭിനയിച്ചുവെങ്കിലും കാണികളിൽ അത് വലിയ പ്രതികരണം ഒന്നും ഉണ്ടാക്കിയില്ല. പക്ഷേ നടൻ ഒരിക്കലും കഥാപാത്രമായി മാറിയില്ല .അയാൾ നടൻ തന്നെയായിരുന്നു. എന്നിട്ടും പത്രക്കാർ എഴുതിയത് വേദിയിൽ കയറിയാൽ നടൻ കഥാപാത്രമായി പരകായപ്രവേശം നടത്തും എന്നൊക്കെയായിരുന്നു. പത്രക്കാർ വിഡ്ഢികൾ. അല്ല, അവരത്ര വിഡ്ഢികളൊന്നുമായിരുന്നില്ല.
അവർ മദ്യത്താൽ സ്നാനം ചെയ്യപ്പെട്ടവർ, വിലയ്ക്കെടുക്കപ്പെട്ടവർ, ഉയരങ്ങളിൽ നിൽക്കുന്നവരുടെ വാഴ്ത്തു പാട്ടുകാർ. നടൻ അവരേയും ഉപയോഗിച്ചിരുന്നു എന്ന് മാത്രം.
പാവം ജയന്തി ! മൈതാനത്ത് തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ അതിതീവ്രമായ വൈകാരികാഭിനയത്തിന്റെ നിമിഷത്തിൽ അവൾ ശരിക്കും ചന്ദ്രികയായി. അവൾ നടിയായിരുന്നില്ല. സ്ത്രീയായിരുന്നു. പക്ഷേ അപ്പോളയാൾ പുരുഷൻ പോലുമായിരുന്നില്ല. നടനായിരുന്നു. നടൻ മാത്രം. ജയന്തി ചന്ദ്രികയെപ്പോലെയായിരുന്നില്ല. അതുകൊണ്ട് അവൾക്ക് നടനെ ഉപേക്ഷിച്ച് പോകാൻ കഴിഞ്ഞില്ല. നടൻ രമണനെപ്പോലെയും ആയിരുന്നില്ല.
അതുകൊണ്ട് ജയന്തി ഒരു ദിവസം കരഞ്ഞ് കൊണ്ട് നാടകസമിതി വിട്ടുപോയി. അന്നേരം നടൻ സീമയുടെ മടിയിൽ തലവച്ച് കിടക്കുകയായിരുന്നു. സീമയുമൊത്തുള്ള ആ നാടകത്തിൽ നടൻ ഒരു പത്ര പ്രവർത്തകനായിരുന്നു.
നീണ്ട ജുബ്ബയും അയഞ്ഞ ജീൻസും അലസമായി വളർത്തി വെട്ടിയൊതുക്കത്ത താടിയുമുള്ള ആദർശധീരനായ പത്രപ്രവർത്തകൻ. സീമ പത്രമുതലാളിയുടെ മകളും.അധികാരത്തിന്റെ കനകസിംഹാസനങ്ങളെ നടൻ തൂലിക കൊണ്ട് വിറപ്പിച്ചു. അധികാരികളുമായി ഒത്തുകളിച്ച പത്രമുതലാളിയെ അർജ്ജുനശ രംപോലെയുള്ള വാക്കുകൾ കൊണ്ട് അരിഞ്ഞുവീഴ്ത്തി.
ആ ആദർശധീരതയിൽ ജനക്കൂട്ടം ആവേശോന്മാദികളാ യി.സീമ അതിൽ പ്രണയോന്മാദം പൂണ്ടു.
പഴയ മട്ടിലുള്ള ഒരു കെട്ടിടത്തിന്റെ ഛായയായിരുന്നു ആ നാടക ത്തിന്റെ പശ്ചാത്തല ദൃശ്യമായി സം വിധായകൻ നിർദ്ദേശിച്ചിരുന്നത്.അതിന്റെ അങ്കണത്തിൽ നിറയെ ചുവന്ന ഇലകളുമായി നിൽക്കുന്നമേപ്പിൾ മരത്തിന്റെ തണലായിരുന്നു രണ്ടാമത്തേയും നാലാമത്തേയും രംഗത്തിന്റെ പശ്ചാത്തലം.
ആ അരുണമേലാപ്പി ന്റെ താഴെ നിന്നാണ് സീമയുടെ കഥാപാത്രം നടനോട് പ്രണയാഭ്യർത്ഥന നടത്തിയത്.അപ്പോഴേയ്ക്കും ജയന്തിയെപ്പോലെ സീമയും സ്വയം കഥാപാത്രമായി മാറിക്കഴിഞ്ഞിരുന്നു.അതുകൊണ്ട് വിദൂരമായ ഒരു ഗ്രാമത്തിലെ ചെറിയൊരമ്പലപ്പറപ്പിൽ അന്നത്തെ രണ്ടാം കളികഴിഞ്ഞുള്ള പുലർവേളയിലെപ്പോഴോ സീമ നടനോട് പറഞ്ഞു, ഞാൻ നിന്നെ ആരാധിക്കുന്നു.
നടൻ ചിരിച്ചു
അയാൾ പത്രപ്രവർത്തകനായിരുന്നില്ല.
കാമുകനുമായിരുന്നില്ല.
നടനായിരുന്നു, നടൻ മാത്രം.
അയാളുടെ കണ്ണുകളിൽ അപ്പോൾ ഒരു രാത്രിയിലെ ഉറക്കമിളപ്പിന്റെ ആലസ്യം മാത്രം തങ്ങിനിന്നിരുന്നു.
സീമ ആത്മഹത്യ ചെയ്യുകയായിരുന്നു. അവളുടെ ജഡം പ്രേതവിചാരണയ്ക്കായി കൊണ്ട്പോകുന്നത് നോക്കി നിൽക്കാൻ നടന് ഒരു മടിയുമുണ്ടായിരുന്നില്ല.ആ തണുത്തുറഞ്ഞ ശരീരം കീറിമുറിക്കുന്നതിന് മുമ്പ് അവളെ പുതപ്പിച്ചിരിക്കുന്ന വസ്ത്രം മുഴുവൻ മാറ്റി ഡോക്ടർ ആ നഗ്നത ആസ്വദിക്കുമല്ലോ എന്നാണയാൾ ചിന്തിച്ചത്. പക്ഷേ അപ്പോഴും അയാളുടെ മുഖത്ത് ദുഃഖം തളം കെട്ടിനിൽക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ അയാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.അയാൾ നല്ല നടനായിരുന്നു.
ഒരു നല്ല നടൻ !
സീമയുടെ ജഡം കത്തിയെരിയുമ്പോൾ നടൻ അവളോട് അവസാന യാത്ര പറഞ്ഞു. നീ നിന്നെത്തന്നെ സമ്പൂർണ്ണമായി സമർപ്പിച്ചെങ്കിൽ അത് നിന്റെ ആരാധന കൊണ്ട്. ഞാനത് സ്വീകരിക്കുകയും നിന്നിൽ സംപ്രീതനാവുകയും ചെയ്തു. അതിനുപ്പുറം നമ്മൾ തമ്മിൽ ഒന്നുമില്ലായിരുന്നല്ലോ?
പെട്ടന്ന് ഉച്ചഭാഷിണിയിലൂടെ ഒന്നാം മണി മുഴങ്ങി. മൈതാനത്ത് അലസമായി വർത്തമാനം പറഞ്ഞിരുന്നവരുടെ ശ്രദ്ധവേദിയിലേയ്ക്ക് തിരിഞ്ഞു. മുമ്പേ തന്നെ നടത്തിയിരുന്ന അഭ്യർത്ഥനപ്രകാരം പള്ളി മൈതാനത്തെ വൈദ്യുതി വിളക്കുകൾ ഓരോന്നായി അണഞ്ഞ് തുടങ്ങി. വേദിക്ക് മുന്നിൽ കാണികൾക്ക് അഭിമുഖമായി തീവ്രമായി പ്രകാശം പൊഴിക്കുന്ന ഒരു വിളക്ക് മാത്രം തെളിഞ്ഞു.
വിളക്കിന് പിന്നിലെ ഇരുളിൽ കടും ചുവ പ്പ് നിറത്തിലുള്ള യവനിക ഒരു മയക്കത്തിലെന്നവണ്ണം അലസമായി കിടന്നു. നടൻ തന്റെ പഴയ തുണിസഞ്ചിയിൽ നിന്ന് ഒരു ചെറിയ കുപ്പി പുറത്തെടുത്തു. സമിതിയിലെ രംഗസജ്ജീകരണം ചെയ്യുന്ന ദീപാങ്കുരന്റെ ചാരായമാണ്. ആദ്യം കിട്ടിയപ്പോൾ നടൻ പറഞ്ഞു, ദീപാ, ഉഗ്രൻ വാറ്റ്...!
വാറ്റല്ലണ്ണാ, ദീപാങ്കുരൻ തിരുത്തി, കേരളവോഡ്ക. ആപ്പിളും മുന്തിരിയും ഓറഞ്ചും ഏത്തപ്പഴവും തുല്യ അളവിൽ ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും കൂട്ടി വെള്ളമൊഴിച്ച് ഇരുപത്തിയൊന്ന് ദിവസം മൂടിക്കെട്ടി വച്ച് പുറത്തെടുത്ത് അരിച്ച്, പ്രത്യേക വാൽവും ട്യൂബും ഘടിപ്പിച്ച പ്രഷർ കുക്കറിൽ വാറ്റിയെടുത്ത കേരളവോഡ്ക. കണ്ണീര് പോലെ തെളിഞ്ഞ മദ്യം.
എല്ലാ കണ്ണീരും ഇങ്ങനെ തെളിഞ്ഞതാണോ?
ജയന്തിയുടെ കണ്ണീരിന് ഉപ്പ് രസമായിരുന്നു .സീമയുടേയും. നടൻ പഴയ നക്സലൈറ്റ് വേഷത്തിൽ വന്ന നാടകത്തിൽ വനിതാ ഐ.പി. എസ് ഓഫീസറായി അഭിനയിച്ച രാധാമണിയുടെ കണ്ണീരിനും ഉപ്പ് രസമായിരുന്നു. അതിവിപ്ലവകാരി തന്റെ രഹസ്യസങ്കേതത്തിൽ ചുവന്ന മഷികൊണ്ട് പോസ്റ്റർ എഴുതുന്ന നേരമായിരുന്നു ഇറുകിയ യൂണിഫോം ധരിച്ച രാധാമണിയുടെ കഥാപാത്രം അയാളെ പിടികൂടാനെത്തിയത്.
ഐ.പി.എസ് യൂണിഫോമിൽ രാധാമണിയുടെ ശരീരഘടന അത്യധികം കാമോദ്ദീപകമാണെന്ന് നടന് തോന്നി. അവളുടെ കണ്ണീരിനും പക്ഷേ, ഉപ്പ് രസമായിരുന്നു.
എന്റെ കണ്ണീരിന്റെ രുചിയെന്താണ്? നടൻ സ്വയം ചോദിച്ചു. അതാർക്കുമറിയില്ലല്ലോ? നടൻ ഇതുവരെയും കരഞ്ഞിട്ടില്ല. കരഞ്ഞാൽ, കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങിയാൽ, പാടുപെട്ട് മുഖത്ത് ഒട്ടും തിരിച്ചറിയാനാവാത്ത രീതിയിൽ തേച്ച് പിടിപ്പിച്ച റോസ് പൗഡർ ഒഴുകിപ്പോകും. അയാൾ സ്ഥിരമായി നിലനിർത്തിയിട്ടുള്ള ചിരിക്കും ചിന്തയ്ക്കുമിടയിലുള്ള ആ സവിശേഷമുഖഭാവവും മാഞ്ഞ് പോയേക്കാം. കരയുന്നതിലല്ല, കരയുന്നതുപോലെ അഭിനയിക്കുന്നതിലാണ് നടന്റെ വിജയം.
കണ്ണീരിന്റെ ഉപ്പിനെക്കുറിച്ചോർത്തപ്പോൾ അയാൾക്ക് അമ്മയെക്കുറിച്ചോർമ്മ വന്നു. അത്യാവേശത്തിന്റെ കൗമാരത്തിൽ നിന്ന് ആണത്തത്തിന്റെ യൗവനത്തിലേയ്ക്ക് കടന്നപ്പോൾ അമ്മ കരഞ്ഞ് കൊണ്ട് ഒന്നേ പറഞ്ഞുള്ളൂ, നീ കാരണം, മകനേ നീ കാരണം , ഒരു പെൺകുട്ടിയും കണ്ണീര് കുടിക്കരുത്. അതെനിക്ക് വാക്ക് തരണം.
അമ്മയ്ക്ക് വാക്ക് കൊടുത്തു. അർത്ഥശൂന്യമായ വാക്ക്. പാഴായിപ്പോയ വാക്ക്. പാഴായിപ്പോയ സ്വന്തം വാക്കിനെക്കുറിച്ചോർത്ത് അയാൾ നടുങ്ങി. ആകാശത്ത് ഒരിടിമുഴക്കം കേട്ടത് പോലെ. ഒരു സർപ്പത്തെപ്പോലെ അയാളൊന്ന് വെട്ടിത്തിരിഞ്ഞു. അകാരണമായ ഭയം കൊണ്ട് നടനൊന്ന് പുളഞ്ഞു.
അപ്പോൾ പശ്ചാത്തലത്തിലെ സംഗീതോപകരണങ്ങളെല്ലാം ഒന്നിച്ച് അലറുകയും വേദിയിൽ പച്ചയും നീലയുംചുവപ്പും നിറമുള്ള വെളിച്ചങ്ങൾ ധൃതഗതിയിൽ മിന്നിപ്പൊലിയുകയും ചെയ്തു. എന്താണിത്? ഇടിമിന്നലോ? അല്ല, വെളിച്ചം നിയന്ത്രിക്കുന്ന പയ്യൻ എല്ലാ വെളിച്ചത്തുരുത്തുകളും യഥാസ്ഥാനത്ത് പതിക്കുന്നുണ്ടോ എന്ന് പരീക്ഷിച്ചതാണ്. നടൻ കോപിക്കുമ്പോൾ അവൻ ചുവന്ന വെളിച്ചം വീഴ്ത്തും, നടൻ പ്രേമിക്കുമ്പോൾ അവൻ വേദിയിൽ നീലവെളിച്ചം പ്രസരിപ്പിക്കും.
നടന്റെ ആത്മസംഘർഷങ്ങൾ നിമിഷാർദ്ധങ്ങൾ കൊണ്ട് വ്യത്യസ്ത വർണ്ണത്തുലാമഴകൾ ഒന്നിച്ച് വീഴ്ത്തി അവൻ പ്രേക്ഷകർക്ക് പകർന്ന് നൽകും. ആ വെളിച്ച പശ്ചാത്തലത്തിലാ ണ് നടന്റെ അഭിനയം ജ്വലിക്കുന്നത്.വെളിച്ചനിയന്ത്രകന് ആരും കയ്യടിക്കുന്നില്ല.അവന്റെ അദ്ധ്വാനത്തിന്റെ ഫലം അനുഭവിക്കുന്നത് നടനാണ്. നടന് വല്ലാത്ത ആത്മനിന്ദ തോന്നി. ജീവിതം പാഴായിപ്പോയ ഒരു പരാദം! അമ്മ പോയിട്ട് എത്ര വർഷമായി, നടൻ വെറുതേ ഓർക്കാൻ ശ്രമിച്ചു.
അപ്പോൾ രണ്ടാമത്തെ മണിനാദം മുഴങ്ങി. പള്ളി മൈതാനം മുഴുവൻ ഇരുട്ടിലായി. യവനികയ്ക്ക് മുന്നിലെ തീവ്രമായ പ്രകാശം അണഞ്ഞു. പകരം പ്രേക്ഷകരെ ഇരുട്ടിലാക്കിക്കൊണ്ട് യവനികയ്ക്ക് അഭിമുഖമായി ഒരു വെളിച്ചവൃത്തം പ്രത്യക്ഷപ്പെട്ടു.
മുകളിലും വശങ്ങളിലും നീലബാനറുള്ള താഴെ മഞ്ഞത്തൊങ്ങലുള്ള കടുംചോരനിറമുള്ള യവനിക. നൂറ് കണക്കിനു കണ്ണുകൾ വേദിയിലേയ്ക്ക് ഉറ്റുനോക്കിയിരിക്കുമ്പോൾ ആ വെളിച്ചവും ക്രമേണ അണഞ്ഞു. അപ്പോൾ മൂന്നാം മണി മുഴങ്ങുകയും കുലാക്ഷേത്രം വിശ്വദാസ് എഴുതി കുമരകം രാജപ്പൻ ചിട്ടപ്പെടുത്തിയ അവതരണഗാനത്തിന്റെ പല്ലവി ഉണരുകയും ചെയ്തു. ഇരുളിൽ നിന്ന് വെളിച്ചത്തിലേയ്ക്ക് നയിക്കുന്ന പുതിയ പുലരിയെ സൂചിപ്പിക്കുന്ന ഒരു ഗാനമായിരുന്നു അത്. തന്നെപരിഹസിക്കുന്നതിനാണ് ആ ഗാനം അപ്പോൾ പാടിയത് എന്നാണ് നടന് തോന്നിയത്. അയാളപ്പോൾ വെളിച്ചത്തിൽ നിന്ന് ഇരുളിലേയ്ക്ക് വീഴാൻ തുടങ്ങിയിരുന്നു. നടൻ അസഹ്യതയോടെ കസേരയിൽ ഇരിക്കുകയും ഉടനെ തന്നെ എഴുന്നേൽക്കുകയും ചെയ്തു. അപ്പോൾ തൊട്ടുമുന്നിൽ നടി വന്നു നിൽക്കുന്നുണ്ടായിരുന്നു. ആരാണിവൾ? എന്താണിവളുടെ പേര്? നടൻ ഓർക്കാൻ ശ്രമിച്ചു
അയാൾ ചോദിച്ചു, എന്താണ് നിന്റെ പേര്?
നടി പൊട്ടിച്ചിരിച്ചു.
നാടകത്തിന്റെ യവനിക ഉയരാൻ അവതരണ ഗാനത്തിന്റെ അവസാന പല്ലവി മാത്രം ബാക്കി നിൽക്കെ നടിയുടെ പേരോർമ്മയില്ലാത്ത നടൻ. കൊള്ളാം. നടി പിന്നെയും ചിരിച്ചു. യക്ഷികൾ ചിരിക്കുന്നത് പോലെ.
നീ ജയന്തിയാണോ?
ജയന്തിയോ, അവൾ എന്നേ നാടകരംഗം വിട്ടു. നിങ്ങളല്ലേ അവളുടെ ജീവിതം നശിപ്പിച്ചത്?
നടന് ഉത്തരം മുട്ടി. അയാൾ ചോദിച്ചു,നീ സീമയാണല്ലേ?
സീമയെ നിങ്ങൾ കൊന്നില്ലേ?
ഞാനോ? അരിശം മൂഴുത്ത നടൻ അടുത്തു കിടന്ന കസേര ചവുട്ടിത്തെറിപ്പിച്ചു.
ആ നിമിഷത്തിൽ അവത രണഗാനം നിലച്ചു. വല്ലാത്ത നിശബ്ദത. ഇരുൾ മൂടി നിൽക്കുന്ന നിശബ്ദതയിൽ യവനിക ഉയർന്നു. രംഗവേദിയിൽ വെളിച്ചം പരന്നപ്പോൾ അത് ശൂന്യമായി കാണപ്പെട്ടു. നടി പറഞ്ഞു നിങ്ങൾ രംഗപ്രവേശം ചെയ്യേണ്ട സമയമായി. കളിക്കേണ്ട നാടകമേതെന്നറിയാതെ നടൻ തട്ടിൽ കയറി.അയാൾ സദസിനെ നോക്കി. അയാൾക്കപ്പോൾ ഓടിത്തളർന്ന ഒരു കുതിരയുടെ ഭാവമുണ്ടായിരുന്നു. എല്ലാ പന്തയത്തിലും ജയിച്ച ഒരു കുതിര. അവസാനമത്സരത്തിലെ അവസാന വിജയം കഴിഞ്ഞ് കിതച്ച്, തളർന്ന് വീഴുന്ന ഒരു കുതിര. എല്ലാ മത്സരത്തിലും തോറ്റിരുന്നുവെങ്കിലും താനിങ്ങനെ തന്നെയാവും അവസാനിക്കുക എന്നയാൾക്ക് തോന്നി.
ഓടിത്തളർന്ന കുതിര സദസിനെ നോക്കി. നിറഞ്ഞ സദസിന് മുന്നിലിരുന്ന് നാടകം കാണുന്നത് ജയന്തിയല്ലേ? അല്ല, അതെന്റയമ്മയല്ലേ? അപ്പുറത്ത് സീമ. അതിനപ്പുറത്ത് രാധാമണി.
ഇല്ല, അവരാരുമില്ല.
അപ്പോൾ വേദിയുടെ ഇടത് വശത്തുള്ള പ്രവേശനകവാടം വഴി നടി രംഗപ്രവേശം ചെയ്തു. അവളുടെ കൈയിൽ ഒരു വെള്ളിത്താലം. ആരെ വരവേൽക്കാനാണാവോ?
വരവേൽപ്പല്ല. ആ വെള്ളിത്താലത്തിൽ സ്നാപകയോഹന്നാന്റെ ശിരസ്. രക്തമിറ്റുന്ന ശിരസ്.
ഇവൾ സലോമിയാണ്. സലോമി.
പക്ഷേ സ്നാപകയോഹന്നാന്റെ ശിരസ് വെള്ളിത്താലത്തിലാക്കിക്കൊണ്ടുവരേണ്ടത് ഇപ്പോഴല്ലല്ലോ? അത് നാടകാന്ത്യത്തിലല്ലേ? ആ ശിരസ് ഛേദിക്കാനുള്ള ഉത്തരവ് നൽകേണ്ട ഹെരോദ് രാജാവ് ഞാനല്ലേ? നടൻ കൊടുങ്കാറ്റിലുലുഞ്ഞ കേവുവള്ളം മാതിരി നിലതെറ്റി നിന്നു. അടുത്ത് വന്ന് നടന് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ നടി ചോദിച്ചു.
അങ്ങെനിക്കെന്തുപഹാരമാണ് തരാൻ പോകുന്നത്?
ഉച്ചഭാഷിണി നടിയുടെ ശബ്ദം പലമടങ്ങ് പെരുപ്പിച്ച് കാണികളിലെത്തിച്ചു.
അടുത്ത വാക്യമെന്താണ് പറയേണ്ടത്?
നടൻ കുഴങ്ങി. അയാൾ പറഞ്ഞു, നിനക്ക് വേണ്ടി ഞാനെന്റെ പ്രണയഗോപുരം നിർമ്മിക്കും. ഒരു താജ് മഹൽ !
നടി പൊട്ടിച്ചിരിച്ചു. താജ് മഹലോ? നിങ്ങളോ? നിങ്ങളെന്തു കരുതി?
കണ്മുന്നിൽ കാണുന്ന താജ്മഹ ൽ നിങ്ങൾ നിർമ്മിച്ച പ്രണയഗോപുരമാണെന്നോ?
നിങ്ങളുടെ താജ്മഹൽ നിങ്ങൾ നിർമ്മിച്ചതല്ലല്ലോ?
നിങ്ങൾ പ്രണയ സല്ലാപം നടത്തിയ വൃന്ദാവനം നിങ്ങൾ നിർമ്മിച്ചതല്ലല്ലോ?
നിങ്ങൾ കാളിയമർദ്ദനമാടിയ കാളിന്ദിയും നിങ്ങൾ അമർന്നിരുന്ന് കല്പനകൾ പുറപ്പെടുവിച്ച കൊട്ടാരവും സിംഹാസനവും നിങ്ങളുടേതായിരുന്നില്ലല്ലോ?
അവയൊന്നും യഥാർത്ഥത്തിൽ ഉണ്ടായിരുന്നതുമല്ല.
പാവം സുജാതൻ മാഷ് വരച്ച് വച്ച ചിത്രത്തിന് മുന്നിലായിരുന്നു നിങ്ങളുടെ പ്രസംഗമെല്ലാം.
നടൻ ഒന്നു പതറി. അയാൾ വീഴാതെ പിടിച്ച് നിൽക്കാൻ ശ്രമിച്ചു. ഓടിത്തളർന്ന കുതിര കുളമ്പ് നില ത്തടിച്ച് ഒന്നുകൂടി ചിനയ്ക്കാൻ ശ്രമിക്കുന്നത് പോലെ .പക്ഷേ അത് വികൃതമായ ഒരു നാസികാശബ്ദം മാത്രമായി ചിലമ്പിപ്പോയി. അപ്പോൾ നടൻ പൂർണ്ണമായും പന്തയംതോറ്റ കുതിരയായി മാറി. എല്ലാ പ്രതിരോധവും പരാജയപ്പെട്ട് അയാൾ ഹെരോദ് രാജാവിന്റെ സിംഹാസനത്തിലേയ്ക്ക് വീണു.
നാടകത്തിൽ പെട്ടന്നുണ്ടായ ഗതി മാറ്റത്തിൽ അമ്പരന്ന് സംവിധായകൻ നിൽക്കെ താഴെ ജനക്കൂട്ടത്തിൽ നിന്ന് അമ്മ കയറിവരുന്നത് നടൻ കണ്ടു. അമ്മയ്ക്ക് പിന്നാലെ ജയന്തി, സീമ, രാധാമണി... .എല്ലാവരുടേയും കൈകളിൽ വെള്ളിത്താലങ്ങളുണ്ട്. എല്ലാറ്റിലും സ്നാപകയോഹന്നാന്റെ ശിരസ്. രക്തമിറ്റുന്ന ശിരസ്. ഇപ്പോൾ മൈതാനത്തെ നൂറ് കണക്കിന്ന കാണികൾക്കെല്ലാം സീമയുടെ മുഖം .ജയന്തിയുടെ മുഖം, രാധാമണിയുടെ മുഖം. പിന്നെ നടനോടൊപ്പം വേദി പങ്കിട്ട നിരവധി മുഖങ്ങൾ. ശരീരമില്ലാത്ത രക്തമിറ്റുവീഴുന്ന മുഖം മാത്രം. അപ്പോൾ വേദിയിൽ നടിയുടെ കൈയിലിരുന്ന വെള്ളിത്താലത്തിലെ സ്നാപകയോഹന്നാന്റെ ശിരസ് അയാളെ നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |