ആൻസി പോളിന്റെ ഫോൺ കണ്ടപ്പോൾ ഇന്നും കൊവിഡിന്റെ ദുരന്താനുഭവങ്ങൾ പറയാനായിരിക്കുമെന്നാണ് കരുതിയത്. മുംബയിലെ പ്രശസ്തമായ ഒരു ആശുപത്രിയിലെ സീനിയർ നഴ്സ് ആയ ആൻസി എന്റെ ഫേസ്ബുക്ക് ഫ്രണ്ടാണ്. ഇതിന് പുറമെ അവരുടെ സങ്കീർണമായ ജീവിതപ്രശ്നങ്ങളിൽ പലപ്പോഴും എന്നോട് പരിഹാരം തേടാറുണ്ട്.
ഒരാഴ്ച മുമ്പ് വിളിച്ചപ്പോൾ അവൾ ജോലി ചെയ്തിരുന്ന ശസ്ത്രക്രിയാ വാർഡ് സർക്കാർ നിദ്ദേശ പ്രകാരം കൊവിഡ് വാർഡായി മാറ്റിയിരിക്കുകയാണെന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നതെന്നും പറഞ്ഞു. പി.പി.ഇ കിറ്റ് ധരിച്ച്കൊണ്ടുള്ള പരിചരണം വളരെ ദുഷ്കരണമാണെന്നും പറഞ്ഞു. 'കലഹിക്കാനൊരിടം" എന്ന ഗ്രൂപ്പിൽ എപ്പോഴും സജീവമായി പോസ്റ്റുകൾ ഇടാറുണ്ടായിരുന്ന ആൻസി ഒരാഴ്ചയായി ഒന്നും ഇട്ടിരുന്നില്ല. അതുകൊണ്ട് പതിവിന് വിരുദ്ധമായി രണ്ട് ദിവസം മുമ്പ് ആൻസിയെ അങ്ങോട്ട് വിളിച്ചു. അപ്പോഴാണ് ജോലി ആകെ മടുത്തിരിക്കുകയാണെന്നും ഓരോ ദിവസവും രണ്ടും മൂന്നും രോഗികളാണ് തന്റെ കൺമുന്നിൽ വച്ച് ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കുന്നതെന്നും പറഞ്ഞു. കണ്ട് നിൽക്കാൻ സാധിക്കുന്നില്ല. രണ്ടാഴ്ചത്തെ അവധി ചോദിച്ചപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കല്ലാതെ മറ്റാർക്കും അവധി കൊടുക്കരുതെന്നാണ് മാനേജ്മെന്റിന്റെ നിർദ്ദേശമെന്ന് പറഞ്ഞ് നഴ്സിംഗ് സൂപ്രണ്ട് നിഷേധിച്ചു. ഓരോ ദിവസവും വീട്ടിൽ എത്തുന്നത് തളർന്ന് അവശയായിട്ടാണ്. വന്നയുടൻ കുളിച്ച് കുറച്ച് നേരം കിടക്കും. പിന്നീട് മക്കൾക്ക് എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി കൊടുത്ത് വീണ്ടും വിശ്രമിക്കും. ഗ്രൂപ്പിൽ വരാൻ ഒരു മൂഡും തോന്നുന്നില്ല .ആൻസി പറഞ്ഞപ്പോൾ ഞാൻ ശരിവയ്ക്കുകയും ചെയ്തു.
അല്പം ജോലിത്തിരക്ക് ഉണ്ടായിരുന്നുവെങ്കിലും ആൻസിയുടെ ഫോണായത് കാരണം ഞാൻ എടുത്തു.
'മാഷേ, ഞാൻ വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു " അവരുടെ ശബ്ദം ഇടറിയിരുന്നു. അദ്ധ്യാപനവുമായി പുലബന്ധം പോലുമില്ലെങ്കിലും ആൻസി എന്നെ അങ്ങനെയാണ് വിളിക്കാറുള്ളത്.
'എന്ത് പറ്റി? കൂടെ ഉണ്ടായിരുന്ന ഏതെങ്കിലും നഴ്സ് മരണമടഞ്ഞോ ? "
'എന്റെ സാധനങ്ങളെല്ലാം വാരി പുറത്തിട്ട് ഫ്ളാറ്റ് ചങ്ങലയിൽ മറ്റൊരു പൂട്ട്കൊണ്ട് പൂട്ടി അയാൾ എന്റെ മക്കളെയും കൊണ്ട് പോയി."
'ഫ്ളാറ്റ് ഞാൻ രാപ്പൽ ജോലി ചെയ്ത് സ്വന്തമാക്കിയതാ. ഒരു നയാ പൈസ പോലും അയാളുടേതില്ല. എന്ത് ചെയ്യാം രേഖകൾ അയാളുടെ പേരിലായി പോയി." അവൾ രോഷത്തോടെ പ്രതികരിച്ചു.
" ഇനി എന്ത് ചെയ്യും" ഞാൻ ചോദിച്ചു. അവൾക്ക് ഉത്തരമുണ്ടായിരുന്നില്ല.
ആൻസിയെ ഇത് വരെ കണ്ടിട്ടില്ലെങ്കിലും വർഷങ്ങളായി സൗഹൃദമുണ്ട്.
' കലഹിക്കാനൊരിടം" ഗ്രൂപ്പിലൂടെയാണ് തുടക്കം. ഞാൻ ഒരു ഗ്രൂപ്പിലും അംഗമായിരുന്നില്ല. ഗ്രൂപ്പിൽ അംഗമാകാൻ എനിക്ക് അറിഞ്ഞുംകൂടായിരുന്നു. ഒരു ദിവസം ഫേസ് ബുക്കിൽ നോക്കുന്നതിനിടയിൽ ജോയിൻ ഗ്രൂപ്പ് എന്ന് കണ്ടു. അവിടെ ക്ളിക്ക് ചെയ്തപ്പോൾ അതിലെ ഒരു ഗ്രൂപ്പായിരുന്നു ' കലഹിക്കാനൊരിടം."
കൗതുകത്തിനായി ചേരാൻ വിചാരിച്ചു. ഈ ഗ്രൂപ്പിൽ പുരുഷപക്ഷധാരികളും സ്ത്രീപക്ഷധാരികളും തമ്മിൽ കലഹമാണ്. ഞാൻ എന്നും സ്ത്രീകളുടെ പക്ഷത്തായിരുന്നു. സ്ത്രീകളെ ശക്തമായി അനുകൂലിച്ചു കൊണ്ട് പോസ്റ്റുകൾ ഇടും. ഒരു ദിവസം പോസ്റ്റിനുള്ള മറുപടിയിൽ ആൻസി എന്നോട് ചോദിച്ചു
'എന്റെ എഫ്.ബി ഫ്രണ്ട് ആകാമോ"
' ഞാൻ നൂറ് വട്ടം തയ്യാർ "
സുഹൃത്തായതോടെ ഞാൻ ചോദിച്ചു
'എന്താ ജോലി "
'നഴ്സ്"
'എവിടെ "
'മുംബയ് "
'നാട്ടിൽ എവിടെയാണ് വീട് "
'കോഴിക്കോട് "
'ഞാനും കോഴിക്കോട്ട്കാരനാ.. കോഴിക്കോട് എവിടെ ."
'കൂരാച്ചുണ്ട്"
'കുടിയേറ്റ മേഖലയാ. ഒന്ന് രണ്ട് തവണ പോയിട്ടുന്നെല്ലാതെ വലിയ പരിചയമൊന്നും ഇല്ല." ഞാൻ പറഞ്ഞു.
ഗ്രൂപ്പിൽ തർക്കത്തിൽ ഞങ്ങൾ ശക്തമായി പങ്ക് ചേരുന്നതിനിടയിൽ തന്നെ ഞങ്ങൾ കുടുംബകാര്യങ്ങളും സംസാരിക്കുമായിരുന്നു.
ഒരു ദിവസം ആൻസി പറഞ്ഞു. ചേട്ടനെ ഇനി ഞാൻ മാഷേ എന്നേ വിളിക്കുള്ളു.
'കാരണം" ഞാൻ ചോദിച്ചു.
'പ്രായവും പക്വതയും കണക്കിലെടുത്ത് എനിക്ക് അങ്ങനെ മാത്രമെ വിളിക്കാൻ പറ്റുള്ളു."
'പ്രായം കേവലം എണ്ണം മാത്രമാണ്. മനസ് ഇപ്പോഴും ചെറുപ്പക്കാരന്റേതാണ് "
'ആ പൂതി അങ്ങ് മനസിൽ വച്ചാൽ മതി." അവളുടെ ഉത്തരത്തിൽ എല്ലാം ഉണ്ടായിരുന്നു.
ഒരു ദിവസം ഞാൻ ഭർത്താവിനെക്കുറിച്ച് ചോദിച്ചു. തുരുതുരെയുള്ള മറുപടിയാണ് ലഭിച്ചത്.
'ആ മനുഷ്യനെക്കുറിച്ച് ചോദിക്കുന്നത് തന്നെ എനിക്ക് ഇഷ്ടമല്ല "
'ചതിയനാ "
'വഞ്ചകനാ "
'കുടുംബം നോക്കാതെ മറ്റ് സ്ത്രീകൾക്കൊപ്പം പോകുന്നവനാ... ഇങ്ങനെ തുടർന്ന് ആ വിശേഷണങ്ങൾ."
' പ്രണയ വിവാഹമായിരുന്നോ "
'അല്ല... ഒരു ബ്രോക്കർ പറ്റിച്ചതാ "
പിന്നെ ചോദിക്കാതെ തന്നെ ആൻസി പറഞ്ഞു. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. ജേക്കബ്. എനിക്ക് പല തവണ പ്രണയ ലേഖനം തന്നു. എനിക്ക് ജേക്കബിനെയും ഇഷ്ടമായിരുന്നു. പക്ഷെ ഭയം കാരണം എനിക്ക് തിരിച്ച് നൽകാൻ കഴിഞ്ഞില്ല. വീട്ടിൽ അറിഞ്ഞാൽ പപ്പയും ചേട്ടന്മാരും എന്നെ തല്ലിക്കൊല്ലും. കൃഷിക്കാർക്ക് പുറമെ കടുത്ത യാഥാസ്ഥിതികന്മാരും ആയിരുന്നു. പ്രണയാഭ്യർത്ഥന സ്വീകരിക്കാത്തത് കാരണം അയാൾ വികാരിയായി മാറി. ചിലപ്പോൾ ഫോൺ വിളിക്കാറുണ്ട്. ആ ശബ്ദം കേൾക്കുമ്പോൾ എന്റെ മനസ് പിടക്കും.
'ശരിയാ. പ്രണയിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും മനസിൽ നിന്ന് പോവില്ല." ഞാൻ പറഞ്ഞു.
'ഭർത്താവിന് എവിടെയാണ് ജോലി."
'ഇപ്പോൾ ബാംഗ്ളൂരിലാ. വിവാഹ സമയത്ത് മുംബയ് ആയിരുന്നു. പിന്നീട് ഭോപ്പാലിലായിരുന്നു."
'കുട്ടികൾ "
'ഇരട്ടകളായ രണ്ട് പേർ. ആണും പെണ്ണും. കുട്ടികളെ വളർത്താൻ ഞാൻ എന്ത് മാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് അറിയാമോ."
' അയാൾ സഹായിക്കാറില്ലേ "
'സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു."
'കുട്ടികളെ വളർത്തിയതും പഠിപ്പിച്ചതും നിങ്ങളെല്ലേ. പിന്നെ എങ്ങനെ അവർ പപ്പയുടെ കൂടെ പോയി "
'അവർ ഇത്തവണ പ്ളസ് ടു കഴിയും. കുറച്ച്കാലമായി കുട്ടികളെ പാട്ടിലാക്കാൻ അയാൾ ശ്രമിക്കുകയായിരുന്നു. മക്കളോടുള്ള സ്നേഹം കൊണ്ടല്ല. എന്നെ തോൽപ്പിക്കാൻ വേണ്ടിയാണ്. ഇപ്പോൾ കുട്ടികളെ നിയന്ത്രിക്കുന്നതിലും എനിക്ക് പരിമിതികൾ ഉണ്ട്. അവർ മുതിർന്നവരായില്ലേ."
അയാൾ വ്യക്തമായ പദ്ധതികളോടെ ആൻസിയെ മുട്ട് കുത്തിക്കാൻ ശ്രമിക്കുകയാണെന്ന് എനിക്ക് മനസിലായി. പക്ഷെ കുടുംബപ്രശ്നമല്ലേ. പുറത്ത് നിന്ന് ഇടപെടാൻ പരിമിതികൾ ഉണ്ടല്ലോ. ഒരു മനുഷ്യന് എങ്ങനെ സ്വന്തം ഭാര്യയോട് ഇത്രയും ക്രൂരത ചെയ്യാൻ തോന്നുന്നു. ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.
' മാഷേ എന്തെങ്കിലും പറയു. " ആൻസിയുടെ ശബ്ദം .
'ഫോൺ വയ്ക്ക്. ഞാൻ എന്റെ അഭിഭാഷക സുഹൃത്തിനെ ഒന്ന് വിളിക്കട്ടെ "
ഞാൻ കോഴിക്കോട് ബാറിലെ പ്രമുഖ സിവിൽ അഭിഭാഷകനായ ദാമോദരൻ നായരെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.
അദ്ദേഹത്തിന്റെ മറുപടി ആൻസിയോട് പറഞ്ഞു.
' ഞാനാണ് വായ്പകൾ തിരിച്ചടച്ചതെന്ന രേഖകൾ ഉണ്ടു. എങ്കിൽ ഞാൻ ഫ്ളാറ്റ് വീണ്ടെടുക്കും."
ആരുടെ മുന്നിൽ തോറ്റാലും അയാളുടെ മുന്നിൽ തോൽക്കില്ല. അവൾ അയൽക്കാരുടെ സഹായത്തോടെ ചങ്ങലപൂട്ട് പൊട്ടിച്ച് പുതിയ വീട്ടിൽ പ്രവേശിക്കുന്നത് പോലെ വലത്കാൽ വച്ച് ഫ്ളാറ്റിനകത്തേക്ക് കയറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |