തവിട്ടു നിറത്തിലുള്ള ലാബ്രഡോർ നായയുമായി അയാളിന്നും നടക്കാനിറങ്ങിയിട്ടുണ്ട്. മിരാസയുടെ ഭർത്താവ്. കൊഴുത്തുരുണ്ട ആ നായയോടൊപ്പമുള്ള അയാളുടെ നടപ്പ് കാണാൻ ബഹുരസമാണ്. രണ്ട് പേരും നടക്കുന്നത് ഏകദേശം ഒരേ വിധത്തിലാണ്... ഒരേ താളത്തിലും... വളരെ സാവധാനം.നടക്കാൻ പോകുന്ന വഴിയിൽ എന്നും ഒരേ സ്ഥലത്ത് വെച്ചാണ് അവളവരെ കാണാറുള്ളത്. ഇരുവശവും പാടങ്ങളുള്ള വിജനമായ ആ റോഡിൽ ആ സമയത്ത് അവരെ കാണുന്നത് അവൾക്കൊരാശ്വാസവും സന്തോഷവുമായിരുന്നു.
കുറച്ച് നാൾ മുൻപ് വരെ താനൊരു തികഞ്ഞ ആരോഗ്യവതിയാണെന്ന് ചിന്തിച്ചിരുന്ന കാലത്ത്, വ്യായാമവുമായി ബന്ധപ്പെട്ട് അയൽവീട്ടിലെ സുഹൃത്തുക്കൾക്കൊപ്പം നടക്കാൻ പോകുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ വീട്ടിൽ നിന്ന് കടുത്ത എതിർപ്പാണുണ്ടായത്.
'ഈ പെണ്ണുങ്ങൾക്ക് ഇതെന്തിന്റെ കേടാണ്? വീട്ടിലെ പണിയെടുക്കാൻ മിക്സിയും, ഗ്രൈൻഡറും ,വാഷിംഗ് മെഷീനും. എന്നിട്ടിപ്പോ വ്യായാമത്തിനെന്ന് പറഞ്ഞ് നാട് തെണ്ടാനിറങ്ങാഞ്ഞിട്ടാ... എന്നും രണ്ട് തെങ്ങിന്റെ കട കളച്ചിട്ടാൽ മതിയല്ലോ " എന്ന് മൊത്തത്തിലും.
''പിന്നെ നിനക്ക് ഈ മഞ്ഞത്തിറങ്ങി നടന്നിട്ട് വേണം എന്തേലും അസുഖം വരുത്തിവെക്കാൻ" എന്ന് തന്നോടും ഒരു കമന്റ്.
'അമ്മ അമ്മിയിലരച്ചെടുക്കുന്ന മീൻ കറിയുടെ രുചിയെ പറ്റി മക്കളും, അലക്കു കല്ലിൽ തല്ലി വെളുപ്പിച്ച് വെയിലത്തിട്ടുണക്കിയെടുക്കുന്ന വസ്ത്രങ്ങളുടെ സുഗന്ധത്തെ പറ്റി ഭർത്താവും എപ്പോഴും അവളെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുമ്പോൾ ഈ പറഞ്ഞ യന്ത്രങ്ങളൊക്കെ താൻ എങ്ങനെ ഉപയോഗിക്കും എന്നും, എല്ലാവരും എഴുന്നേൽക്കുന്നതിന് മുൻപേ നാല് വശത്തും പരന്ന് കിടക്കുന്ന മുറ്റമടിച്ച് വൃത്തിയാക്കുന്ന നേരത്തും മഞ്ഞ് പെയ്യാറുണ്ടല്ലോ എന്നും മനസിലോർത്ത് ഒന്നും തിരിച്ച് പറയാതെ അവൾ നടപ്പ് വേണ്ടെന്ന് വച്ചു. പോകും വഴിക്ക് ആരോടെങ്കിലും ഒന്ന് മിണ്ടി പറയാമല്ലോ എന്ന വ്യാമോഹം മനസിലടക്കി. അടുക്കളയിലെ പാത്രങ്ങളോടും തോട്ടത്തിലെ ചെടികളോടും സംസാരിച്ച് പതിവ് പോലെ ദിവസം അവസാനിപ്പിച്ചു.
'വേറൊരു വീട്ടിലേക്കാണ് നീ പോകുന്നത്. ഇവിടത്തെ പോലാവണം എന്നില്ല അവിടെ. രണ്ട് കൈയും കൂട്ടിയടിച്ചാലെ ശബ്ദം ഉണ്ടാകൂ. ജീവിതമല്ലേ... പല പ്രശ്നങ്ങളും ഉണ്ടാകാം. കണ്ണടച്ച് മിണ്ടാതിരിക്കണം." വിവാഹം കഴിഞ്ഞ് പോരുമ്പോൾ അമ്മ പറഞ്ഞത് പ്രാവർത്തികമാക്കി കൊണ്ടിരിക്കുകയാണ് താനെന്ന് അവൾ നെടുവീർപ്പിട്ടു.
ജീവിതമെന്നാൽ ഇങ്ങനെയെയൊക്കെയാണെന്നും, അത് വഴി പോലെ മുന്നോട്ട് പോകുമെന്നും, നമ്മൾ വെറുതെ നിന്ന് കൊടുത്താൽ മതിയെന്നും ഒക്കെ കരുതി സ്വയം ആശ്വസിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു അസുഖം പയ്യെ ആരോഗ്യമുള്ളതെന്ന് എല്ലാവരും കരുതിയിരുന്ന അവളുടെ ശരീരത്തിലേക്ക് കയറി വന്നത്. ഒരു കണക്കിനത് നന്നായി എന്നവൾക്ക് തോന്നി. ജീവിതത്തിന് എന്തെങ്കിലും ഒരു മാറ്റം വേണ്ടേ? അല്ലെങ്കിൽ പിന്നെ കുടുംബത്തിലാർക്കും ഇല്ലാഞ്ഞിട്ടും ഇത് എന്തിനാണ് തന്നെ പിടികൂടിയത്? എത്ര ആലോചിച്ചിട്ടും അതവൾക്ക് മനസിലായിരുന്നില്ല. എന്തെങ്കിലും ഒന്ന് കാണാതെ ദൈവം ഒന്നും വരുത്തി വെയ്ക്കില്ലല്ലോ എന്ന് സമാധാനിച്ചു.
'ഷുഗറൊന്നും ഒരു രോഗമല്ലമ്മാ.... ഇപ്പോ എല്ലാവർക്കും ഉണ്ട്. ഫുഡ് കൺട്രോൾ ചെയ്താൽ മതി " മകന്റെ വക ഉപദേശം.
അവളുടേത് അത്രക്കൊന്നും വലിച്ച് വാരി കഴിക്കുന്ന പ്രകൃതമായിരുന്നില്ല. മധുരമുള്ളതൊന്നും ആരും അവൾക്ക് കൊടുക്കാറില്ല താനും. പിന്നെ ചോറാണ് സമൃദ്ധമായി ലഭ്യമാകുന്ന ഒരേയൊരാഹാരം. തലേ ദിവസത്തെ ചോറിൽ ഉപ്പും മുളകും ഞെരടി കഴിക്കുന്നതും ചോറ് വാർത്ത് വെക്കുമ്പോഴുള്ള പ്രത്യേക ഗന്ധവും കുറേ നാളുകളായി അവൾ ഒരുപാടിഷ്ടപെട്ടിരിന്നു. ഇനിയിപ്പോ അതും കഴിക്കാൻ പറ്റാതായി. വന്നു പോയില്ലേ. ഇനി മാറ്റിയെടുക്കാൻ നോക്കുകയോ ഉള്ളതിലും കൂടാതിരിക്കാൻ ശ്രമിക്കുകയോ ആണ് വഴി. അതിന്റെ ഭാഗമായിട്ടാണ് ഡോക്ടറുടെ നിർദേശപ്രകാരമുള്ള വെളുപ്പാൻ കാലത്തുള്ള ഈ നടപ്പിന് വേറെ നിവൃത്തിയില്ലാഞ്ഞ് വീട്ടിൽ നിന്നും പച്ചക്കൊടി കാട്ടിയത്.
അവൾക്കെന്തെങ്കിലും പറ്റിപ്പോയാൽ വീട് ഒരു വീടേ അല്ലാതാകുമെന്നും കാര്യങ്ങളൊക്കെ താളം തെറ്റി അവതാളത്തിലാകുമെന്നും അവിടെയുള്ളവർക്ക് നന്നായറിയാമായിരുന്നു.
വീട്ടിൽ നിന്നും ഇറങ്ങി വളഞ്ഞും പിരിഞ്ഞും പോകുന്ന നാട്ടുവഴികളിൽ കൂടി നടന്ന് പാടത്തിന് നടുവിലൂടെ നേരെ നീണ്ടുപോകുന്ന ടാറിട്ട റോഡും പിന്നിട്ട് ജംഗ്ഷനിലെത്താൻ കഷ്ടി ഒരു അര മണിക്കൂറെങ്കിലുമെടുക്കും. പിന്നെ യുടേണടിച്ച് തിരിച്ച് നടക്കും. തനിച്ചായത് കൊണ്ട് ആദ്യമൊക്കെ ഇതൊരു ബുദ്ധിമുട്ടേറിയ കാര്യമായി തോന്നിയെങ്കിലും പിന്നീടത് ശീലമായി. വെളുപ്പാൻ കാലത്തെ ശുദ്ധവായു തരുന്ന ഉൻമേഷം ഒന്ന് വേറെ തന്നെയാണ്. പകൽ തരുന്ന തളർച്ച ബാധിക്കും മുൻപേ, കാണുന്ന മുഖങ്ങളോരോന്നും നിഷ്കളങ്കവും നന്മ നിറഞ്ഞതുമാണെന്ന് അവൾക്ക് പലപ്പോഴും തോന്നാറുണ്ട്.
അങ്ങനെ നടത്തത്തിനിടയിൽ കാണുന്ന ചിലരിൽ ഒരാളാണ് മിരാസയുടെ ഭർത്താവ്. പതിവിൽ നിന്നും വിഭിന്നമായി എന്തോ ഒരു പ്രത്യേകത ഇന്ന് അയാളിൽ കാണുന്നുണ്ടല്ലോ !. ഓ.... നരച്ച താടി കറുപ്പിച്ചിരിക്കുന്നു. അതാണ് ആ വ്യത്യാസം. പത്ത് വയസെങ്കിലും കുറവ് തോന്നിക്കുന്നുണ്ട്. തലയിൽ ഒരു തൊപ്പി വെച്ചിരിക്കുന്നത് കൊണ്ട് മുടിയുണ്ടോ അതോ മൊട്ടയാണോ എന്ന് നിശ്ചയമില്ല. ആ തൊപ്പി മാറ്റി കണ്ടിട്ടില്ല ഇതുവരെ. മുട്ടുവരെയുള്ള ബർബുഡക്കും പ്ലെയിൻ ടി ഷർട്ടിനും സ്പോർട്സ് ഷൂവിനും യോജിക്കാതിരുന്നത് അയാളുടെ ആ നരച്ച താടിയും മീശയും ആയിരുന്നു.
അവളുടെ മുഖത്തൊരു ചിരി അറിയാതെ വിടർന്നു. അതു കണ്ടിട്ടാവാം അയാളും ചിരിച്ചു. എന്നും കാണുന്നവരാണെങ്കിലും പരസ്പരം ഒന്ന് നോക്കി കടന്ന് പോകാറാണ് പതിവ്. ആദ്യ കാഴ്ചയിൽ തന്നെ അയാൾ മിരാസയുടെ ഭർത്താവാണെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു. ബസിൽ പോകുമ്പോൾ മിരാസയുടെ വീടിന് മുൻപിലെ ചാരുകസേരയിൽ ഇയാളും അടുത്ത് ഈ നായയും കിടക്കുന്നത് പലപ്പോഴും അവൾ കണ്ടിട്ടുണ്ട്.
മിരാസയെന്ന പേരാണോ, വീട്ടിൽ അവരെ പറ്റി ഇടക്കിടെ പറഞ്ഞു കേൾക്കുന്ന കാര്യങ്ങളാണോ, അതോ ഇത് രണ്ടും കൂടിച്ചേർന്നാണോ എന്നവൾക്ക് നിശ്ചയമില്ലെങ്കിലും മിരാസ ഈ നാട്ടിലെത്തി അധികം കഴിയും മുൻപേ അവളുടെ മനസിൽ കേറി ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. ഒരു പക്ഷേ മിരാസക്കും അവൾക്കും പൊതുവായി എന്തൊക്കെയോ കാര്യങ്ങൾ അവരുടെ ജീവിതങ്ങൾക്കിടയിലുള്ളത് കൊണ്ടാകാനും മതി. എന്തൊക്കെയാണെങ്കിലും തമ്മിൽ കണ്ടുമുട്ടും മുൻപേ അവൾ മിരാസയുമായി മാനസികമായ ഒരൈക്യത്തിൽ എത്തിചേർന്നിരുന്നു.
മിരാസ.... ഉത്തരേന്ത്യക്കാരിയായ ഗോതമ്പിന്റെ നിറമുള്ള സുന്ദരി. അവർ അയാളുടെ ഭാര്യയാണെന്നും, ഏതോ സേട്ടുവിന്റെ ഭാര്യയെ അടിച്ച് മാറ്റി കൊണ്ട് വന്നതാണെന്നും, ഇങ്ങനെ പലതരത്തിലാണ് നാട്ടിൽ സംസാരം. നാട്ടിൻ പുറമല്ലേ? വരത്തൻമാരെ പെട്ടെന്നൊന്നും കൂടെ കൂട്ടില്ല.
മിരാസയും ഭർത്താവും പിന്നെ അവരുടെ നായയും മാത്രമാണ് പച്ച പെയിന്റടിച്ച അധികം വലുതല്ലാത്ത ആ വീട്ടിൽ താമസിക്കുന്നത്. വീടിന് മുന്നിൽ കാലിയായ പെഡിഗ്രി ചാക്കുകളിൽ നിറയെ ചെടികൾ വച്ച് പിടിപ്പിച്ചിട്ടുണ്ട്. മലയാളിയാണെങ്കിലും ഈ നാട്ടുകാരനല്ലാത്ത അയാളൊരു എക്സ് മിലിട്ടറിക്കാരനാണ്. ഒരു മിലിട്ടറിക്കാരന് യോജിച്ച ബോഡിയൊന്നും ആയിരുന്നില്ല അയാളുടേത്. ചെറിയ കുടവയറും അത്യാവശ്യം തടിയും. ഒരു പക്ഷേ ഇപ്പോൾ ഇങ്ങനെ ആയിതീർന്നതാകാനും മതി എന്ന് അവൾക്ക് തോന്നി.
വീട്ടിലിടക്കിടെ മിരാസ സ്ഥാനത്തും അസ്ഥാനത്തും അവൾക്ക് മുന്നിലൂടെ അവളുടെ ഭർത്താവിന്റെ സംഭാഷണത്തിലൂടെ കടന്ന് പൊയ്കൊണ്ടിരുന്നു.
ഈ കക്ഷിയെ കാണാനെന്താ ഒരു വഴി.... അവൾ പലപ്പോഴും ചിന്തിച്ചു.
പുതിയതായി രാവിലെ തുടങ്ങിയ നടപ്പൊഴിച്ചാൽ അവളാകെ കൂടി പുറത്തിറങ്ങിയിരുന്നത് റേഷൻ വാങ്ങാനായിരുന്നു. ഓരോ വട്ടവും മുടങ്ങാതെ താൻ വോട്ട് ചെയ്യുന്ന സർക്കാരിനോട് അവൾക്ക് ബഹുമാനം തോന്നിയ ഒരേയൊരു കാര്യമായിരുന്നു റേഷൻ കാർഡ് വീട്ടിലെ മുതിർന്ന സ്ത്രീയുടെ പേരിലാക്കിയ സംഭവം. അതോടെയാണ് താനാ വീട്ടിലെ പ്രാധാന്യമുള്ള ഒരാൾ തന്നെയാണെന്ന തോന്നൽ അവൾക്കുണ്ടായത്.
പണ്ടൊക്കെ റേഷൻ കാർഡിലെ അരിയും മറ്റു സാധനങ്ങളും അയൽവക്കക്കാർക്ക് കൊടുക്കുകയാണ് പതിവ്. വീടുകൾക്കിടയിൽ മതിലുകൾ തടസം സൃഷ്ടിക്കാത്ത കാലത്ത്, അടുക്കളപ്പുറം കൂടി കൊടുക്കൽ വാങ്ങലുകൾ നടന്നിരുന്ന കാലത്ത് അച്ഛനമ്മമാരായി ചെയ്ത് വന്നിരുന്ന കാര്യമായിരുന്നു അത്. മണ്ണെണ്ണ മാത്രമാണ് വീട്ടിലേക്കായി എടുക്കാറുള്ളത്. അതിപ്പോഴും അങ്ങനെ തന്നെയാണെങ്കിലും പണ്ടത്തെ പോലെ കാർഡ് കൊണ്ട് പോയാൽ അയൽക്കാർക്ക് സാധനങ്ങൾ വാങ്ങി വരാൻ പറ്റില്ലല്ലോ. കാർഡിലെ പേരുള്ള ആരെങ്കിലും തന്നെ നേരിട്ട് ചെല്ലണമെന്നുള്ളത് കൊണ്ടാണ് ആ ജോലി അവൾക്ക് കിട്ടിയത്.
'വാങ്ങാതിരുന്നാൽ ആർക്കും ഉപകാരപ്പെടില്ലല്ലോ. വാങ്ങി ആർക്കെങ്കിലും കൊടുക്കാം.. "എന്തുകൊണ്ടോ അവളുടെ ഈ അഭിപ്രായത്തെ ആരും എതിർത്തില്ല.
'നീ എന്തെങ്കിലും ചെയ്യ്". ഭർത്താവ് പറഞ്ഞു.
'അമ്മക്ക് വേറെ പണിയൊന്നും ഇല്ലല്ലോ " എന്ന് മക്കളും കയ്യൊഴിഞ്ഞു. വീട്ടിൽ ചെയ്യുന്നതെല്ലാം ഒരു ജോലിയാണോ? അവൾ ഉള്ളിൽ ചിരിച്ചു. അപ്പോൾ പിന്നെ റേഷൻ കടയിലേക്ക് പോയി സമയം മിനക്കെടുത്താൻ വേറെ ആർക്കാണ് നേരം. അവൾക്കല്ലാതെ.
ഉടുത്തൊരുങ്ങി പുറത്തേക്കിറങ്ങാനുള്ള ഒരവസരം.അവളതിൽ ഏറെ സന്തോഷിച്ചു. വേണ്ടതൊക്കെ വീട്ടിലെത്തിച്ച് കൊടുക്കാൻ ഭർത്താവും മക്കളും മൽസരിക്കുന്നത് കൊണ്ട് പുറത്തേക്കിറങ്ങേണ്ട ആവശ്യം അവൾക്ക് വരാറേയില്ല.
"നിനക്ക് തീരെ ബോധമില്ല. പുറത്ത് ഒരു കാര്യത്തിനും നീ പോയാൽ ശരിയാവില്ല. എല്ലാരും നിന്നെ പറ്റിക്കുകയേ ഉള്ളൂ.... നീയെങ്ങനെ ഡിഗ്രി കംപ്ലീറ്റ് ചെയ്തു എന്നാ എനിക്ക് മനസിലാവാത്തെ." എന്ന് ഭർത്താവും
'ഞങ്ങടെ അമ്മ ഒരു പാവല്ലേ.... അഛൻ പറഞ്ഞത് ശരിയാ... അമ്മക്ക് ഒന്നും അറിയില്ല. അതോണ്ട് അമ്മ എവിടേക്കും പോവണ്ട. അമ്മക്കെന്താ വേണ്ടേന്ന് വച്ചാ പറഞ്ഞാ മതി. ഞങ്ങള് വാങ്ങി വരാം " എന്ന് രണ്ടാൺമക്കളും ഒരേ സ്വരത്തിൽ സ്നേഹിക്കുമ്പോഴും കളിയാക്കുമ്പോഴും ചിരിച്ചും പരിഭവിച്ചും സ്വയം ഒരു പൊട്ടിയായി സങ്കൽപിച്ചുകൊണ്ടിരുന്നു അവൾ. റേഷൻ കടയിൽ പോയി ക്യൂ നിൽക്കാൻ തീരെ താൽപര്യം ഇല്ലാത്തതു കൊണ്ടാണ് ഈയൊരു ജോലി അവർ അവൾക്കേൽപ്പിച്ച് കൊടുത്തത്.
എന്നും രാവിലെ അവൾ നടന്ന് പോകുന്ന വഴിയിലാണ് റേഷൻ കട എങ്കിലും അപ്പോൾ അത് തുറക്കില്ലല്ലോ... പത്ത് മണിക്ക് ശേഷം അത് വഴി പോകുന്ന ബസിൽ കയറിയാണ് അന്നൊരു ദിവസം അവൾ റേഷൻ വാങ്ങാനായി പോയത്. തിരിച്ച് വരുന്ന ആ ബസും കാത്ത് ജംഗ്ഷനിലെ കടകളെയും, അവിടെ കയറിയിറങ്ങി പോകുന്ന പലതരത്തിലുള്ള ആളുകളെയും നോക്കി നിൽക്കുന്ന സമയത്താണ് ആദ്യമായി അവൾ മിരാസയെ കാണുന്നത്.
'ഹലോ... ജാൻ " താൻ പോലും മറന്ന് തുടങ്ങിയ തന്റെ പേര് ആരോ വിളിക്കുന്ന കേട്ട് അവൾ പിൻതിരിഞ്ഞ് നോക്കി. അവൾ നിൽക്കുന്നതിന് പുറകിലെ സ്റ്റേഷനറി കടയുടെ വാതിൽക്കൽ നിറഞ്ഞ് നിൽക്കുന്നു ഒരു സുന്ദരി... ആരും പെട്ടെന്ന് നോക്കി പോകുന്ന രൂപമായിട്ടും താനിവരെ എന്തുകൊണ്ട് കണ്ടില്ല എന്നവൾ മനസിലോർത്തു.
നല്ലവണ്ണവും അതിനൊത്ത ഉയരവും. മൂക്കിലെ വളഞ്ഞ മൂക്കുത്തി... അര കവിഞ്ഞ് കിടക്കുന്ന നീളമുള്ള മുടി... അവളുടെ മനസിലെ സംശയം തീർത്തു കൊണ്ട് അവർ സ്വയം പരിചയപ്പെടുത്തി.
'ഞാൻ മിരാസ. എന്നെ അറിയില്ലെങ്കിലും എനിക്ക് അറിയാം.. കേണൽ എന്നും നിങ്ങളെ പറ്റി പറയാറുണ്ട്."
'എനിക്കറിയാം. മിരാസ എന്ന പേര്" അവൾ പെട്ടെന്ന് പറഞ്ഞു.
പലപ്പോഴും കാണാനാഗ്രഹിച്ച രൂപമാണ് മുന്നിൽ.
'നീയെന്താ ദിനംപ്രതി ശോഷിച്ച് വരികയാണോ... ഒരു മുഴുപ്പൊക്കെ വേണ്ടേ?" എപ്പോഴും കേൾക്കുന്ന ഈ ഡയലോഗും ഓർത്ത് മെലിഞ്ഞ തന്റെ ശരീരവുമായി മിരാസയുടെ അടുത്ത് നിന്നപ്പോൾ അവൾ സ്വയം ഒരു അപകർഷതാബോധത്തിനടിമപെട്ടു.
'ആ മിരാസ... അവരെ ഒന്ന് കാണണം. " എന്ന് തുടങ്ങുന്ന അംഗോപാംഗ വർണന... കിടപ്പറയിൽ പലപ്പോഴും കേട്ടിട്ടുള്ളതുകൊണ്ടാണ് കണ്ടപ്പോഴേ ഇതല്ലേ മിരാസ ! എന്നവൾക്ക് സംശയം തോന്നിയത്. അതിനേക്കാൾ അവളെ അതിശയിപ്പിച്ചത് കേണൽ തന്നെ പറ്റി പറയാറുണ്ടെന്നുള്ളതും മിരാസ തന്റെ പേരെടുത്ത് വിളിച്ചതിലുമായിരുന്നു.
അവൾ ഇങ്ങനെയെല്ലാം ചിന്തിച്ച് കൊണ്ടിരിക്കെ ഏറെ നാളായി പരിചയമുള്ള ഒരാളോടെന്ന പോലെ മിരാസ വീണ്ടും പറഞ്ഞു.
ബസ് വരാൻ ഇനിയും സമയമുണ്ട്. ദാ... ആ കാണുന്നത് എന്റെ ഓഫീസാണ്... അവിടെ പോയിരിക്കാം കുറച്ച് നേരം.
അവൾ മിരാസ ചൂണ്ടിക്കാണിച്ച ഇടത്തിലേക്ക് നോക്കി. ചെറിയ ഒരു റൂമാണ്. സ്റ്റോക്ക് എക്ചേഞ്ച് എന്നോ ഷെയർ മാർക്കറ്റ് എന്നോ ഒക്കെ എഴുതി വെച്ചിരിക്കുന്നു. മിരാസക്ക് ജോലിയുണ്ട് എന്നത് പറഞ്ഞു കേട്ടില്ല ഇതുവരെ എന്നവൾ ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ മിരാസ വീണ്ടും പറഞ്ഞു.
താനീ സാരിയിൽ എത്ര സുന്ദരിയായിരിക്കുന്നു. തനിക്ക് സാരിയായിരിക്കും ഏറ്റവും യോജിച്ച വേഷം എന്ന് കേണൽ പറയാറുള്ളത് എത്ര ശരിയാണ്. ആഗ്രഹമുണ്ടെങ്കിലും എന്റെ ഈ തടിക്ക് സാരി തീരെ ചേരില്ല. പണ്ട് ഞാനും ഇതുപോലെ സ്ലിം ആയിരുന്നു. കേണൽ എന്നെ ഇഷ്ടപ്പെട്ട കാലത്ത്....
മിരാസ ഒരു നിമിഷത്തേക്ക് നിശബ്ദയായ പോലെ അവൾക്ക് തോന്നി. അവൾ മിരാസയെ നോക്കി. സംസാരം കേട്ടാൽ മലയാളിയല്ല എന്ന് പറയുകയേ ഇല്ല. മൂക്കിൽ കിടക്കുന്ന നീണ്ടു വളഞ്ഞ മൂക്കുത്തി മാത്രമാണ് അതിനൊരപവാദം. വയറു വരെ നീളമുള്ള വലിയ താലിമാല മിരാസക്ക് നന്നായി ചേരുന്നുണ്ട്. തന്റേതു പോലെ ചെറുതൊരെണ്ണം ഇട്ടാൽ ആ ദേഹത്ത് കാണാൻ കൂടി ഉണ്ടാവില്ല. തന്റെ പേര് ഇവർക്കെങ്ങനെ പിടി കിട്ടി? അവളുടെ ചിന്തകൾ മനസിലാക്കിയിട്ടെന്നോണം മിരാസ ചോദിച്ചു.
ഇപ്പോൾ ആലോചിച്ചു കൊണ്ടിരിക്കുന്നത് എന്താണെന്ന് ഞാൻ പറയട്ടെ? ഞാനെങ്ങനെ ഇത്ര നന്നായി മലയാളം പറയുന്നു.... തന്റെ പേര് എനിക്കെങ്ങനെ പിടി കിട്ടി... എന്നൊക്കെയല്ലേ...
എന്റെ അമ്മ ഒരു മലയാളിയായിരുന്നു....
വീട്ടിൽ മലയാളം ആണ് സംസാരിക്കുന്നത്. വല്ലപ്പോഴും അബ്ബ വന്ന് പോകുമ്പോഴൊഴികെ.തന്നെ പറ്റി വീട്ടിലിടക്കൊക്കെ കേണൽ പറയാറുണ്ട്. ആൾക്ക് പേര് എങ്ങനെ പിടി കിട്ടി എന്നറിയില്ല.
മിരാസയുടെ വാക്കുകളിലൂടെ അവൾ ഗോതമ്പുപാടങ്ങൾക്കിടയിലൂടെ വരണ്ട കുട്ടിക്കാലത്ത് അവൾക്കൊപ്പം നടന്നു. അവിടെയുള്ള അവരുടെ ഒറ്റമുറി വീട്ടിലിരുന്ന് നെയ്പുരട്ടിയ ചപ്പാത്തിയും ഉരുളക്കിഴങ്ങുകറിയും കഴിച്ചു. മിരാസയുടെ ഓർമ്മകൾക്കൊപ്പം സഞ്ചരിച്ച് സമയം പോയത് അവളറിഞ്ഞതേയില്ല.
ആദ്യമായി കണ്ട ഒരാളോടൊപ്പം ഇത്ര സമയം ചിലവിട്ടതിൽ അവൾക്ക് വൈക്ലബ്യം തോന്നി.
മിരാസ തന്നെയാണ് അടുത്ത ബസിൽ അവളെ യാത്രയാക്കിയത്.
ബസിലിരുന്ന് ഓടി മറയുന്ന കാഴ്ചകൾ വീണ്ടും വീണ്ടും കാണാൻ അവൾക്കിഷ്ടമായിരുന്നു. പക്ഷേ ഇന്ന് ആ കാഴ്ചകൾക്ക് അവളെ പ്രീതിപ്പെടുത്താനായില്ല.
പണ്ടും ഇതേപോലെ എന്നും യാത്ര ചെയ്തിരുന്ന ബസ്.... വഴിയോരക്കാഴ്ചകൾ, കോളേജ്.... സീറ്റിൽ ചാരിയിരുന്ന് അവൾ മെല്ലെ കണ്ണുകളടച്ചു. തേച്ചുമിനുക്കിയ ടെറാക്കോട്ടൻ സാരി ഭംഗിയിൽ ഞൊറിഞ്ഞുടുക്കാൻ തനിക്ക് നല്ല വശമായിരുന്നു. അത് കണ്ട് കൂട്ടുകാരികൾ അസൂയയോടെ കളി പറഞ്ഞിരുന്ന കാലം അവൾ ഓർത്തെടുത്തു. എന്നാണ് തന്നിലെ സൗന്ദര്യബോധം തീരെ ഇല്ലാതായത്. സാരി തനിക്ക് നന്നായി ചേരും എന്ന് പണ്ട് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ....
വിവാഹ ശേഷം സാരി മാത്രമേ ഉടുക്കാവൂ എന്ന കർശന നിയന്ത്രണം വന്നു. എപ്പോഴും ഒരേ വേഷം തന്നെയാവുമ്പോൾ അതിൽ പിന്നെ പുതുമയൊന്നും ഇല്ലല്ലോ.
പിറ്റേന്ന് പുലർച്ചെ, നടക്കാനുള്ള സൗകര്യത്തിന് കുറേ പറഞ്ഞപ്പോൾ വാങ്ങി കിട്ടിയ ളോഹ പോലെയുള്ള ചുരിദാർ അവൾ മാറ്റി വച്ചു. പകരം ഒരു പിങ്ക് ടെറാക്കോട്ടൻ സാരിയെടുത്ത് ഭംഗിയിൽ ഞൊറിഞ്ഞുടുത്തു. സാധാരണ അഞ്ചു മിനിറ്റിൽ കൂടുതലെടുക്കാറില്ലാത്തതാണ് എങ്കിലും ഇന്ന് അവൾ സമയമേറെ എടുത്താണ് ആ സാരി ഉടുത്തത്. നാളുകൾക്ക് ശേഷം, കണ്ണാടിയിൽ നോക്കി തൃപ്തി വരുത്തി ഒരു കറുത്ത പൊട്ടെടുത്ത് തൊട്ട് അവൾ പുറത്തേക്കിറങ്ങി. വേഗത്തിലുള്ള നടത്തത്തിന് സാരി ഒരു തടസമായി അപ്പോളവൾക്ക് തോന്നിയതേയില്ല. ഈ പ്രഭാതത്തിന് പതിവിലും സൗന്ദര്യമുണ്ടല്ലോ എന്നും ജീവിതത്തിലിനിയും വസന്തത്തിന് സാദ്ധ്യത ഉണ്ടല്ലോ എന്നും ആലോചിച്ച് നടക്കുമ്പോൾ അവൾക്ക് ഒരു കൗമാരക്കാരിയുടെ മനസായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |